കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവിളംബര ചടങ്ങില്‍ പങ്കെടുപ്പിക്കുന്നെങ്കില്‍ മുഴുവന്‍ ഉത്തരവാദിത്വവും തങ്ങള്‍ക്കാണെന്ന് വ്യക്തമാക്കുന്ന നിയമപരമായ ഉറപ്പ് ആന ഉടമസ്ഥരില്‍ നിന്ന് എഴുതി വാങ്ങണമെന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് നിയമോപദേശം നല്‍കി.
ആനയെ ഇന്ന് ആരോഗ്യ പരിശോധനയ്‌ക്ക് വിധേയനാക്കാന്‍ കളക്ടറുടെ നേതൃതത്തിലുള്ള ജില്ലാ മോണിറ്ററിംഗ് സമിതി തീരുമാനിച്ചു. മൂന്ന് ഡോക്ടര്‍മാരായിരിക്കും പരിശോധന നടത്തുക. ഈ റിപ്പോര്‍ട്ട് തൃപ്തി കരമെങ്കില്‍ ആനയെ പൂരവിളംബര ചടങ്ങില്‍ എഴുന്നള്ളിക്കാന്‍ അനുവദിക്കും.
ആനയെ പങ്കെടുപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആനയുടമസ്ഥരായ തെച്ചിക്കോട്ടുകാവ് ദേവസ്വം കമ്മിറ്റി നല്‍കിയ നിവേദനം കണക്കിലെടുത്ത് തൃശൂര്‍ കളക്ടര്‍ ഈ വിഷയത്തില്‍ നിയമോപദേശം തേടിയിരുന്നു.
ഈ വിഷയത്തില്‍ കളക്ടര്‍ ഉള്‍പ്പെടെയുള്ള അധികാരികളാണ് തീരുമാനം എടുക്കേണ്ടതെന്ന് ഹൈക്കോടതി വിധിയും ഇന്നലെ വന്നു. ഈ രണ്ട് സാഹചര്യങ്ങളും കണക്കിലെടുത്താണ് അഡീ. അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാന്‍ നിയമോപദേശം നല്‍കിയത്. മേയ് 12 നാണ് പൂരവിളംബരച്ചടങ്ങ്.
പൂരത്തിന്റെ ചടങ്ങുകളില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്ന ആനയെ പങ്കെടുപ്പിക്കുന്ന കാര്യം ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവരാണ് തീരുമാനിക്കേണ്ടതെന്നും ഈ ആവശ്യം കോടതിക്ക് അനുവദിക്കാനാവില്ലെന്നും ഇന്നലെ രാവിലെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
സംസ്ഥാന സര്‍ക്കാരിനും ജില്ലാ കളക്ടര്‍ക്കും പുറമേ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ്റ്, തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍, അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ തുടങ്ങിയവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിരുന്നത്. ആനയെ പൂരച്ചടങ്ങുകളില്‍ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ ഈ എതിര്‍ കക്ഷികള്‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ പറയുന്നു. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയെത്തുന്ന ആന തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട മുട്ടിത്തുറക്കുന്ന ചടങ്ങാണ് പൂര വിളംബരം. വര്‍ഷങ്ങളായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഇതു നിര്‍വഹിക്കുന്നതെന്നും ഇത്തവണ ആനയെ വിലക്കാന്‍ നീക്കമുണ്ടെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
നാല് വിദഗ്‌ദ്ധരായ പാപ്പാന്‍മാരുടെ നിയന്ത്രണം ആനക്ക് ഏര്‍പ്പെടുത്താമെന്നും വനം വകുപ്പ് ആനയെ വിലക്കിയിട്ടില്ലെന്നും വ്യക്തമാക്കിയെങ്കിലും കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ എതിരായ നടപടി സ്വീകരിച്ചേക്കുമെന്ന് ആശങ്കയുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല.
















