കൊച്ചി: കേരളത്തില്‍ സ്‌ഫോടനം നടത്താന്‍ ആസൂത്രിത പദ്ധതികളുമായി ഭീകരര്‍ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. തൃശ്ശൂർ പൂരം അടക്കമുള്ള പരിപാടികളും കൊച്ചി അടക്കമുള്ള സ്ഥലങ്ങളുമാണ് ഭീകരരുടെ പട്ടികയിൽ ആദ്യസ്ഥാനങ്ങളിലുള്ളതെന്നാണ് സൂചനകൾ.
സ്ഫോടനം നടത്താനുള്ള ചാവേറുകളാകാൻ കൂടുതൽപ്പേർ താത്പര്യം പ്രകടിപ്പിക്കുന്നതായാണ് ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.)യുടെ റിപ്പോർട്ടിൽ പറയുന്നത്. റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യപ്രതിയായ റാഷിദ് അബ്ദുല്ലയുടെ നേതൃത്വത്തിലാണ് കേരളത്തിൽ സ്‌ഫോടനപരമ്പരകൾക്കുള്ള ആഹ്വാനം നടക്കുന്നതെന്നാണ് സൂചന. റാഷിദ് അബ്ദുല്ലയുടെ ശബ്ദസന്ദേശമാണ് പാലക്കാട് നിന്നും അറസ്റ്റിലായ റിയാസ് അടക്കമുള്ളവരെ ഭീകരവാദത്തിലേക്ക് കൂടുതൽ അടുപ്പിച്ചതെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിലേക്കെത്തിയ ഐഎസ് ഭീകരവാദികൾ ഒളിത്താവളമാക്കിയത് ഓൺലൈൻ റൂം ബുക്കിംഗിലൂടെയുള്ള ഹോം സ്റ്റേകളിലെന്ന് രഹസ്യാന്വേഷണ നിരീക്ഷണം. യാതൊരു സുരക്ഷാ നിബന്ധനകളുമില്ലാതെ ആർക്കും സംസ്ഥാനത്തെവിടെയും താവളമൊരുക്കാവുന്ന വിധമാണ് ഓൺ ലൈൻ റൂം ബുക്കിങ് ഹോം സ്റ്റേകളുടെ പ്രവർത്തനം. ഓൺ ലൈൻ ബുക്കിംഗ് സ്വീകരിച്ച ഹോട്ടലുകളിൽ എത്തിയാൽ ഒരാളുടെ തിരിച്ചറിയൽ കാർഡിൽ നിരവധി പേർക്ക് അവിടെ തങ്ങാം. ഈ സൗകര്യമാണ് കേരളത്തിലും എത്തിയതായി വിവരം ലഭിച്ചിട്ടുള്ള ശ്രീലങ്കൻ സ്‌ഫോടനത്തിനുപിന്നിലെ തീവ്രവാദികൾ ഉപയോഗപ്പെടുത്തിയതെന്നാണ് പ്രാഥമിക സൂചനകൾ.
















