കോഴിക്കോട്: കേരളത്തില്‍ മത്സ്യലഭ്യതയില്‍ വന്‍കുറവ്. കടലില്‍ നിന്നുള്ള മത്സ്യലഭ്യതക്കുറവ് തീരദേശത്തെ ആശങ്കയിലാഴ്‌ത്തുന്നു. ട്രോളിങ് നിരോധനം കൂടി ഇന്ന് നിലവില്‍വരുന്നതോടെ തീരമേഖല പൂര്‍ണമായും വറുതിയുടെ പിടിയിലാകും. 2012-13 വര്‍ഷത്തില്‍ 530638 ടണ്‍ മത്സ്യമാണ് കേരളത്തിലെ 9 തീരദേശങ്ങളില്‍ നിന്നായി ലഭിച്ചത്. 2017-18ല്‍ ഇത് 483686 ടണ്ണായി കുറഞ്ഞു. ഓരോ വര്‍ഷവും മത്സ്യലഭ്യതയില്‍ വന്‍കുറവാണ് രേഖപ്പെടുത്തുന്നത്. 2013-14 കടലില്‍ നിന്നുള്ള മത്സ്യലഭ്യത 522308 ആയി കുറഞ്ഞിരുന്നു. 2014-15ല്‍ 524468 ടണ്ണായി ഉയര്‍ന്നുവെങ്കിലും 2015-16ല്‍ ഇത് താഴ്ന്നു. 2016-17ല്‍ 488336 ടണ്‍ മത്സ്യമാണ് ലഭിച്ചത്.
പരമ്പരാഗത മത്സ്യബന്ധന മേഖല തകര്‍ച്ചയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വര്‍ഷത്തില്‍ നിരവധി തവണ ഉണ്ടാകുന്ന ജാഗ്രതാനിര്‍ദേശങ്ങള്‍, 52 ദിവസത്തെ ട്രോളിങ് നിരോധനം എന്നിവ മൂലം നിരവധി തൊഴില്‍ദിനങ്ങളാണ് വര്‍ഷത്തില്‍ നഷ്ടപ്പെടുന്നത്. തൊഴില്‍ദിനങ്ങളിലാവട്ടെ കടലില്‍പോയാല്‍ വെറുംകയ്യോടെ തിരിച്ചുപോരേണ്ടുന്ന അവസ്ഥയുമാണ്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ സാധാരണയായി ചെമ്മീന്‍, അയല, മത്തി എന്നിവ ധാരാളമായി ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ മത്തി ഏതാണ്ട് അപ്രത്യക്ഷമായ മട്ടാണ്. കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം എന്നിവ കാരണമാണ് മത്സ്യലഭ്യത കുറയുന്നത് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഉപജീവന മാര്‍ഗത്തിന് വേണ്ടി മറ്റ് തൊഴിലുകളിലേക്ക് തിരിയുന്നുവെന്നാണ് തീരദേശങ്ങളില്‍ നിന്നുള്ള സൂചനകള്‍. കഴിഞ്ഞ ആറ് മാസക്കാലമായി തീരദേശ മേഖല പൂര്‍ണമായും പ്രതിസന്ധിയിലാണ്. മീന്‍പിടിത്തം ഒഴിവാക്കി കെട്ടിടനിര്‍മാണ തൊഴിലിലേക്കാണ് ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും മാറുന്നത്. ട്രോളിങ് നിരോധനം ഫലപ്രദമാക്കിയും മത്സ്യലഭ്യത വര്‍ധിപ്പിക്കാനുള്ള ശാസ്ത്രീയമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചും ഈ മേഖലയെ രക്ഷിക്കണമെന്നുമാണ് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് പ്രത്യേകമാക്കിയത് കടലോരമേഖലയ്‌ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുകയാണ്.
















