ന്യൂദല്‍ഹി; ഭീകരത വളര്‍ത്തുകയും ഭീകരരെ സഹായിക്കുകയും ചെയ്യുന്ന പാക്കിസ്ഥാനെ തവിട്ടു പട്ടികയില്‍( ഗ്രേ ലിസ്റ്റ്) ഉള്‍പ്പെടുത്താന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് ( ഫതഫ്) തീരുമാനിച്ചു. പാരീസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന, അന്താരാഷ്ട്ര തലത്തില്‍ വേരുകളുള്ള നിരീക്ഷണ സംഘടനയാണ് ഫതഫ്). സംഘടനയുടെ തീരുമാനത്തെ ഇന്ത്യയും അമേരിക്കയും സ്വാഗതം ചെയ്തു.
ഭീകരത ഇല്ലായ്മ ചെയ്യാന്‍ ഒരു നടപടിയും കൈക്കൊള്ളത്തതിനാലാണ് പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ പെടുത്തുന്നതെന്ന് ഫതഫ് അറിയിച്ചു. അടുത്തത് കരിമ്പട്ടികയാണ് . ഫതഫിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. 89ല്‍ വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളുടെ സഹായത്തോടെ തുടങ്ങിയ സംഘടനയുടെ പ്രധാന കടമ കള്ളപ്പണം വെളുപ്പിക്കല്‍ തടയുക, ഭീകരര്‍ക്ക് പണം ലഭ്യമാക്കുന്ന വഴികള്‍ അടയ്ക്കുക തുടങ്ങിയവയാണ്.
ഭീകരര്‍ക്കെതിരെ കൈക്കൊണ്ട നടപടികളും ഭീകരരുടെയും മറ്റും പുതിയ പട്ടികയും അടുത്ത ജനുവരിക്കകം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ ഫതഫ് പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്തും. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പാക്കിസ്ഥാന് കാര്യമായി ഒന്നും ചെയ്യുന്നില്ല.
ഫതഫ് വ്യക്തമാക്കി. ഭീകരത ഉന്മൂലനം ചെയ്യാന്‍ 26 ഇന അജണ്ടയാണ് പാക്കിസ്ഥാന് നടപ്പാക്കേണ്ടത്. ലഷ്ക്കര്‍ ഇ തൊയ്ബ, ജെയ്ഷെ മുഹമ്മദ്, ജമാ അത്ത് ദുവാ തുടങ്ങിയവക്കുള്ള ഫണ്ട് തടയുകയാണ് അവയില്‍ ഒന്ന്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫീസ് സെയ്ദാണ് ജമാ അത്ത് ദുവാ മേധാവിയും സ്ഥാപകനും. ഐഎസ്, ഹഖാനി ശൃംഖല, താലിബാന്, അല്‍ഖ്വയ്ദ തുടങ്ങിവക്കെതിരെയും പാക്കിസ്ഥാന് നടപടി എടുക്കേണ്ടതുണ്ട്.
ഹാഫീസ് പാക്കിസ്ഥാനില്‍ സ്വതന്ത്രനായി സഞ്ചരിക്കുകയും ഇന്ത്യാ വിരുദ്ധ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു വരികയാണ്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഇയാള്‍ വന്‍തോതില്‍ പണം ശേഖരിക്കുന്നുമുണ്ട്. ഇതൊന്നും പാക്കിസ്ഥാന് തടഞ്ഞിട്ടില്ല. സെയ്ദ് സ്വതന്ത്രനായി വിലസുന്നു, പണം പിരിക്കുന്നു. ഭീകര സംഘടനകളും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നു. ഒരു ഉറപ്പും പാക്കിസ്ഥാന് പാലിച്ചിട്ടില്ല. ഇന്ത്യ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: