കൊച്ചി: ശമ്പള കുടിശ്ശിക തീര്‍ക്കാത്തതിലും സ്ഥാപനം അടച്ചു പൂട്ടുന്നതിലും പ്രതിഷേധിച്ച് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്റെയും നേത്യത്വത്തില്‍ എറണാകുളം പിവിഎസ് ആശുപത്രിയിലെ ജീവനക്കാര്‍ മനുഷ്യചങ്ങല തീര്‍ത്തു. ഐഎംഎ കൊച്ചി ശാഖ പ്രസിഡന്റ് ഡോ.എം.ഐ. ജുനൈദ് റഹ്മാന് ഉദ്ഘാടനം ചെയ്തു.
രാവിലെ കലൂര്‍ മെട്രോ സ്റ്റേഷന് മുതല്‍ ലിസി ആശുപത്രി വരെയാണ് ജീവനക്കാര്‍ മനുഷ്യചങ്ങല തീര്‍ത്തത്. കഴിഞ്ഞ ദിവസം ആശുപത്രി കവാടത്തിന് മുന്നില്‍ ധര്‍ണ നടത്തി ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു.
മാനേജ്മെന്റിനെതിരെ പ്ലക്കാര്‍ഡുകള്‍ പിടിച്ചായിരുന്നു മനുഷ്യചങ്ങല. മാനേജ്മെന്റ് അധികൃതര്‍ എത്രയും പെട്ടന്ന് വേണ്ടപ്പെട്ട നടപടി സ്വീകരിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. നാളിതുവരെ നടന്ന പ്രതിഷേധങ്ങളിലും ജീവനക്കാരുടെ ചോദ്യങ്ങള്‍ക്കും ആശുപത്രി മാനേജ്മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
2018 മെയ് മുതല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നില്ലെന്ന് ജീവനക്കാര്‍ വ്യക്തമാക്കി. ഇന്ന് രാവിലെ മുതല്‍ പിവിഎസ് ആശുപത്രി അങ്കണത്തില്‍ യുഎന്‍എയുടേയും കേരള നേഴ്സിങ് കൗണ്‍സിലിന്റേയും, ഐഎംഎയുടേയും നേതൃത്വത്തില്‍ ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരും ഉപവാസ സമരം ആരംഭിക്കും.
പ്രമുഖ വ്യവസായ ഗ്രൂപ്പായ കെടിസിയുടെ കീഴിലുള്ളതാണ് കലൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന പിവി സ്വാമി മെമ്മോറിയല്‍ ആശുപത്രി. വരും ദിവസങ്ങളില്‍ ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റുസ്ഥാപനങ്ങളുടെ മുന്നിലേയ്ക്ക് സമരം വ്യാപിപ്പിക്കുമെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. ഡോ. മാത്യു ഫിലിപ്പ്, ഡോ. പ്രകാശ് സഖറിയ, ഡോ. സണ്ണി ഓരത്തേല്‍, യുഎന്‍എ വൈസ് പ്രസിഡന്റ് ഹരീഷ്, ഐഎംഎ സെക്രട്ടറി ഡോ. ഹനീഷ് മീരാസ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: