ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയ ഹബ്ബ് തുടങ്ങാനുള്ള നീക്കം ഉപേക്ഷിച്ചതായി കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം പിന്‍വലിച്ചതായി കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു. ഇത്തരമൊരു കേന്ദ്രം സ്ഥാപിക്കുന്നതിനു മുമ്പ് വിഷയത്തെ കുറിച്ച് വിശദമായ പഠനം നടത്തേണ്ടതുണ്ടെന്നും എജി കോടതിയെ അറിയിച്ചു.
ഹബ്ബ് തുടങ്ങുന്നതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മഹുവ മൊയ്ത്ര നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയില്‍ കേന്ദ്ര നിലപാട് വ്യക്തമാക്കിയത്. മൊയ്ത്രയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി നേരത്തെ കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു.
ഹബ്ബ് സ്ഥാപിക്കുക വഴി കേന്ദ്രം രാജ്യത്തെ പൗന്മാര്ക്കുമേല് ചാരവൃത്തി നടത്തുന്നതിനാണ് ശ്രമിക്കുന്നതെന്നും ഭരണഘടന ഉറപ്പ് നല്കുന്ന സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമാണിതെന്നും മൊയ്ത്ര ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാരിന്റെ വിവിധ പദ്ധതി രൂപീകരണത്തിനും നയരൂപീകരണത്തിനും സഹായകരമാകുന്നതിനാലാണ് സോഷ്യല്‍ മീഡിയ ഹബ്ബ് രൂപീകരിക്കുന്നതെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. സോഷ്യല്‍ മീഡിയകളെ നിരീക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ശക്തമായി വിമര്‍ശിച്ച് സുപ്രീംകോടതിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഈ നീക്കം രാജ്യത്തെ നിരീക്ഷണ വലയത്തില്‍ നിര്‍ത്തുന്നതിന് തുല്യമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: