മെല്‍ബണ്‍: രണ്ടാം സീഡ് റാഫേല്‍ നദാലും വനിതകളുടെ എട്ടാം സീഡ് പെട്രാ കിറ്റോവയും ഓസ്ട്രേലിയന്‍ ഓപ്പണിന്റെ സെമിഫൈനലില്‍ കടന്നു. റാഫേല്‍ നദാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ അമേരിക്കയുടെ യുവതാരം ഫ്രാന്‍സെസ് ടിയാഫോയെ അനായാസം മറികടന്നു. സ്കോര്‍ 6-3,6-4, 6-2.
ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസാണ് സെമിയില്‍ നദാലിന്റെ പ്രതിയോഗി.
റോജര്‍ ഫെഡററെ അട്ടിമറിച്ച് ക്വാര്‍ട്ടറിലെത്തിയ സ്റ്റെഫാനോസ് സ്പെയിനിന്റെ റോബര്‍ട്ടോ ബൗറ്റിസ്റ്റ ആഗട്ടിനെ തോല്‍പ്പിച്ചു. സ്കോര്‍ 7-5, 4-6, 6-4, 7-6 (7-2). മത്സരം മൂന്ന് മണിക്കൂര്‍ പതിനഞ്ച് മിനിറ്റ് നീണ്ടു.
ഓസ്ട്രേലിയയുടെ ആഷ്ലി ബാര്‍ട്ടിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെക്ക് താരമായ കിറ്റോവ സെമിയിലെത്തിയത്. സ്കോര്‍ 6-1, 6-4. 2016 ല്‍ കത്തിക്കുത്തേറ്റതിനുശേഷം ഗ്രാന്ഡ്് സ്ലാം ടൂര്‍ണമെന്റില്‍ കിറ്റോവയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.
ദശാബ്ദത്തിനുശേഷം ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടറിലെത്തിയ ആദ്യ ഓസ്ട്രേലിയന്‍ താരമായ ബാര്‍ട്ടിക്ക് കിറ്റോവയുടെ കരുത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. രണ്ട് സെറ്റിലും അനായാസം കീഴടങ്ങി.
അമേരിക്കയുടെ ഡാനിലി കോളിന്‍സാണ് സെമിയില്‍ കിറ്റോവയുടെ എതിരാളി. സീഡ് ചെയ്യപ്പെടാത്ത ഈ അമേരിക്കന്‍ താരം ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് റഷ്യയുടെ അനസ്താസിയ പാവ്ലുചെന്കോവയെ പരാജയപ്പെടുത്തി. ആദ്യ സെറ്റ് നഷ്ടമായ കോളിന്‍സ് ഉശിരന്‍ പോരാട്ടത്തിലാണ് വിജയം പിടിച്ചെടുത്തത്. സ്കോര്‍ 2-6, 7-5, 6-1.
അപ്രശസ്തയായ ഡാനിലി കോളിന്‍സ് നാലാം റൗണ്ടില്‍ രണ്ടാം സീഡ് ഏയ്ഞ്ചലിക് കെര്‍ബറെ അട്ടിമറിച്ചതോടെയാണ് ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയത്. ഇത് അഞ്ചാം തവണയാണ് അനസ്താസിയ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറിലെത്തിയത്. അഞ്ചാം തവണയും സെമിയില്‍ കടക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: