അലീഗഢ്: രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വേണ്ടി വാദിക്കില്ലെന്ന് അലീഗഢ് ബാര്‍ അസോസിയേഷന്‍.
രാജ്യത്താകമാനം വന്‍പ്രതിഷേധത്തിന് വഴിവെച്ച സംഭവമായിരുന്നു അലിഗഡില്‍ രണ്ടര വയസ്സുകാരിക്ക് നേരെ നടന്ന കൊടും പീഡനം. കേസില്‍ അറസ്റ്റിലായ രണ്ടു പേരെ ജാമ്യത്തില്‍ ഇറക്കില്ലെന്നും ഇവര്‍ക്കായി കോടതിയില്‍ വാദിക്കില്ലെന്നും അലിഗഡ് ബാര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അനൂപ് കൗശിക്കാണ് അറിയിച്ചത്.
ഇതിന് പുറമെ, പുറത്ത് നിന്നുള്ള മറ്റൊരു അഭിഭാഷകനെയും പ്രതികള്‍ക്ക് വേണ്ടി വാദിക്കാന്‍ കോടതിയില്‍ പ്രവേശിപ്പിക്കില്ലെന്നും ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കി.
മരിച്ച കുഞ്ഞിന്റെ കുടുംബത്തോടൊപ്പമാണ് തങ്ങളെന്നും പ്രതികള്‍ക്ക് തക്കതായ ശിക്ഷ കിട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം സംഭവത്തില്‍ മറ്റ് രണ്ട് പ്രതികളെ കൂടി ഇന്ന് പിടികൂടി. മുഖ്യപ്രതിയുടെ ഭാര്യയും സഹോദരനുമാണ് ഇന്ന് അറസ്റ്റിലായത്.
ജൂണ്‍ രണ്ടിനാണ് അലിഗഡിലെ തപ്പല്‍ നഗരത്തില്‍ രണ്ടര വയസ്സുകാരിയുടെ അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തില്‍ നിന്ന് ഇരു കണ്ണുകളും ചൂഴ്ന്നെടുത്ത നിലയിലായിരുന്നു. പതിനായിരം രൂപയുടെ പേരിലാണ് അതിക്രൂരമായ ഈ കൊലപാതകം നടന്നത്. കേസിലെ മുഖ്യപ്രതികളിലൊരാളായ സഹീദ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ പക്കല്‍ നിന്നും പതിനായിരം രൂപ കടം വാങ്ങിയിരുന്നു. ഈ തുക തിരികെ തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സഹീദ് കുടുംബത്തെ ഭീഷണിപ്പെടുത്തി. പിന്നീട് വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന മകളെ തട്ടിക്കൊണ്ടുപോയി നിഷ്ഠൂരമായി കൊലപ്പെടുത്തുകയായിരുന്നു.
മെയ് 31ന് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം പ്രദേശത്തുനിന്നും ആക്രി പെറുക്കുന്ന സ്ത്രീ ചവറ്റുകൊട്ടയില്‍ നിന്നും നായ്‌ക്കള്‍ കടിച്ചു മുറിക്കുന്ന വസ്തുവില്‍ സംശയം തോന്നി തെരച്ചില്‍ നടത്തിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം കേസില്‍ പോലീസ് നിഷ്ട്ക്രിയത്വം പാലിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
















