തിരുവനന്തപുരം: ഇടതുപക്ഷം ഭരിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് എല്ലാ മാര്‍ഗനിര്‍ദേശങ്ങളും ലംഘിച്ച് കരാര്‍ നല്‍കുന്നതിനെതിരെ സിഎജിയുടെ രൂക്ഷ വിമര്‍ശനം.
ടെന്‍ഡര്‍ വിളിക്കാതെ എല്ലാ നിയമനടപടികളും ലംഘിച്ച് 809.93 കോടി രൂപയുടെ പ്രവൃത്തികള്‍ നല്‍കിയെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് വന്‍ നഷ്ടം വരുത്തിവച്ചതായാണ് സിഎജിയുടെ കണ്ടെത്തല്‍. 2017 മാര്‍ച്ചില്‍ അവസാനിക്കുന്ന കാലയളവിലെ ഇക്കണോമിക് സെക്ടറിന്മേലുള്ള ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് പൊതുമരാമത്ത് വകുപ്പിന്റെ വീഴ്ചകള്‍ തുറന്ന് കാട്ടുന്നത്.
അംഗീകൃത ഏജന്‍സികളെ തെരഞ്ഞെടുക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ ഒരു ഏജന്‍സിക്ക് ഒരേസമയം പരമാവധി 250 കോടി രൂപയുടെ പ്രവൃത്തികള്‍ മാത്രമേ അനുവദിക്കാവൂ. ഇതിനു വിരുദ്ധമായി കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദേശങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ഫിനാന്‍ഷ്യല്‍ കോഡും ലംഘിച്ചാണ് ഊരാളുങ്കല്‍ സൊസൈറ്റിയെ ഇടത് സര്‍ക്കാര്‍ 800 കോടിയിലധികം രൂപയുടെ പ്രവൃത്തികള്‍ ചെയ്യാന്‍ ചുമതലപ്പെടുത്തിയത്.
ഒരു പ്രവൃത്തിക്ക് വേണ്ടി മണ്ണ് കൊണ്ടു വരുന്നതിന് ഒടുക്കേണ്ട റോയല്‍റ്റി അടയ്ക്കുന്നതില്‍നിന്നും ഉൗരാളുങ്കല്‍ സൊസൈറ്റിയെ സര്‍ക്കാര്‍ ഒഴിവാക്കി. ഇതിലൂടെ സൊസൈറ്റിയ്ക്ക് 1.73 കോടി രൂപയുടെ അനര്‍ഹമായ ലാഭമുണ്ടാക്കുന്നതിന് സര്‍ക്കാര്‍ സഹായിച്ചു.
ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കുന്നതിന് അധിക തുക വകയിരുത്തി 92.01 കോടിയുടെ അധിക ലാഭമുണ്ടാക്കുന്നതിനും ഊരാളുങ്കലിനെ പൊതുമരാമത്ത് വകുപ്പ് സഹായിച്ചു. ഇത്തരത്തില്‍ സൊസൈറ്റിയെ സഹായിക്കുന്നതിന് പൊതുമരാമത്ത് നിയമങ്ങള്‍ എല്ലാം കാറ്റില്‍പറത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
74.99 കോടി രൂപ മുടക്കി സാമ്പത്തിക ഔചിത്യം പാലിക്കാതെ അനാവശ്യമായി മൂന്ന് റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് പണിതെന്നും സിഎജി കണ്ടെത്തി. ടാര്‍ വാങ്ങുന്നതിനും ക്രമവിരുദ്ധമായി ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാക്കി. ഇത്തരത്തില്‍ ഗുരുതരമായ വീഴ്ചകള്‍ പൊതുമരാമത്ത് വകുപ്പ് വരുത്തിയിട്ടുണ്ടെന്നാണ് സിഎജിയുടെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: