ആലപ്പുഴ: ഇനിയുള്ള കാഴ്ചകള്‍ കണ്ണ് മരവിപ്പിക്കുന്നതാകരുതേ എന്ന പ്രാര്‍ഥനയിലാണ് രക്ഷാപ്രവര്‍ത്തകര്‍. ചെങ്ങന്നൂര്‍ വെണ്‍മണി, പാണ്ടനാട്, ബുധനൂര്‍, വണ്‍മഴി, കടത്തൂര്‍, ഉളുമ്പി പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ തേടിയുള്ള യാത്രയില്‍ കണ്ടുകിട്ടുന്നവരില്‍ ജീവന്റെ തുടിപ്പുകള്‍ അവശേഷിപ്പിക്കണമെന്ന പ്രാര്‍ഥനയിലാണ് എല്ലാവരും.
മൂവായിരത്തിലധികം പേര്‍ ഈ ഭാഗങ്ങളില്‍ ഇനിയും അവശേഷിക്കുന്നുണ്ടെന്ന വാര്‍ത്തയാണ് ആരെയും ഞെട്ടിപ്പിക്കുന്നത്. ഇവിടങ്ങളില്‍ ഭൂരിഭാഗവും സാധാരണക്കാരുടെ വീടുകളാണ്. ഓടിട്ട വീടുകളും ഒറ്റ നിലവീടുകളുമാണ്. ഇരുനില വീടുകളില്‍ കഴിയുന്നവര്‍ പോലും ടെറസിന്റെ മുകളില്‍ കയറിയാണ് രക്ഷപ്പെട്ടത്. അവരുടെ വീടിന്റെ ഒന്നാം നില കവിഞ്ഞ് വെള്ളം രണ്ടാം നിലയില്‍ കഴുത്തറ്റം എത്തിയിരുന്നു. ഇതാണ് ആശങ്കയേറാന്‍ കാരണം.
പാണ്ടനാട് ഒരു വീട്ടിനുള്ളില്‍ അമ്മയേയും കുഞ്ഞിനെയും കെട്ടിപ്പിടിച്ചനിലയില്‍ മരിച്ച് വീടിനുള്ളില്‍ കണ്ടെത്തിയിരുന്നു. ഇത്തരം ഹൃദയം നുറുങ്ങുന്ന കാഴ്ചകള്‍ ഉണ്ടാകുമോ എന്ന ആകുലതകളും അവശേഷിക്കുന്നു. ടെറസിന് മുകളില്‍ കഴിഞ്ഞവര്‍ മഴവെള്ളം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തിയത്. ഇരമ്പിയെത്തിയ വെള്ളം ആദ്യം പിടിമുറക്കിയത് പാണ്ടനാടിനെയാണ്. ഓടി രക്ഷപ്പെടാന്‍ പോലും സമയം കിട്ടാതെ പെടുന്നനെ കഴുത്തറ്റം വെള്ളത്തിലായി.
നിമിഷങ്ങള്‍ക്കുളളില്‍ വീടിന് മുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. രക്ഷാപ്രവര്‍ത്തനത്തിന് ഏറ്റവും വെല്ലുവിളിയായ സ്ഥലവും പാണ്ടനാടായിരുന്നു. വെള്ളപാച്ചിലില്‍ പല വീടുകളും ഒലിച്ചുപോയി. നൂറുകണക്കിന് കന്നുകാലികളും മറ്റ് വളര്‍ത്തുമൃഗങ്ങളും ചത്തു.
















