ഒരു രാഷ്‌ട്രീയവും ഇല്ലാത്ത ഒരു വീട്ടമ്മയാണ് ഞാന്‍. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി വന്നത് മുതല്‍ മിക്ക പ്രമുഖ ചാനലുകളും പത്രങ്ങളും തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ നല്‍കുന്നു. മാധ്യമങ്ങള്‍ക്ക് സമൂഹത്തോട് സത്യം തുറന്നു പറയാനുള്ള കടമയുണ്ട്.
മുഖ്യമന്ത്രിയും മന്ത്രിമാരും സമചിത്തതയോടും ക്ഷമയോടും കൂടി പെരുമാറിയിരുന്നെങ്കില്‍ നിസ്സാരമായി തീര്‍ക്കാവുന്ന ഒരു പ്രശ്‌നമായിരുന്നു ശബരിമല വിഷയം. വിധിയും വിശ്വാസികളും ഒരുമിച്ച് വേണമെന്ന് ഒരു ഭരണകൂടം ആഗ്രഹിച്ചിരുന്നെങ്കില്‍ വിശ്വാസികള്‍ മുഴുവന്‍ കൂടെനില്‍ക്കുമായിരുന്നു. ഭരണാധികാരി തെറ്റ് ചെയ്താല്‍ സത്യസന്ധമായി വിളിച്ചു പറയുന്നതാണ് യഥാര്‍ത്ഥമാധ്യമധര്‍മം. മിക്കചാനലുകളിലും കനകദുര്‍ഗയുടെയും ബിന്ദുവിനേയും ഇന്റര്‍വ്യൂ കണ്ടു. ചരിത്രം തിരുത്തിക്കുറിച്ചയുവതികള്‍ എന്നു പറയാന്‍ ഇവര്‍ എവറസ്റ്റ് കൊടുമുടി ഒന്നും കയറിയവരല്ലല്ലോ. മലകയറിയ യുവതി എന്ന് ചിലചാനലുകള്‍ കൊട്ടിയാഘോഷിക്കുന്നു. മലകയറ്റിയ യുവതികള്‍ അല്ലേ? തനിയെ കയറിയത് അല്ലല്ലോ. കയറ്റിയതും വേഷംകെട്ടിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ അതിഥി ആണെന്ന് കള്ളം പറഞ്ഞുകൊണ്ട്.
നിയമം വന്നു എന്ന് കരുതി ദൈവത്തിന്റെ സ്വാതന്ത്ര്യത്തിലേക്കും അവകാശത്തിലേക്കും കടന്നുകയറരുത്. വ്യക്തിത്വം ഉള്ളവര്‍ അങ്ങനെ ചെയ്യില്ല. സ്ത്രീയെന്ന രീതിയില്‍ ആദ്യം കുടുംബത്തോടും കുട്ടികളോടുമുള്ള കടമ ചെയ്യണം. സമൂഹത്തോട് കടമ ചെയ്യേണ്ടെന്നല്ല. അമ്മയുടെ മഹത്വം മനസ്സിലാക്കാത്ത നിങ്ങളെങ്ങനെ ദൈവത്തിന്റ മഹത്വം മനസ്സിലാക്കും?
കുട്ടികളെ നേര്‍വഴിക്കു നടത്തേണ്ട നിങ്ങള്‍, കുടുംബത്തേക്കാള്‍ വലുത് മറ്റുപലതും ആണെന്ന് കാണിച്ചു കൊടുക്കുന്നു. പുതുതലമുറ വഴിതെറ്റി പോയതുകൊണ്ടോ വൃദ്ധസദനങ്ങള്‍ കൂടിയതുകൊണ്ടോ വിലപിച്ചിട്ട് കാര്യമില്ല. ആദ്യം രക്ഷിതാക്കള്‍ നന്നാവുക. സംസ്‌കാരവും പൈതൃകവും ആചാരങ്ങളും പുതുതലമുറയ്‌ക്ക് പകര്‍ന്നു കൊടുക്കുക. അനാചാരങ്ങള്‍ ഉപേക്ഷിക്കാം. മാതാപിതാക്കളാണ് കുട്ടികളുടെ യഥാര്‍ത്ഥ വഴികാട്ടികള്‍. ദൈവത്തിന്റെ സ്വന്തംനാട് എന്നപേര് ഒരിക്കലും മാറാതിരിക്കട്ടെ. ദൈവം സത്യമായ ഒരു ശക്തിയാണ്.
-ബിന്ധു, തൊടുപുഴ
കണ്ണ് തള്ളി ഇരുമുന്നണികളും
തിരുവനന്തപുരത്ത് നടന്ന അയ്യപ്പസംഗമത്തില്‍ മാതാ അമൃതാനന്ദമയീ ദേവി പങ്കെടുത്തതിലും ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കുന്നതിനുമെതിരെ അമ്മ ശക്തമായി പ്രതികരിച്ചതിലും ഇടതുവലതു മുന്നണികള്‍ ഭീതിയിലാണ്. അമ്മയെ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കുന്നതില്‍നിന്നും പിന്‍തിരിപ്പിക്കാനുള്ള അവരുടെ ശ്രമവും പരാജയപ്പെട്ടു.
