മലപ്പുറം: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറത്തെ തീവ്രചിന്താഗതിക്കാരായ മതപണ്ഡിതരും എന്‍എഐയുടെ നിരീക്ഷണത്തില്‍. സ്‌ഫോടനത്തിന് പിന്നില്‍ ഐഎസ് ആണെന്ന് വ്യക്തമായതോടെയാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം പത്തോളം പണ്ഡിതരുടെ പട്ടിക അന്വേഷണസംഘം ശേഖരിച്ചതായാണ് സൂചന.
സ്ഥിരമായി വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ ക്ലാസുകള്‍ നടത്തുന്നവരും ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ സംശയത്തിന്റെ നിഴലിലുണ്ടായിരുന്നവരുമാണ് പട്ടികയിലുള്ളത്. കത്വാ സംഭവത്തിന്റെ പേരില്‍ നടന്ന വ്യാജ ഹര്‍ത്താലില്‍ അണിനിരന്നവരും, ഹാദിയ കേസില്‍ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയവരും ഈ പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്.
കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നതായി സ്ഥിരീകരിക്കപ്പെട്ട 21 പേരില്‍ പലര്‍ക്കും മലപ്പുറത്തെ സലഫി വിഭാഗത്തില്‍പ്പെട്ട മതപണ്ഡിതന്മാരുമായി ബന്ധമുള്ളതായി വ്യക്തമായിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തെ തുടര്‍ന്ന് നടപടികളില്‍ നിന്ന് തല്‍ക്കാലം രക്ഷപ്പെട്ടവര്‍ ശ്രീലങ്കന്‍ സ്‌ഫോടനത്തോടെ കൂടുതല്‍ കുരുക്കിലായിരിക്കുകയാണ്.
നിലമ്പൂരിനടുത്തുള്ള അത്തിക്കാട് സലഫി കോളനിയും എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ നിന്ന് ഒരാള്‍ മതപഠനത്തിനെന്ന പേരില്‍ ശ്രീലങ്കയിലേക്ക് പോയിരുന്നു. പിന്നീട് അയാളെ പോലീസ് ഇടപെട്ട് തിരിച്ചെത്തിച്ചെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഈ യാത്ര ഗൗരവമായാണ് എന്‍ഐഎ നോക്കി കാണുന്നത്. ഇസ്ലാം മതപഠനത്തിന് അവസരമില്ലാത്ത ശ്രീലങ്കയിലേക്ക് ഈ യുവാവിനെ അയച്ചത് ഇന്ന് നിരീക്ഷണത്തിലുള്ള ചില മതപണ്ഡിതന്മാര്‍ ചേര്‍ന്നായിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രമായ സത്യസരണിയും നിരീക്ഷണത്തിലാണ്. പ്രത്യക്ഷമായി പ്രവര്‍ത്തനങ്ങളൊന്നുമില്ലെങ്കിലും സത്യസരണി ഇപ്പോഴും സജീവമാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
















