കോഴിക്കോട്: പ്രളയ ദുരന്തത്തിനിടയില്‍ സിപിഎം പ്രചരിപ്പിച്ച് പൊളിഞ്ഞ നുണ ആവര്‍ത്തിച്ച് ദൂരദര്‍ശനും. പ്രളയ ദുരിതാശ്വാസത്തിന് യുഎഇ സര്‍ക്കാര്‍ 700 കോടി രൂപ നല്‍കുമെന്ന് വാര്‍ത്ത പ്രചരിപ്പിച്ചവര്‍ തന്നെ വിഴുങ്ങിയതിനു ശേഷവും ദൂരദര്‍ശന്റെ ‘നാം മുന്നോട്ട്’ എന്ന പരിപാടിയിലാണ് ഇത് വീണ്ടും സംപ്രേഷണം ചെയ്തത്.
സിപിഎം സ്വതന്ത്ര എംഎല്‍എ വീണാ ജോര്‍ജാണ് നാം മുന്നോട്ട് എന്ന പരിപാടി അവതരിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി പബ്ലിക്ക് റിലേഷന്‍സ് വകുപ്പാണ് നാം മുന്നോട്ട് എന്ന പരിപാടിയുടെ നിര്‍മ്മാണം. 26ന് രാത്രി 7.30ന് സംപ്രേഷണം ചെയ്ത പ്രത്യേക എപ്പിസോഡിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച സഹായധനങ്ങളില്‍ ആദ്യ ഇനമായി യുഎഇ സര്‍ക്കാരിന്റെ ലഭിക്കാത്ത സഹായം അവതരിപ്പിക്കുന്നത്.
ദൂരദര്ശന് തിരുവനന്തപുരം കേന്ദ്രത്തിന്റെ താക്കോല്‍ സ്ഥാനങ്ങളിലിരിക്കുന്ന ചിലരുടെ ഇടതു ചായ്വാണ് പരിപാടികളില്‍ രാഷ്ട്രീയം നിറയ്ക്കുന്നത്. പ്രധാന മന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അവതരിപ്പിക്കുന്ന മന് കി ബാത്തിന് പോലും ദൂരദര്ശന് തിരുവനന്തപുരം കേന്ദ്രം മതിയായ പരിഗണന നല്‍കാറില്ല. വൈകിട്ട് 8 മണിയാണ് കഴിഞ്ഞ 46 ആഴ്ചകളിലായി സംപ്രേഷണം ചെയ്യുന്ന പൊതുസമയം. എന്നാല്‍ പലപ്പോഴും ദൂരദര്ശന് തിരുവനന്തപുരം കേന്ദ്രത്തിന് സമയം പാലിക്കാന്‍ കഴിയാറില്ല. കഴിഞ്ഞ മന് കി ബാത്ത് മലയാള പരിഭാഷ സംപ്രേഷണം ചെയ്യേണ്ട സമയത്ത് സിനിമാ നടിയുമായുള്ള അഭിമുഖമാണ് സംപ്രേഷണം ചെയ്തത്. സിപിഎം സഹയാത്രികനും മുന്‍ എംപിയുമായ സെബാസ്റ്റ്യന്‍ പോള്‍ അവതരിപ്പിക്കുന്ന മാധ്യമ ജാലകം എന്ന സ്പോണ്‍സേഡ് പരിപാടിയും രാഷ്ട്രീയ പക്ഷപാതം നിറഞ്ഞതായി ആരോപണമുയരുന്നുണ്ട്. ദൂരദര്ശന് പരിപാടികളില്‍ ഏകപക്ഷീയമായ വിലയിരുത്തലുകളും അവതരണവുമാണ് ഉണ്ടാവുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടുകള്‍ അവതരിപ്പിക്കുന്നതിനു പകരം അവതാരകരുടെ രാഷ്ട്രീയ പക്ഷപാതമാണ് പല പരിപാടികളിലും ഉണ്ടാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: