തൃശൂര്‍: സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കുമ്പോള്‍ സര്‍ക്കാരിനും നേതാക്കള്‍ക്കും നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രതിനിധികളും നേതാക്കളും മറന്നു. കണ്ണൂരിലെ കൊലപാതകവും ജയരാജന്റെ വ്യക്തിപൂജയും അക്രമത്തിന് നേതൃത്വം നല്‍കലും മാത്രം ചര്ച്ചയിലൊതുക്കി. സിപിഐ മന്ത്രിമാര്‍ക്കും സിപിഐക്കും നേരെ കൊടിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചും ജയരാജനെ ക്രൂശിച്ചും സ്വന്തം നേതാക്കളുടെ അഴിമതി പ്രതിനിധികള്‍ മറന്നു.
സിപിഎം ഭരണഘടന വിഭാവനം ചെയ്യുന്ന സ്വതന്ത്രചര്ച്ചയ്ക്ക് നേതാക്കള്‍തന്നെ ഇത്തവണ കൂച്ചുവിലങ്ങിട്ടു. ആരോപണങ്ങളും വിവാദങ്ങളും ചര്‍ച്ചയ്ക്ക് വരരുതെന്ന കണക്കൂകൂട്ടലില്‍ മുന്‍കൂട്ടി തയ്യാറാക്കിയതായിരുന്നു സംഘടനാ റിപ്പോര്‍ട്ട്. ഉദ്ഘാടന ദിനത്തില്‍ പി.ജയരാജനെ പിണറായി വിജയന് പരസ്യമായി ശാസിച്ചെന്ന് വരുത്തി തീര്‍ത്തതോടെ പിണറായി ഭക്തര്‍ ചര്‍ച്ച ആ വഴിക്കാക്കി. സീതാറാം യെച്ചൂരിയുടെ കോണ്‍ഗ്രസ് കരട് പ്രമേയം കൂടി ആയതോടെ മറ്റ് വിഷയങ്ങളെല്ലാം മനപൂര്‍വ്വം മറന്നു.
പിണറായി സര്‍ക്കാരിന്റെ സത്യപ്രജ്ഞയുടെ അമിത ചെലവ്, വി.എസ്. അച്യുതാനന്ദന്റെ സ്ഥാനം മോഹിച്ചുള്ള കത്തും തുടര്‍ന്നുള്ള പ്രശ്നങ്ങളും, ഗീതാ ഗോപിനാഥ് ഉള്‍പ്പെടെയുള്ള ഉപദേശകരെ വച്ചത്, ഡിജിപി സെന്‍കുമാറിനെ മാറ്റിയതും കോടതി വിമര്‍ശനവും, ഓഖി ദുരന്തത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍, വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് വിവാദം, തൃശൂര്‍ സമ്മേളനത്തില്‍ നിന്ന് പിണറായി ഹെലികോപ്ടറില്‍ പറന്നത്, തിരുവനന്തപുരം ലോ അക്കാദമി സമരവും ഭൂമി വിവാദവും, മാധ്യമങ്ങള്‍ക്ക് നേരെയുള്ള പ്രസ്താവന ശരിയോ തെറ്റോ?, കോടിയേരിബാലകൃഷ്ണന്റെ മകന്റെ സാമ്പത്തിക തട്ടിപ്പ്, കോടിയേരിയുടെ വീട്ടില്‍ നടന്ന ശത്രുസംഹാര പൂജ, ജനജാഗ്രതാ യാത്രയ്ക്കിടെ കോടിയേരി കോഴിക്കോട് കാരാട്ട് ഫെസലിന്റെ മിനി കൂപ്പറില്‍ നടത്തിയ യാത്ര, കോടിയേരിയുടെ ‘പാടത്ത് ജോലി വരമ്പത്ത് കൂലി’ പ്രസ്താവന, ഇ.പി.ജയരാജന്റെ ബന്ധുനിമയനം, സ്പോര്‍ട്സ് കൗണ്‍സിലില്‍ അഞ്ജു ബോബിജോര്ജ്ജുമായുണ്ടായ തര്‍ക്കം, ജയരാജന്റെ കുടുംബക്ഷേത്രത്തിനായി തേക്കിന്‍തടി ആവശ്യപ്പെട്ട കത്ത്, ഇടുക്കി-മൂന്നാര്‍ കയ്യേറ്റവും കുരിശ് തകര്‍ക്കലും, മന്ത്രിമാരുടെയും സ്പീക്കറുടെയും ധൂര്‍ത്ത്, പി.വി.അന്‍വര്‍ എംഎല്‍എയുടെ അനധികൃത പാര്‍ക്കും ക്വാറി തട്ടിപ്പും തുടങ്ങി നിരവധിയായ ആരോപണങ്ങള്‍ ചര്‍ച്ചയിലേ വന്നില്ല.
വടക്കാഞ്ചേരി സ്ത്രീപീഡനം, എറണാകുളത്തെ ജില്ലാ നേതാവിനെ അവിഹിത ബന്ധത്തെ തുടര്‍ന്ന് മാറ്റി നിര്‍ത്തിയത്, ജിഷ്ണു പ്രണോയിയുടെ മരണവും അമ്മയ്ക്ക് നേരെയുള്ള ആക്രമണവും, കോഴിക്കോട് ഗര്‍ഭിണിക്ക് നേരെയുണ്ടായ അക്രമവും ശിശുഹത്യയും, ഫോണ്‍ കെണിയും എ.കെ.ശശീന്ദ്രന്റെ മന്ത്രി സ്ഥാനവും തുടങ്ങിയ വിഷയങ്ങളില്‍ വനിതാ പ്രതിനിധികളും മഹിളാ അസോസിയേഷന് പ്രവര്‍ത്തകരും യുവജന കമ്മീഷന് അധ്യക്ഷ ചിന്താജറോം ഉള്‍പ്പെടെയുള്ളവരും മൗനം പാലിച്ചു.
എ.കെ.ശശീന്ദ്രനെയും തോമസ് ചാണ്ടിയെയും പോലും അധികം നോവിച്ചില്ല. തോമസ് ഐസക്കിന്റെ ബജറ്റിനെകുറിച്ചോ ജിഎസ്ടിയുടെ നടത്തിപ്പോ ചര്‍ച്ചയില്‍ വേണ്ടത്ര സ്ഥാനം പിടിച്ചില്ല. സര്‍ക്കാരിന്റെ വകുപ്പ് തിരിച്ചുള്ള ചര്‍ച്ചയില്‍ ആരോഗ്യം, തദ്ദേശ സ്വയംഭരണം വകുപ്പുകള്‍ക്ക് നേരെ വിമര്‍ശനം ഉയര്‍ന്നെങ്കിലും മെഡിക്കല്‍ കോളേജ് പ്രവേശനം, നഴ്സുമാരുടെ സമരം, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്നം, കെഎസ്ആര്‍ടിസി പെന്ഷന് ഉള്‍പ്പെടെയുള്ളവയും ചര്‍ച്ചചെയ്യാന്‍ ജനകീയ പാര്‍ട്ടി മറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: