കേരളത്തിലെ ഇന്നത്തെ ഭരണക്കാര്‍ ചുവപ്പിനെ വാരിപ്പുണരുന്നവരാണ്. ചുവപ്പല്ലാത്തതിനെ കണ്ടാല്‍ അവര്‍ ചുവപ്പുകണ്ടകാളയെപ്പോലെയാകും. ചുവപ്പിനെ സ്‌നേഹിക്കുന്നവര്‍ക്കാകട്ടെ വാരിക്കോരി നല്‍കുകയും ചെയ്യും. അവര്‍ കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ആദരവിന് തെരഞ്ഞെടുത്തത് എം. മുകുന്ദനെയാണ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ആരുതന്നാലും സാഹിത്യകാരന്മാര്‍ സ്വീകരിക്കും. എം. മുകുന്ദന്‍ കേരളത്തിന്റെ അനുഗൃഹീത സാഹിത്യകാരനാണ്. ആരോടും ആഭിമുഖ്യമില്ലെന്ന് പരസ്യമായി പറയുമെങ്കിലും രഹസ്യമായി ചുവപ്പിനോടാണ് അദ്ദേഹത്തിന് ആഭിമുഖ്യം. അടുത്തിടെ ഓണ്‍ലൈനില്‍ നല്‍കിയ അദ്ദേഹത്തിന്റെ കുടമഹാത്മ്യം അത് സാക്ഷ്യപ്പെടുത്തുന്നു.
ചുവപ്പിനോടുള്ള അദ്ദേഹത്തിന്റെ താല്‍പര്യവും യോജിപ്പും വിയോജിപ്പുകളുമെല്ലാം ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. ആത്യന്തികമായി ചുവപ്പാണ് അദ്ദേഹത്തിന്റെ ഇഷ്ടനിറം. അത് പിണറായി വിജയന്‍ തിരിച്ചറിഞ്ഞിരിക്കുന്നു. എഴുത്തച്ഛന്‍ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയതും അതുകൊണ്ടാവാം. അതെന്തുമാകട്ടെ ചര്‍ച്ചാവിഷയം മുകുന്ദനല്ല. കേരളത്തിലെ ബുദ്ധിജീവി-സാഹിത്യ ലോകത്തെക്കുറിച്ചാണ്.
മൂന്നരമാസമായി കേരളവും രാജ്യവും ഹൃദയപൂര്‍വം സംവദിച്ച ഒരു വിഷയമുണ്ട്. ശബരിമല തന്നെയാണത്. കോടിക്കണക്കിന് ഭക്തജനങ്ങള്‍ തീര്‍ത്ഥാടകരായി എത്തുന്ന ശബരിമല സംഘര്‍ഷമേഖലയാക്കാന്‍ ആരോ പദ്ധതിയിട്ടു. സായുധപോലീസിനെ വിന്യസിച്ചു. ശരണംവിളി കുറ്റകരമെന്ന് പ്രഖ്യാപിച്ചു. സ്വാമിശരണം നിരോധിക്കാന്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. രണ്ട് മാസക്കാലം നിരോധനാജ്ഞ പ്രഖ്യാപിച്ച ഒരു തീര്‍ത്ഥാടന കേന്ദ്രവും രാജ്യത്തെന്നല്ല ലോകത്തെവിടെയുമില്ല. ഭജന പാടില്ല. കര്‍പ്പൂരാരാധന പാടില്ല, ഗുരുസ്വാമിയും വേണ്ട. സംഘടിത നാമജപവും പാടില്ല. അവിശ്വാസികളായ യുവതികളെ ക്ഷേത്രത്തിലെത്തിക്കാന്‍ പോലീസുകാരെ പ്രഛന്നവേഷം കെട്ടിച്ച സാഹചര്യവും കേട്ടുകേള്‍വിയില്ലാത്തതാണ്. ഊടുവഴികളിലൂടെ വഴിവിട്ട ജീവിതം നയിക്കുന്നവരെ പരിപാവനമായ സന്നിധാനത്തെത്തിക്കുന്നതും കേട്ടുകേള്‍വിയില്ലാത്തതാണ്. വിശ്വാസങ്ങളും ആചാരങ്ങളും ഭക്തജനങ്ങള്‍ക്ക് പരമപ്രധാനമാണ്. കോടിക്കണക്കിന് ഭക്തന്മാരുടെ വിചാരവികാരങ്ങളെ നിര്‍ദാക്ഷിണ്യം ചവിട്ടിമെതിച്ചിട്ടും ശരണം വിളികളെ രാജ്യദ്രോഹമായി ചിത്രീകരിച്ച് നടപടി സ്വീകരിച്ചിട്ടും സാഹിത്യകാരന്മാരും ബുദ്ധിജീവികളും ഒരക്ഷരം മിണ്ടിയില്ല. അരുത് കാട്ടാളരെ എന്ന് പറയാന്‍ ഒരാള്‍ക്കും തോന്നിയില്ല. ലോകത്തെവിടെയെങ്കിലും പട്ടിക്ക് മൂത്രശങ്ക തീര്‍ക്കാന്‍ അവസരം നല്‍കിയില്ലെന്നറിഞ്ഞാല്‍ ചിത്രരചനയും കവിതാലാപനവും മതിലെഴുത്തും ചുമര്‍രചനയും കൂട്ടാലാപനവും നടത്തുന്ന ബുദ്ധിജീവികള്‍ ഇതൊന്നും കേട്ടഭാവമില്ല.
ഒരുലക്ഷം കീശയിലാക്കിയ മുകുന്ദനോ അത്രയും തുകയ്‌ക്ക് ഊഴം കാത്തിരിക്കുന്ന എഴുത്തുകാരോ നട്ടെല്ലുള്ളവരാണെന്ന് തെളിയിക്കാന്‍ കിട്ടിയ അവസരമായിരുന്നു ഈവര്‍ഷത്തെ മകരവിളക്ക് കാലം. ആരും അതിന് മുതിര്‍ന്നില്ലെന്നത് ആരെയും അമ്പരപ്പിക്കുന്ന നിശ്ശബ്ദതയാണ്.
കഴിഞ്ഞ വര്‍ഷത്തെ പ്രളയം. അത് ഒരു നൂറ്റാണ്ടിനിടയിലുണ്ടായ കെടുതിയാണ്. മരിച്ചവരുടെ എണ്ണം നൂറുകണക്കിനാണ്. കന്നുകാലികളും കോഴികളും താറാവുകളും ചത്തൊടുങ്ങിയതിന് ഒരു കണക്കുമില്ല. കുതിച്ചുവന്ന വെള്ളം നാടും വീടുകളും നക്കിത്തുടച്ചു. ലോകമാകെ നെടുവീര്‍പ്പിടുമ്പോള്‍ നാട്ടിലെ ബുദ്ധിജീവി സമൂഹത്തിന് ഒന്നുംചെയ്യാന്‍ കഴിയില്ലെന്ന സത്യം അംഗീകരിക്കുന്നു. പക്ഷേ സാറന്മാരെ, നവകേരള നിര്‍മാണത്തിനായി രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും സഹായഹസ്തവുമായി ലക്ഷക്കണക്കിനാളുകള്‍ വരിവരിയായി നില്‍ക്കുന്ന കാഴ്ച ആവേശകരമായിരുന്നു. ഒരു വര്‍ഷത്തിനകം ഒരു മാസത്തെ ശമ്പളം ഘട്ടംഘട്ടമായി നല്‍കാന്‍ സര്‍ക്കാര്‍ ജീവനക്കാരും ദിവസക്കൂലിക്കാരും തയ്യാറായി. അന്യദേശത്തുനിന്നുപോലും കഴിവിനൊത്ത് സഹായമെത്തിക്കുന്ന കാഴ്ചയും കാണാനായി. പക്ഷേ നമ്മുടെ നാട്ടിലെ ഒരു സാഹിത്യകാരനും ബുദ്ധിജീവിയും തന്റെ പുരസ്‌കാരത്തിലൂടെ ലഭിച്ച തുകയുടെ ഒരംശം ദുരിതാശ്വാസത്തിനായി സംഭാവനചെയ്യാന്‍ സന്നദ്ധരായില്ല.
നരേന്ദ്രമോദിയോടുള്ള വിരോധം തീര്‍ക്കാന്‍ പുരസ്‌കാരം തിരസ്‌കരിക്കാന്‍ തയ്യാറായവര്‍ ഒരു തുണ്ടുകാശുപോലും തിരിച്ചേല്‍പ്പിച്ചില്ലെന്ന വസ്തുത ഓര്‍ക്കുമ്പോള്‍ എന്ത് പ്രളയം? എന്ത് പ്രളയാനന്തര ദുരിതാശ്വാസം! ഏതായാലും ചെരുപ്പുകുത്തികളും കുട നന്നാക്കുന്നവരുമെല്ലാം മുദ്രാലോണും ആവാസയോജനകളിലുമെല്ലാം ആവേശംകൊള്ളുമ്പോള്‍ മുകുന്ദന്റെ കുട നന്നാക്കിയ ചോയിയേട്ടനെയെങ്കിലും ഓര്‍മിക്കണമായിരുന്നു. കോടാനുകോടിഭക്തരുടെ വികാരമെങ്കിലും കണക്കിലെടുക്കേണ്ടതായിരുന്നു. ദീപസ്തംഭം മഹാശ്ചര്യം എന്നുരുവിടുന്ന സാഹിത്യകാരന്മാര്‍ക്കെന്ത് ഭക്തരുടെ വികാരം! എന്ത് പ്രളയക്കെടുതി! ശംഭോ മഹാദേവ! ചോയിമാര്‍ നീണാള്‍വാഴട്ടെ.
















