കൊല്ലൂര്‍: ജന്മനക്ഷത്ര ദിനത്തില്‍ ഏഴു നിലകളിലുള്ള ബ്രഹ്മരഥത്തില്‍ പുറത്തെഴുന്നള്ളിയ മൂകാംബിക ദേവിയെ മനസ്സറിഞ്ഞ് തൊഴുത് ആയിരങ്ങള്‍ ജന്മപുണ്യം നേടി. ഇന്നലെ വൈകീട്ട് 5.45 ഓടെ ദേവീമന്ത്രമുഖരിതമായ അന്തരീക്ഷത്തിലാണ് കൊല്ലൂരിനെ ഭക്തിസാന്ദ്രമാക്കിയ രഥം വലി ആരംഭിച്ചത്. കിഴക്കേ ഗോപുരത്തിന്റെ മുന്നില്‍നിന്ന് ഗണപതിപൂജ കഴിഞ്ഞ് അര്‍ച്ചകര്‍ തേങ്ങയുടച്ചതോടെ ക്ഷേത്രപരിസരം ദേവീസ്തുതികളാല്‍ നിറഞ്ഞു.
ദേവിയുടെ ഇരട്ടവിഗ്രഹങ്ങള്‍ സ്ഥാപിച്ച രഥവും വലിച്ച് ഗ്രാമീണ കര്‍ഷകര്‍ ഉള്‍പ്പെടുന്ന ഭക്തസമൂഹം മുന്നോട്ടുനീങ്ങി. ഓലകമണ്ഡപം വരെ എത്തിയ രഥം അവിടെ പൂജകള്‍ക്ക് ശേഷം ആറരയോടെ തിരികെ കിഴക്കെ ഗോപുരത്തിലെത്തി. തുടര്‍ന്ന് അമ്മ അനുഗ്രഹിച്ച് നല്‍കിയ നാണയ തുട്ടുകള്‍ പൂജാരിമാര്‍ വാരി വിതറി. രഥത്തില്‍ നിന്നും ഇറക്കിയ ദേവീ വിഗ്രഹങ്ങള്‍ സരസ്വതി മണ്ഡപത്തിലെ പൂജയ്‌ക്ക് ശേഷം ശ്രീകോവിലിലേക്ക് മാറ്റി.
ഇന്നലെ പതിവിലും നേരത്തെ മൂന്നിന് നട തുറന്ന് രഥോത്സവ ചടങ്ങുകള്‍ തുടങ്ങിയിരുന്നു. പ്രഭാത പൂജയും ബലി ഉത്സവവും രുദ്രാഭിഷേകവും നടന്നു. മുഹൂര്‍ത്ത ബലിക്ക് ശേഷം സൗപര്‍ണികയിലേക്കുള്ള വഴിയിലെ വൃക്ഷച്ചുവട്ടില്‍ ക്ഷിപ്ര ബലിയും തൂവി. രഥ ബലി പൂര്‍ത്തിയാക്കിയതോടെ പതിനൊന്ന് മണിയോടെയാണ് ദേവീ വിഗ്രഹങ്ങള്‍ പുറത്തേക്ക് എഴുന്നള്ളിച്ചത്. 11.30ന് രഥാരോഹണവും ഉച്ചയ്‌ക്ക് 12.5 ന് രഥ ചലനവും നടന്നു. കാളിദാസ് ഭട്ട്, സഹോദരന്‍ ശ്രീശ് ഭട്ട് എന്നിവരാണ് ദേവിയെ രഥത്തിലേറ്റിയത്.
തന്ത്രി രാമചന്ദ്ര അഡിഗ, നിത്യാനന്ദ അഡിഗ, ഗോവിന്ദ അഡിഗ, നരസിംഹ അഡിഗ, ശ്രീധര്‍ അഡിഗ, ജഗാനന്ദ ജോഷ്യ, രാമകൃഷ്ണ ജോഷ്യ എന്നിവര്‍ ഉത്സവത്തിന് കാര്‍മികത്വം വഹിച്ചു. 29ന് രാത്രി എട്ടിന് സൗപര്‍ണികയില്‍ മൂകാംബികയുടെ ആറാട്ട് നടക്കും. രാത്രി ഓലകമണ്ഡപത്തില്‍ വിശ്രമിച്ചശേഷം 30 ന് രാവിലെ ദേവിയെ ക്ഷേത്രത്തിലേക്ക് തിരികെ എഴുന്നള്ളിക്കും. 9.30ഓടെ അശ്വാരോഹണവും മഹാപൂര്‍ണാഹുതിയും നടക്കുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും.
















