കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശത്തില്‍ നിന്ന് സച്ചിന് തെന്‍ഡുല്‍ക്കര്‍ പിന്മാറി. ടീമിലെ തന്റെ ഇരുപത് ശതമാനം ഓഹരികള്‍ വിറ്റതായി സച്ചിന് സ്ഥിരീകരിച്ചു. ടീമിന്റെ തുടക്കം മുതല്‍ ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ ഉടമയായിരുന്നു. ഓഹരികള്‍ കൈമാറിയെങ്കിലും മഞ്ഞപ്പടയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് സച്ചിന് പറഞ്ഞു.
ബ്ലാസ്റ്റേഴ്സ് മികച്ച ടീമാണ്.ആരാധകരുടെ പിന്തുണയോടെ ടീമിന് മികച്ച വിജയങ്ങള്‍ നേടാനാകും. ബ്ലാസ്റ്റേഴ്സിനെ കുറിച്ച് അഭിമാനമുണ്ട്. എന്റെ ഹൃദയത്തില്‍ ടീമിനെപ്പോഴും ഒരു സ്ഥാനമുണ്ടായിരിക്കും. നാലു വര്‍ഷമായി കേരള ബ്ലാസ്റ്റേഴ്സ് എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. ടീമിന്റെ ലക്ഷക്കണക്കിന് ആരാധകരുടെ എല്ലാ വികാരങ്ങളിലൂടെയും ഞാനും കടന്നുപോയിരുന്നു. ബ്ലാസ്റ്റഴ്സുമായുള്ള കൂട്ടുകെട്ട് കളിയോടുള്ള അഭിനിവേശം വീണ്ടും ജ്വലിപ്പിക്കാന്‍ സഹായിച്ചു.
അടുത്ത അഞ്ചു വര്‍ഷം ടീമിനെ സംബന്ധിച്ച് നിര്‍ണായകമാണ്. ടീമുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ബ്ലാസ്റ്റേഴ്സില്‍ നിന്ന് പിന്‍വാങ്ങാന്‍ തീരുമാനിച്ചതെന്നും സച്ചിന് അറിയിച്ചു. അതേസമയം സച്ചിന് ടെന്‍ഡുല്‍ക്കര്‍ കൈമാറിയ ഓഹരി പ്രമുഖ വ്യവസായി എം.എ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തള്ളി.
സച്ചിന്റെ ഓഹരി പിവിപി ഗ്രൂപ്പാണ് സ്വന്തമാക്കിയതെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചു. നിമ്മഗഡ്ഡ പ്രസാദ്, അല്ലു അരവിന്ദ്, നാഗാര്‍ജുന, ചിരഞ്ജീവി എന്നിവരുടെ നേതൃത്വത്തിലുളള പിവിപി ഗ്രൂപ്പിന് 80 ശതമാനം ഓഹരിയാണ് ബ്ലാസ്റ്റേഴ്സില്‍ നേരത്തെ ഉണ്ടായിരുന്നത്. ഐഎസ്എല്‍ അഞ്ചാം സീസണിലെ ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ഈ മാസം 29 ന് കൊല്‍ക്കത്തയില്‍ എടികെയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: