തിരുവനന്തപുരം: ഞായറാഴ്ച നടക്കുന്ന ബാര്‍കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇരുപതുപേര്‍ അഴിമതിക്കാരാണെന്ന് അഭിഭാഷകരുടെ സംഘടനയായ ലോ സ്റ്റുഡന്റ്സ് ഓര്ഗനൈസേഷന് ആരോപിച്ചു. ഇപ്പോള്‍ മത്സരിക്കുന്നതില്‍ ഇരുപതുപേര്‍ മുമ്പ് ബാര്‍ കൗണ്‍സില്‍ അംഗങ്ങളായിരുന്നപ്പോള്‍ സാമ്പത്തിക തിരിമറികള്‍ നടത്തിയെന്നും കൗണ്‍സിലിനെ സ്വാര്‍ഥതാത്പര്യങ്ങള്‍ക്കായി വിനിയോഗിച്ചുവെന്നും ലോ സ്റ്റുഡന്റ്സ് ഓര്ഗനൈസേഷന് പ്രസിഡന്റ് അഡ്വ എസ്. ചന്ദ്രചൂഡന്‍നായര്‍ പറഞ്ഞു. അന്ന് അവര്‍ നടത്തിയ ക്രമക്കേടുകള്‍ പുറത്തു വരാതിരിക്കാനാണ് വീണ്ടും അധികാരത്തിലെത്താന്‍ ശ്രമിക്കുന്നത്. കേസില്‍പ്പെടാത്ത പുതിയ അംഗങ്ങളെ തെരഞ്ഞെടുത്താല്‍ മാത്രമേ മുന്‍കാലങ്ങളിലെ അഴിമതികളുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനും കുറ്റക്കാരെ ശിക്ഷിക്കാനും സാധിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ അഡ്വ എ.ജി. സെന്‍, അഡ്വ ഓം മംഗലശേരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: