ന്യൂയോർക്ക്: പാക്കിസ്ഥാൻ ചാര സംഘടനയായ ഐഎസ്ഐ താലിബാൻ ഭീകരരുമായി ചേർന്ന് അഫ്ഗാനിസ്ഥാനിലെ നഗരങ്ങളിൽ ആക്രമണ പദ്ധതികൾ നടത്തുന്നുവെന്ന് റിപ്പോർട്ട്. ഇതിനു പുറമെ അഫ്ഗാനിൽ സേവനം അനുഷ്ഠിക്കുന്ന നാറ്റോ സഖ്യത്തിനു നേർക്കും ഭീകരാക്രമണം നടത്താൻ പാക്ക് ചാര സംഘടന ശ്രമിക്കുന്നുണ്ടെന്നും യുഎസ് ഇൻ്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അഫ്ഗാൻ സൈന്യത്തിൽ നിന്നും മികച്ച സൈനികരെ കണ്ടെത്തി അവരെ താലിബാനൊപ്പം ചേർക്കണം. തുടർന്ന് സൈനികരും ഭീകര സംഘടനയും ഒരുമിച്ച് നാറ്റോ സഖ്യത്തിനെതിരെ ആക്രമണം നടത്തണമെന്നാണ് പാക്ക് ചാര സംഘടന നൽകിയിരിക്കുന്ന നിർദ്ദേശം. പദ്ധതി മെനയുന്നതിനായി ഐഎസ്ഐ ഉദ്യോഗസ്ഥരും താലിബാൻ നേതാക്കളും അടുത്തിടെ യോഗം ചേർന്നുവെന്നും റിപ്പോർട്ടിലുണ്ട്.
നാറ്റോ സഖ്യത്തിനെതിരെ യുദ്ധം ചെയ്യുന്നതിനായി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരർക്ക് പാക്ക് സൈന്യം സൈനിക പരിശീലനം നൽകുന്നുണ്ട്. പ്രധാനമായും കാബൂൾ കേന്ദ്രീകരിച്ചായിരിക്കും ആക്രമണ പദ്ധതികളെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാജ്യത്തെ വിദേശ ശക്തികളെ ഉന്മൂലനം ചെയ്യാൻ താലിബാൻ നടത്തുന്ന പദ്ധതികൾക്ക് പാക്കിസ്ഥാൻ സൈനിക സഹായത്തിനു പുറമെ സാമ്പത്തിക സഹായങ്ങളും നൽകി വരുന്നുണ്ട്.
കഴിഞ്ഞ ജനുവരി 20ന് ഇൻ്റർനാഷണൽ ലാൻഡ് മാർക്ക് ഹോട്ടലിലുണ്ടായ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നിൽ പാക്കിസ്ഥാനാണെന്ന് യുഎസിലെ അഫ്ഗാൻ എംബസി ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: