ന്യൂദല്‍ഹി: കേരളത്തിലെ ഐഎസ് സെല്ലുകള്‍ക്ക് ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേറാക്രമണങ്ങളുമായി ബന്ധമുണ്ടോയെന്ന് സുരക്ഷാ ഏജന്‍സികള്‍ പരിശോധിക്കുന്നു. ഇതിന്റെ ഭാഗമായി, മുന്‍പ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ച കേരളത്തിലെ ഐഎസ് അനുകൂലികളെ വീണ്ടും വിളിച്ചുവരുത്താന്‍ ഒരുങ്ങുകയാണ് സുരക്ഷാ ഏജന്‍സികള്‍.
കൃത്യമായ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെങ്കിലും, ശ്രീലങ്കന്‍ ഭീകരന്‍ എന്ന് കരുതുന്ന ആദില്‍. എ.എക്സ് എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ വന്ന പോസ്റ്റുകള്‍ കേരളത്തിലെ ഐഎസ് അനുകൂലികള്‍ ഷെയര്‍ ചെയ്തതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. നിങ്ങള്‍ക്കറിയാമോയെന്ന ഫേസ്ബുക്ക് അക്കൗണ്ട് ഇയാളാണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്.
ഇസ്ലാമിന്റെ പഴയ പ്രതാപകാലം വര്‍ണിക്കുന്ന പോസ്റ്റുകളാണ് ഇവയിലുള്ളവയിലേറെയും. തങ്ങളുടെ കൊടുംക്രൂരതകളെ ന്യായീകരിക്കാന്‍ ഐഎസ് ഉപയോഗിക്കുന്നത് ഈ പോസ്റ്റുകളാണ്. ഇത്തരം പോസ്റ്റുകള്‍ മലയാളികളായ ഐഎസ് അനുകൂലികള്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.
ശ്രീലങ്കയില്‍ ചാവേറാക്രമണങ്ങള്‍ അഴിച്ചുവിട്ടതിന്റെ സൂത്രധാരന്‍ സഹ്‌റാന്‍ ഹാഷിം കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചില ഐഎസ് അനുകൂലികളുമായി ബന്ധപ്പെട്ടിരുന്നതായി ഐബിക്കും മറ്റും വിവരം ലഭിച്ചിട്ടുണ്ട്. യൂട്യൂബ്, ഫേസ് ബുക്ക് എന്നിവ വഴി കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് അവര്‍ കണ്ടെത്തിയിട്ടുള്ളത്. ദക്ഷിണേന്ത്യയില്‍ നിന്ന് എന്‍ഐഎ ഐഎസ് അനുകൂലികളായ മുഹമ്മദ് ആഷിഖ്, ഇസ്മയേല്‍, ഷംസുദ്ദീന്‍, ജാഫര്‍ സാദിഖ് അലി, ഷംസുല്‍ ഹമീദ് എന്നിവരെ മുന്‍പ് അറസ്റ്റു ചെയ്തിരുന്നു. ഇവരില്‍ ചിലര്‍ സഹ്‌റാന്‍ ഹാഷിമുമായി ബന്ധം പുലര്‍ത്തിയിരുന്നു. ബാക്കിയുള്ളവര്‍ക്ക് ഹാഷിമിന്റെ ശൃംഖയുമായും ബന്ധമുണ്ടായിരുന്നു,
കേരളത്തിലെ ചില സലഫി മൗലവിമാരുടെ പ്രസംഗങ്ങളും ഹാഷിമിന്റെ പ്രസംഗവും തമ്മില്‍ വലിയ സാമ്യതകള്‍ ഉണ്ടായിരുന്നതായും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. രണ്ടും അതിതീവ്രമാണ്. കാഫിറുകളുടെ നാട്ടില്‍ ജീവിക്കേണ്ടിവരുന്ന മുസ്ലിമുകള്‍ നേരിടുന്ന ആപത്തുകളെപ്പറ്റിയാണ് രണ്ടു കൂട്ടരും പ്രസംഗിക്കുന്നത്. കാഫിറുകളുായി അകലം പാലിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
കേരളത്തില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോയി ഐഎസില്‍ ചേര്‍ന്നവര്‍ ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നതായി വെളിവായിട്ടുണ്ട്. 2016 ഒക്‌ടോബറില്‍ കണ്ണൂരിലെ കനകമലയില്‍ നിന്ന് 15 ഐഎസ് ബന്ധമുള്ളവരെ എന്‍ഐഎ അറസ്റ്റു ചെയ്തിരുന്നു. കേരളത്തിലും പുറത്തുമുള്ള രാഷ്‌ട്രീയ നേതാക്കളെയും ജൂതന്മാരെയും വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു. അവരില്‍ ചിലര്‍ക്ക് തമിഴ്‌നാട്ടിലെ ഒരു ഭീകരസംഘടനയുമായും ബന്ധമുണ്ടായിരുന്നു. തിരുനല്‍വേലിയില്‍ നിന്ന് അറസ്റ്റു ചെയ്ത സുബഹാനി ഹാജ മൊയിദ്ദീന് സിറിയയില്‍ പരിശീലനം ലഭിച്ചതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. മാത്രമല്ല ഇയാള്‍ക്ക് 2015ലെ പാരീസ് ഭീകരാക്രമണവുമായി ബന്ധമുണ്ടായിരുന്നുവെന്നും എന്‍ഐഎ സംശയിക്കുന്നു.
ഹാഷിം കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു
കൊളംബോ: ചാവേറാക്രമണങ്ങളുടെ സൂത്രധാരനായിരുന്ന കൊടുംഭീകരന്‍ സഹ്‌റാന്‍ ഹാഷിം കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രീപാല സി്‌രിസേന സ്ഥിരീകരിച്ചു. കൊളംബോയിലെ ഹോട്ടല്‍ ഷാങ്ങ്ഗ്രിലയില്‍ നടന്ന ബോംബാക്രമണത്തില്‍ പങ്കെടുത്ത ഇയാള്‍ ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു.
പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു; മരണം 253
ചാവേറാക്രമണങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആറു പേരുടെ ചിത്രങ്ങള്‍ ശ്രീലങ്കന്‍ പോലീസ് പുറത്തുവിട്ടു. ഇവരില്‍ മൂന്നു സ്ത്രീകളുമുണ്ട്. ഇവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസ് ജനങ്ങളില്‍ നിന്ന് തേടിയിട്ടുമുണ്ട്. കേസുമായി ബന്ധപ്പെട്ട് എണ്‍പതിലേറെ പേര്‍ അറസ്റ്റിലായിട്ടുണ്ട്. നാഷണല്‍ തൗഹീദ് ജമാഅത്ത് ഭീകരരായ ഒന്‍പതു പേരാണ് ചാവേറാക്രമണങ്ങള്‍ നടത്തിയതെന്നാണ് സൂചന.
അതിനിടെ സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 253 ആണെന്ന് ശ്രീലങ്ക ഔദ്യോഗികമായി സ്ഥിരീകരിച്ചു. 359 പേര്‍ മരിച്ചുവെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍.
