കേവലം പത്തുദിവസത്തിനകം ഒരുക്കിയ ഒരു പരിപാടിയില്‍ ഹൈന്ദവസമൂഹത്തിലെ എല്ലാ ആചാരന്മാരും നേതാക്കളും പങ്കെടുത്തു. ലക്ഷങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ അയ്യപ്പസംഗമ നഗരി നിറഞ്ഞുകവിഞ്ഞു. കേരളത്തില്‍ ഒരിക്കലും ഹൈന്ദവ ഏകീകരണം നടക്കില്ലെന്ന് കരുതിയ ഇരുപക്ഷവും സമ്മേളനത്തിലെ ജനപങ്കാളിത്തം കണ്ട് കണ്ണ് തള്ളി. മാത്രമല്ല ശബരിമലയിലെ ആചാരസംരക്ഷണത്തിനായി ഹൈന്ദവജനത ഒരുമിച്ചത് വരാന്‍പോകുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ നേട്ടമാകുമെന്നും ഇത് ഏതുവിധേനയും തടയാനുള്ള പാഴ്ശ്രമമാണ് തുടര്‍ന്നുള്ള ഇവരുടെ ചെളിവാരിയെറിയല്‍. കെടിയേരി പറയുന്നു അമൃതാനന്ദമയീദേവി അയ്യപ്പസംഗമത്തില്‍ പങ്കെടുക്കരുതായിരുന്നുവെന്ന്. ബാലനും കെ. മുരളീധരനും വെള്ളാപ്പള്ളിയും ഇതേ സ്വരത്തില്‍ അക്ഷേപം ഉന്നയിക്കുന്നു. ലോകാരാധ്യയായ അമ്മയെ നിയന്ത്രിക്കാന്‍ ലോകം തിരസ്‌ക്കരിച്ച കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഭാരതത്തിലെ അവസാന തുരത്തായ കേരളത്തിലെ കമ്മിനേതാക്കള്‍ക്ക് എന്ത് യോഗ്യത?
അമ്മയെ നിന്ദിച്ച ഇക്കൂട്ടര്‍ക്ക്, പ്രളയം വന്നപ്പോള്‍ അമ്മ നല്‍കിയ പത്തുകോടിയുടെ ചെക്ക് രണ്ട് കയ്യും നീട്ടി വാങ്ങാന്‍ യാതൊരു ലജ്ജയും ഉണ്ടായില്ല. പിണറായിയുടെ മകള്‍ പഠിച്ചതും അമ്മയുടെ കോളേജിലായിരുന്നു. അതിലും നാണക്കേടില്ല. ഇപ്പോള്‍ അമ്മ ഹൈന്ദ ഏകീകരണത്തിന്റെ ചാലകശക്തിയാകുമെന്ന ഭയമാണ് ഈ നിന്ദകളിലെല്ലാം. അമ്മയും ഹൈന്ദവ നേതാക്കളും ആചാര്യന്മാരും എന്ത് ചെയ്യണം ചെയ്യരുത് എന്നൊന്നും തീരുമാനിക്കാന്‍ നിങ്ങളെയാരും ചുമതലപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ ഹിന്ദുവിരുദ്ധമുഖം ലോകത്തുള്ള മുഴുവന്‍ ഹൈന്ദവര്‍ക്കും ബോധ്യമായി. വരുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഹൈന്ദവശക്തി നിങ്ങള്‍ തിരിച്ചറിയും.
തെരുവത്ത് രവീന്ദ്രന്‍, വേങ്ങര, മലപ്പുറം.
തെരുവിലുള്ള പോര്‍വിളി നിര്‍ത്തണം
ഇതര ക്രിസ്തീയ വിഭാഗങ്ങള്‍ക്ക് നാണക്കേടും പൊതുസമൂഹത്തിന് ബാദ്ധ്യതയും സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം. നൂറുകണക്കിന് പോലീസുകാരെ ക്രമസമാധാന പാലനത്തിന് നിയോഗിക്കുമ്പോള്‍ പൊതുഖജാനാവില്‍നിന്ന് എത്രപണമാണ് നഷ്ടപ്പെടുന്നത്. സര്‍ക്കാര്‍ കാഴ്ചക്കാരായി നില്‍ക്കാതെ കര്‍ശന നടപടിയെടുക്കണം. യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍ വിഘടനവാദം ഉന്നയിക്കാതെ ഒന്നായി മുന്നോട്ടുപോകണം. സഭയുടെ ഉന്നമനത്തിനായി ഉപയോഗിക്കേണ്ട പണവും സമയവും തെരുവില്‍ പോര്‍വിളിക്കായി ചെലവഴിക്കുന്നത് തെറ്റാണ്. തെരുവുയുദ്ധം അവസാനിപ്പിച്ച് നിയമവാഴ്ച അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാകണം.
സി.ജെ. മാമ്മച്ചന്‍, കോതമംഗലം
















