ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ അവസാന ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റായ യുഎസ് ഓപ്പണിന്റെ വനിതാ സിംഗിള്‍സ് ഫൈനലില്‍ അമേരിക്കയുടെ സെറീന വില്യംസും ജപ്പാന്റെ നവോമി ഒസാക്കയും ഏറ്റുമുട്ടും.
സെമിയില്‍ 17-ാം സീഡ് സെറീന ലാത്വിയയുടെ 19-ാം സീഡ് അനസ്താസിയ സെവസ്റ്റോവയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് കലാശപ്പോരാട്ടത്തിന് മുന്നേറിയത്. സെറീനയുടെ 31-ാം ഗ്രാന്‍ഡ് സ്ലാം ഫൈനലാണിത്. 2014ന് ശേഷം ആദ്യമായാണ് സെറീന യുഎസ് ഓപ്പണ്‍ ഫൈനലില്‍ കളിക്കുന്നത്. 2015, 16 വര്‍ഷങ്ങളില്‍ സെമിയില്‍ പുറത്തായ സെറീന കഴിഞ്ഞ വര്‍ഷം ടൂര്‍ണമെന്റില്‍ പങ്കെടുത്തില്ല. ആറ് തവണ ഇവിടെ കിരീടം നേടിയ സെറീന ഇത്തവണ ലക്ഷ്യമിടുന്നത് ഏഴാം കിരീടം.
അമ്മയായ ശേഷം ഇതു രണ്ടാം തവണയാണ് സെറീന ഗ്രാന്‍ഡ് സ്ലാം ഫൈനലില്‍ കടക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ വിംബിള്‍ഡണിന്റെ ഫൈനലില്‍ കളിച്ചെങ്കിലും ആഞ്ചലിക് കെര്‍ബറിനോട് പരാജയപ്പെട്ടു.
66 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ 6-3, 6-0 എന്ന സ്കോറിനായിരുന്നു സെറീനയുടെ വിജയം. സ്കോര്‍നില സൂചിപ്പിക്കും പോലെ ആധികാരികമായിട്ടായിരുന്നു സെറീനയുടെ മുന്നേറ്റം. രണ്ടാം സെറ്റ് ഒരു പോയിന്റു പോലും എതിരാളിക്ക് നല്‍കാതെയാണ് സെറീന സ്വന്തമാക്കിയത്.
ഇതോടെ 24 ഗ്രാന്‍ഡ്സ്ലാമെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോഡിനൊപ്പമെത്താന്‍ ഒരു വിജയം മാത്രം മതി സെറീനയ്ക്ക്. കൂടാതെ ഫൈനലില്‍ വിജയിക്കാനായാല്‍ ആധുനിക ടെന്നീസില്‍ ആറു യുഎസ് ഓപ്പണ്‍ കിരീടങ്ങള്‍ എന്ന നേട്ടത്തില്‍ ക്രിസ് എവര്‍ട്ടിനെ മറികടക്കാനും സെറീനയ്ക്ക് സാധിക്കും.
നിലവിലെ റണ്ണറപ്പായ അമേരിക്കയുടെ മാഡിസണ്‍ കെയ്സിനെ അട്ടിമറിച്ചാണ് ജപ്പാനീസ് താരം നവോമി ഒസാക്ക കലാശക്കളിക്ക് യോഗ്യത നേടിയത്. ഇതോടെ ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ കളിക്കുന്ന ആദ്യ ജപ്പാനീസ് വനിതാ താരമെന്ന ബഹുമതിക്കും നവോമി അര്‍ഹയായി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കെയ്സിനെതിരെ ജപ്പാനീസ് താരത്തിന്റെ വിജയം. സ്കോര്‍: 6-2, 6-4.
പ്രതികരിക്കാൻ ഇവിടെ എഴുതുക: