തിരുവനന്തപുരം: കേരളത്തിലെ പത്രപ്രവർത്തന ചരിത്രം പഠിക്കുന്നവർക്ക് ലീലാ മേനോനെ ഒഴിവാക്കാൻ സാധ്യമല്ലെന്ന് മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ. തിരുവനന്തപുരത്ത് നടന്ന ജന്മഭൂമി ലീലാമേനോൻ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം അസുഖത്തെക്കുറിച്ച് മറ്റുള്ളവർ സഹതപിക്കുന്നത് ആഗ്രഹിക്കാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു അവർ. ലാളിത്യം വാത്സല്യം ദയ എന്നിവയായിരുന്നു ലീലാ മേനോന്റെ മുഖമുദ്ര. ദുരിതം അനുഭവിക്കുന്നവരോടും വേദനിക്കുന്നവരോടൊപ്പവും ലീല മേനോൻ എന്നും നിലകൊണ്ടിരുന്നു. ജന്മഭൂമിയിൽ ആഴ്ചയിൽ ഒരു ദിവസം ലീലാമേനോൻ എഴുതിയിരുന്ന കോളത്തിൽ സമൂഹം അഭിമുഖീകരിച്ചിരുന്ന പ്രശ്നങ്ങളെ വ്യക്തമായ ദിശാബോധത്തോടെ അവതരിപ്പിക്കുന്ന ശൈലിയാണ് പിന്തുടർന്നിരുന്നത്.
നിലയ്‌ക്കൽ പ്രക്ഷോഭം നടക്കുന്ന വേളയിൽ ടിയർ ഗ്യാസുകൾക്കും ലാത്തികൾക്കും ഇടയിലൂടെ സധൈര്യം കടന്നു വന്ന് റിപ്പോർട്ട് ചെയ്യാൻ കാണിച്ച ധൈര്യം പത്രപ്രവർത്തകർക്ക് പ്രചോദനം ചെയ്തിരുന്നുവെന്നും കുമ്മനം അനുസ്മരിച്ചു. ജന്മഭൂമിയുടെ ഭാഗമായതുകൊണ്ടു തന്നെ നിരവധി പ്രശ്നങ്ങളെ ലീലാമേനോന് അഭിമുഖീകരിക്കേണ്ടി വന്നു. അതെല്ലാം നിർഭയം അവഗണിച്ചുകൊണ്ട് മരണം വരെ ജന്മഭൂമിയുടെ പത്രാധിപ സ്ഥാനത്ത് അവർ തുടർന്നുവെന്നും കുമ്മനം അനുസ്മരിച്ചു.
മലയാള മാധ്യമ പ്രവർത്തകരിലെ ഒരു കുങ്കുമ പൊട്ടായിരുന്നു ലീലാമേനോനെന്ന് ജന്മഭൂമി മുൻ ചീഫ് എഡിറ്റർ ഹരി എസ്. കർത്ത അനുസ്മരിച്ചു. രാജശേഖരനെ കുമ്മനം രാജശേഖരനാക്കിയത് ലീലാമോനോന്റെ റിപ്പോർട്ടുകളാണ്. ആരെയും ഏത് സമയത്തും സ്വാധീനിക്കാൻ കഴിയുന്ന വ്യക്തിത്വമായിരുന്നു ലീലാമേനോന്റേത്. സമൂഹത്തിന് നൽകേണ്ടത് പ്രിയകരമല്ലാത്തതാണെന്ന് വർഷങ്ങൾക്ക് മുമ്പുള്ള മാധ്യമ പ്രവർത്തനത്തിലൂടെ ലീലാ മേനോൻ തുറന്ന് കാട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മക്കളില്ലാത്ത ലീലാമേനോനെ ജന്മഭൂമിയിലെ എല്ലാ പ്രവർത്തകരും മക്കളുടെ സ്ഥാനത്ത് നിന്നും അനുസ്മരിക്കുന്നത് അവർ നൽകിയ സ്നേഹത്തിന്റെ പ്രതിഫലമാണെന്ന് ജനം ടിവി ചീഫ് എഡിറ്റർ ജി.കെ സുരേഷ് ബാബു അനുസ്മരിച്ചു.
















