ന്യൂദല്‍ഹി: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്തെ ഇരുണ്ട കാലഘട്ടമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈയിൽ പാർട്ടി പ്രവർത്തകർ സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ 43ാം വാര്‍ഷിക ദിനത്തില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇരുണ്ട നാളുകളെക്കുറിച്ച് വാചാലനായത്.
നെഹ്‌റു കുടുംബത്തെയും കോണ്‍ഗ്രസിനെയും രൂക്ഷമായ ഭാഷയിലാണ് പ്രധാനമന്ത്രി വിമര്‍ശിച്ചത്. ഒരു കുടുംബത്തിന്റെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി ഇന്ത്യയെ ഒരു ജയിലാക്കി മാറ്റുകയായിരുന്നുവെന്നും കോൺഗ്രസ് ചെയ്തതെന്ന് മോദി വിമർശിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത ഏടാണ് അടിയന്തരാവസ്ഥ പ്രഖ്യാപനമെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടനയെ കുറിച്ച് കോണ്‍ഗ്രസ് ജനങ്ങള്‍ക്കിടയില്‍ അനാവശ്യമായ മിഥ്യാധാരണകളും പേടിയും പരത്തി. പട്ടികജാതിക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഇത് അപകടമുണ്ടാക്കുമെന്ന് അവര്‍ പ്രചരിപ്പിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലൂടെ കോണ്‍ഗ്രസിനെ വിലയിരുത്താനുള്ള അവസരം മാത്രമല്ല ജനങ്ങൾക്ക് കിട്ടിയത്. മറിച്ച് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുക കൂടിയായിരുന്നു.
ആ കാലഘട്ടത്തില്‍ ജനങ്ങള്‍ക്ക് യാതൊരു സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല. അതിനാൽ അടിയന്തരാവസ്ഥയെ അതിജീവിച്ച എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് ഗായകന്‍ കിഷോര്‍കുമാറിനെ കോണ്‍ഗ്രസ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത് പ്രധാനമന്ത്രി സ്മരിച്ചു. കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് ആകാശവാണിയിലും ദൂരദര്‍ശനിലും കിഷോര്‍കുമാറിന്റെ പാട്ടുകള്‍ പ്രക്ഷേപണം ചെയ്യാന്‍ പാടില്ലെന്ന് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മോദി ആരോപിച്ചു.
നമ്മുടെ ജനാധിപത്യ മൂല്യങ്ങളെ കൂടുതല്‍ ശക്തമാക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും, ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളെ ഒരു ശക്തിക്കും തകര്‍ക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: