തിരുവനന്തപുരം: സുപ്രീംകോടതിയുടെ യുവതി പ്രവേശന വിധിയെ തുടര്‍ന്ന് ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ച നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി നിയോഗിച്ച അഡ്വക്കറ്റ് കമ്മീഷണര്‍. മണ്ഡല- മകരവിളക്ക് കാലത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വെറും കാഴ്ചക്കാര്‍ മാത്രമാണെന്നും പോലീസ് അടക്കമുള്ള സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ശബരിമലയുടെ ഭരണം കൈയ്യടക്കിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
പമ്പയിലേക്ക് തീര്‍ത്ഥാകരുടെ സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടുന്നതുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ അന്വേഷിക്കാന്‍ ഹൈക്കോടതി നിയോഗിച്ച് അഡ്വക്കറ്റ് കമ്മീഷണറാണ് തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്. തീര്‍ത്ഥാടകര്‍ അനുഭവിച്ച പ്രയാസങ്ങള്‍ വിവരണാതീതമാണെന്ന് വിലയിരുത്തുന്ന കമ്മീഷണര്‍ ബോര്‍ഡിന്റെ ഭരണം പോലീസ്, കെഎസ്ആര്‍ടിസി , ഫോറസ്റ്റ് അടക്കമുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ തട്ടിയെടുത്തെന്ന് കുറ്റപ്പെടുത്തുന്നു. ശബരിമലയില്‍ അയ്യപ്പനിരിക്കുന്നത് ലോകത്തെമ്പാടുമുള്ള തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയാണ്. അല്ലാതെ തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേട്ടത്തിന് വേണ്ടിയല്ലെന്നാണ് കമ്മീഷണര്‍ കുറ്റപ്പെടുത്തുന്നത്.
തീര്‍ത്ഥാടകരോട് പൊലീസ് നടത്തുന്നത് ക്രൂരവും മനുഷ്യത്വരഹിതവുമായി കാര്യങ്ങളാണ്. എല്ലാ മാസ പൂജയുടെയും തലേ ദിവസം വൈകിട്ട് അഞ്ച് മണിയോടെ ശബരിമല തുറക്കുന്നുണ്ട്. എന്നാല്‍ തീര്‍ത്ഥാടകരെ പോലീസ് പമ്പയില്‍ തടയുകയാണ്. ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിക്ക് ശേഷം മാത്രമാണ് ഇപ്പോഴും മലകയറാന്‍ അനുവദിക്കുന്നത്. എന്തിനാണ് തീര്‍ത്ഥാടകരോട് പോലീസ് ഇങ്ങനെ പെരുമാറുന്ന തറിയില്ല. അതിനാല്‍ ഈ നിയന്ത്രണം ഉടന്‍ നീക്കാന്‍ ഇടപെടണമെന്ന് റിപ്പോര്‍ട്ടില്‍ അഡ്വക്കറ്റ് കമ്മീഷണര്‍ എഎസ്പി കുറുപ്പ് പറയുന്നു.
പമ്പാ തീരത്തു സംരക്ഷണ ഭിത്തി കെട്ടിയാല്‍ മെയിന്‍ റോഡ് ഗതാഗതത്തിന് ഉപയോഗിക്കാം. പ്രളയത്തില്‍ ഒഴുകിവന്ന മണല്‍ ഭിത്തി കെട്ടാന്‍ ഉപയോഗിക്കാമായിരുന്നു. ഇറിഗേഷന്‍, വനം വകുപ്പുകള്‍ ഒന്നും ചെയ്യുന്നില്ല. പണമില്ലാത്തതിനാല്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന്റെ സഹായം തേടുകയാണ്. മന്ത്രവാദി ഭൂതത്തെ ആട്ടിയകറ്റുന്നതുപോലെ ഭക്തരെ ആട്ടിയകറ്റിയതാണു സാമ്പത്തിക ഞെരുക്കത്തിനു കാരണം.
പമ്പാതീരത്ത് തല്‍ക്കാലികമായി സ്ഥാപിച്ച ആയിരക്കണക്കിനു മണല്‍ച്ചാക്കുകള്‍ പൊട്ടിയ നിലയിലാണ്. ഈ മഴയില്‍ മണല്‍ ഒഴുകി നദിയിലെത്താനും പത്തനംതിട്ട, ചെങ്ങന്നൂര്‍ ഭാഗങ്ങളിലേക്ക് ഒഴുകാനും സാധ്യതയുണ്ട്. മണല്‍ തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന വനംവകുപ്പ് അതു വില്‍ക്കാനോ സംരക്ഷിക്കാനോ നടപടിയെടുക്കുന്നില്ല. മാസ പൂജയ്‌ക്കു വൈകിട്ടു നട തുറക്കുന്ന ദിവസം ഉച്ചവരെ ഭക്തരെ തടഞ്ഞ് നട്ടുച്ച വെയിലത്തു കയറ്റിവിട്ടതു ക്രൂരമായി. പുലര്‍ച്ചെ കടത്തിവിട്ടാല്‍ ബുദ്ധിമുട്ടില്ലാതെ മലകയറി, വിശ്രമിച്ചു ദര്‍ശനം നടത്താന്‍ ഭക്തര്‍ക്കു സാധിക്കുമായിരുന്നു. ഭക്തരെ അനുവദിക്കാതെ പൊലീസ് ക്ഷേത്രം വളഞ്ഞതിന്റെ കാരണം വ്യക്തമല്ല.
കഴിഞ്ഞ സീസണില്‍ നിലയ്‌ക്കലില്‍ വാഹനം നിര്‍ത്തി കെഎസ്ആര്‍ടിസി പാര്‍ക്കിങ് സ്ഥലം വരെ ഭക്തര്‍ നടക്കുകയായിരുന്നു. ഭാരവാഹനങ്ങളുടെ പാര്‍ക്കിങ്ങിനായി നിലയ്‌ക്കലില്‍ 110 ഹെക്ടര്‍ ദേവസ്വം ബോര്‍ഡ് വിലയ്‌ക്കു വാങ്ങിയതാണ്. ഹില്‍ടോപ്, ത്രിവേണി, ചക്കുപാലം1, ചക്കുപാലം2 ഗ്രൗണ്ടുകളില്‍ പാര്‍ക്കിങ് സ്ഥലം സര്‍ക്കാര്‍ അനുവദിച്ചതാണ്. സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത സ്ഥലങ്ങള്‍ പാര്‍ക്കിങ്ങിന് അനുവദിക്കാതെ ഭക്തരെ ബുദ്ധിമുട്ടിക്കേണ്ട കാര്യമില്ലന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
















