തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി സനലിനെ കാറിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെ രക്ഷപ്പെടുത്തിയ രണ്ട് സഹായികളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തമിഴ്നാട് തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോം ഉടമ സതീഷ് കുമാര്‍, ഹരികുമാറിനെ രക്ഷപ്പെടുത്തിയ സുഹൃത്ത് ബിനുവിന്റെ മകന് അനൂപ് കൃഷ്ണഎന്നിവരാണ് പിടിയിലായത്. ഡിവൈഎസ്പിക്കും ബിനുവിനും രക്ഷപ്പെടാന്‍ ആദ്യം കാര്‍ ഏര്‍പ്പാടാക്കിയത് അനൂപാണ്. ഇയാളെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു ചോദ്യം ചെയ്യുകയാണ്.
ഡിവൈഎസ്പി ഹരികുമാര്‍ എവിടെയാണെന്നതിനെക്കുറിച്ച് അനൂപിന് കൃത്യമായി അറിയാം എന്നാണ് പോലീസ് നിഗമനം. ഹരികുമാര്‍ രക്ഷപെട്ട കാര്‍ കല്ലറയിലെ കുടുംബ വീട്ടില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തി. അനൂപ് നല്കിയ കാറില്‍ ഡിവൈഎസ്പിയും സുഹൃത്ത് ബിനുവും എത്തിയത് സതീഷിനരികിലാണ്. ഇവര്‍ക്ക് സതീഷ് രണ്ട് സിം കാര്‍ഡുകള്‍ എടുത്തുനല്‍കി. സതീഷിന്റെ തന്നെ തിരിച്ചരിയല്‍ രേഖകളാണ് നല്‍കിയത്. അവിടെ നിന്ന് പോകാന്‍ ഡ്രൈവറെയും ഏര്‍പ്പാടാക്കി. പ്രതികള്‍ ചൊവ്വാഴ്ച രാവിലെ എട്ടിന് തൃപ്പരപ്പില്നിന്നു പോയെന്നാണ് സതീഷ് പൊലീസിനോട് പറഞ്ഞത്. അതേസമയം, ഡിവൈഎസ്പി ഹരികുമാര്‍ തമിഴ്നാട്ടില്‍ തന്നെയുണ്ടെന്നാണ് പോലീസിന്റെ സ്ഥിരീകരണം. തുടര്‍ച്ചയായി താവളം മാറുന്നുണ്ട്. മിക്കസമയങ്ങളിലും യാത്രയിലാണ്.
മൊബൈല്‍ ഫോണുകള്‍ ഇടയ്ക്കിടെ ഓണാക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സനലിനെ ഇടിച്ചു തെറിപ്പിച്ച കാറിന്റെ ഡ്രൈവര്‍ കേസില്‍ പ്രധാന സാക്ഷിയാകും. സനലിനെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ കൂട്ടുപ്രതികളാകാനും സധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: