ഭോപ്പാല്‍: നാല്‍പ്പത് അടി താഴ്ചയുള്ള കുഴല്‍ കിണറില്‍ വീണ നാല് വയസുകാരനെ 35 മണിക്കൂറിന് ശേഷം രക്ഷപെടുത്തി. ഭോപ്പാലില്‍ നിന്നും 150 കിമി അകലെയുള്ള ദേവാസ് ജില്ലയിലെ ഉംരിയയിലാണ് സംഭവം.
ശനിയാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കുട്ടി കുഴല്‍ കിണറിനുളളിലേക്കു പതിക്കുകയായിരുന്നു. നേരിട്ട് പുറത്തെത്തിക്കാന്‍ സാധിക്കാത്തതിനാല്‍ കട്ടിയേറിയ പാറ തുരന്ന് ടണല്‍ ഉണ്ടാക്കിയ ശേഷമാണ് കുട്ടിയെ രക്ഷപെടുത്തിയത്. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ ആരംഭിച്ച രക്ഷാപ്രവര്‍ത്തനം ഞായറാഴ്ച രാത്രി 10.30ഓടെയാണ് അവസാനിപ്പിച്ചത്.
കുഴല്‍ കിണറില്‍ നിന്നു പുറത്തെത്തിച്ച ഉടനെ തന്നെ കുട്ടിയെ സ്ഥലത്ത് ക്യാമ്പ് ചെയ്ത ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധിക്കുകയും സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവിടെ നിന്നും വിദഗ്ധ പരിശോധനകള്‍ക്കായി കുട്ടിയെ ദേവാസിലെ ജില്ല ആശുപത്രിയിലേക്കു മാറ്റി.
സൈനിക എന്‍ജിനീയറിങ് വിഭാഗത്തില്‍ നിന്നും 60 അംഗ സംഘവും ഭോപ്പാലിലെ സംസ്ഥാന ദുരന്ത നിവാരണ സേനയിലെ 15 പേരും പോലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. കിണറിനുള്ളില്‍ വീണ കുട്ടിയെ ക്യാമറയിലൂടെ നിരീക്ഷിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. മൈക്രോഫോണ്‍ ഉപയോഗിച്ച് കുട്ടിയുമായി നിരന്തരം സംസാരത്തിലേര്‍പ്പെടാനും സംഘാംഗങ്ങള്‍ ശ്രദ്ധിച്ചിരുന്നു.
പാറ മൂലമാണ് രക്ഷാപ്രവര്‍ത്തനം താമസിച്ചതെന്ന് ദേവാസ് ജില്ല കളക്ടര്‍ ആശിഷ് സിങ് പറഞ്ഞു. ചെറിയ അളവില്‍ ഡൈനാമൈറ്റ് ഉപയോഗിച്ച് കടുപ്പമേറിയ പാറ പൊട്ടിക്കാം എന്ന നിര്‍ദ്ദേശം അവിടെ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ കുട്ടിയുടെ ജീവന് ഏതു വിധേനയും രക്ഷിക്കണം എന്നുള്ളതിനാല്‍ ഈ നിര്‍ദ്ദേശം തള്ളിക്കളയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: