കൊച്ചി: പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമായ കൊരട്ടിമുത്തി പള്ളിയുടെ വക മൂന്നുകിലോ സ്വര്‍ണ്ണവും ആറ്കോടി രൂപയുമായി വികാരി മുങ്ങിയ സംഭവത്തില്‍ എറണാകുളം-അങ്കമാലി അതിരൂപത ഇടപെടുന്നു. പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരമുണ്ടാകുമെന്ന് അതിരൂപത കാര്യാലയം അറിയിച്ചു. സംഭവങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രണ്ടു പൊതുയോഗങ്ങള്‍ വിളിച്ചതായി അതിരൂപത വക്താവ് റവ. ഡോ. പോള്‍ കരേടന് പത്രക്കുറിപ്പില്‍ അറിയിച്ചു.
തൃശൂര്‍ കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ ഇടവകയിലെ മൂന്ന് കിലോ സ്വര്‍ണവും ആറ് കോടി രൂപയുമായി വികാരി മുങ്ങിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വികാരിയെ ഞായറാഴ്ച രാത്രി മുതല്‍ കാണാനില്ലെന്ന് പള്ളിയില്‍ പോസ്റ്ററുകള്‍ വന്നതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.
പള്ളി ലോക്കറിലിരുന്ന സ്വര്‍ണ്ണം വില്‍പ്പനയില്‍ അഴിമതി നടന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇടവകയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും ക്രമക്കേട് ആരോപിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് രണ്ടു തവണ വികാരിയെ ഇടവകക്കാര് ഉപരോധിച്ചിരുന്നു. പോലീസ് ഇടപെട്ട് ഇതേ വൈദികന് അധ്യക്ഷനായി നിയോഗിച്ച 20 അംഗ കമ്മീഷന് നടത്തിയ അന്വേഷണത്തില്‍ ആറു കോടി രൂപയുടെ അഴിമതി കണ്ടെത്തിയിരുന്നു.
തുടര്‍ന്നാണ് വികാരിയെ കാണാതായത്. ഭക്തര്‍ നല്കിയ സ്വര്‍ണ്ണ മാലയും വളയും മറ്റു സ്വര്‍ണ്ണ ഉരുപ്പടികളുമാണ് കാണാതായത്. സ്വര്‍ണ്ണത്തിനു പകരം മുക്കുപണ്ടം പകരം വെച്ചായിരുന്നു തട്ടിപ്പ്. നഷ്ടമായ പണത്തെ സംബന്ധിച്ച കൃത്യമായ മറുപടി ലഭിക്കാതെ വന്നതോടെ നാട്ടുകാര്‍ പോലീസിനെ സമീപിക്കാന്‍ ഒരുങ്ങുമ്പോഴാണ് വികാരിയെ കാണാനില്ലെന്ന പ്രചാരണം.
പള്ളിവികാരിയുടെ മോഷണമോ സ്വര്‍ണ്ണം കാണാതാകലോ തട്ടിപ്പോ ഒന്നും അതിരൂപതയുടെ വിശദീകരണത്തിലില്ല. വികാരി സ്ഥലത്തില്ലെന്ന പ്രചാരണം തെറ്റാണെന്നു മാത്രമാണ് വിശദീകരണം. സംഭവങ്ങള്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഏപ്രില്‍ 12 നു മുമ്പ് നല്‍കുമെന്നും അറിയിപ്പില്‍ പറയുന്നു. ‘
”വികാരി ഫാ. മാത്യു മണവാളന് മറ്റു വൈദികര്‍ക്കും ഇടവക പ്രതിനിധികള്‍ക്കുമൊപ്പം ആവശ്യമായ കാര്യങ്ങള്‍ ചെയ്തുവരുന്നുണ്ട്. വികാരി സ്ഥലത്തില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. പ്രശ്നങ്ങള്‍ പഠിക്കാന്‍ അതിരൂപത നിയോഗിച്ച കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മൂന്നു വൈദികരും ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റും ഉള്‍പ്പെടുന്ന കമ്മീഷന് ഏപ്രില്‍ 12നു മുമ്പു റിപ്പോര്‍ട്ട് നല്‍കും,” എന്നു പറയുന്ന പത്രക്കുറിപ്പ്, സാഹചര്യങ്ങളെ ശാന്തതയോടും പ്രാര്ഥനാമനോഭാവത്തോടുംകൂടി സമീപിക്കാന്‍ പരിശ്രമിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: