കുമളി: കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച ഹൈപവര്‍ കമ്മിറ്റി അംഗങ്ങള്‍ നാളെ അണക്കെട്ട് സന്ദര്‍ശിക്കും. സമിതി ചെയര്മാന് ഗുല്‍ഷന്‍ രാജിനോടൊപ്പം കേരള പ്രതിനിധി വി. അശോക്, തമിഴ്നാട് അംഗം കെ.എസ്. പ്രഭാകര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് എത്തുക.
രാവിലെ 11ന് അണക്കെട്ടിലെത്തുന്ന സമിതി അംഗങ്ങള്‍ പ്രധാന ഷട്ടറുകള്‍, ബേബി ഡാം എന്നിവിടങ്ങളില്‍ പരിശോധന നടത്തിയശേഷം മൂന്ന് മണിയോടെ തിരികെയെത്തി സമിതി ഓഫീസില്‍ യോഗം ചേര്‍ന്ന് നിലവിലെ സ്ഥിതിഗതി വിലയിരുത്തും. ഉന്നതസമിതി അംഗങ്ങളോടൊപ്പം കേരള, തമിഴ്നാട് പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഉപസമിതിയും ഇവരെ അനുഗമിക്കുന്നുണ്ട്. പതിവ് പരിശോധന എന്ന രീതിയിലുള്ള വിശദീകരണമാണ് സംസ്ഥാന അധികൃതര്‍ നല്കുന്നതെങ്കിലും, കേരളം നേരിട്ട ഏറ്റവും വലിയ പ്രളയ ദുരിതങ്ങള്‍ക്ക് ശേഷമുള്ള മഴക്കാലമാണ് ഇനി വരാനിരിക്കുന്നത്.
കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിലെ നിരവധി ജില്ലകളില്‍ ദുരന്തത്തിന്റെ ആക്കം കൂട്ടിയതില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും തമിഴ്നാട് മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതിന്റെ അനന്തരഫലം കൂടിയായിരുന്നു. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാടിലെ ഡിഎംകെ മുന്നണി പ്രകടനപത്രികയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 ആയി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഭരണകക്ഷിയായ അണ്ണാഡിഎംകെയ്ക്ക് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ അണക്കെട്ടുമായി ബന്ധപ്പെട്ട നിലപാടില്‍ ഒ. പനീര്‍ശെല്‍വം ഉള്‍പ്പെടെയുള്ളവര്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകില്ലെന്ന വിലയിരുത്തലാണ് പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരെ വീണ്ടും ആശങ്കപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: