ഏറ്റുമാനൂര്‍: ഉത്സവബലിദര്‍ശനം അഷ്ടൈശ്വര്യങ്ങള്‍ സിദ്ധിക്കുമെന്നാണ് വിശ്വാസം. രണ്ട് മുതല്‍ ഒന്‍പതാം ഉത്സവം വരെയാണ് ഉത്സവബലി. ക്ഷേത്ര നാലമ്പലത്തിനകത്തും പുറത്തുമുള്ള ബലിക്കല്ലുകളിലും, ദേവന്റെ പരിവാരങ്ങള്‍ക്കും മറ്റു ഭൂതഗണങ്ങള്‍ക്കും നിവേദ്യം അര്‍പ്പിക്കുന്നതാണ് ഉത്സവബലി. തന്ത്രിക്കും, കഴകം, വാദ്യക്കാര്‍, കൈസ്ഥാനീയര്‍ എന്നിവര്‍ക്കും വസ്ത്രവും ദക്ഷിണയും നല്‍കുന്നതാണ് ഉത്സവബലിയുടെ ആദ്യ ചടങ്ങ്.
ബലി തൂകുന്നതിലുള്ള ചോറ് (ഹവിസ്സ്) തൂശനിലയില്‍ നിരത്തിവയ്ക്കും. തുടര്‍ന്ന് ഇത് മൂന്നായി പകുത്ത്, ഓരോന്നിലും ഉണക്കലരി, എള്ള്, മഞ്ഞള്‍ എന്നിവയുടെ പൊടി വിതറും. പിന്നീട് ഹവിസ്സ് പൂജ നടത്തും. അതിന് മരം എന്ന വാദ്യവും ശംഖ്, ചേങ്ങില എന്നിവയും ചേര്‍ത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണര്‍ത്തും. ക്ഷേത്രത്തിനുള്ളിലുള്ള .അഷ്ടദിക്പാലകര്, ബ്രഹ്മാവ്, അനന്തന്, സപ്തമാതൃക്കള്‍, ഗണപതി, വീരഭദ്രന് എന്നീ ദേവതകള്‍ക്കും അനുചരന്മാര്ക്കും ആദ്യഘട്ടത്തില്‍ ബലി തൂകും. രണ്ടാമത്തെ പ്രദക്ഷിണത്തില്‍ ശ്രീകോവിലിന്റെ തെക്കുള്ള സപ്ത മാതൃക്കള്‍ക്ക് ബലി തൂകുന്നു. വളരെ സമയമെടുത്താണ് രണ്ടാമത്തെ ഈ ബലിതൂവല്‍. ഈ സമയത്തുമാത്രമാണ് ഭക്തര്‍ക്ക് ദര്‍ശനം നല്‍കാറുള്ളത്. കാണിക്ക അര്‍പ്പിച്ച് ഉത്സവബലിപൂജ തൊഴുതാല്‍ അഷ്ടശൈ്വര്യങ്ങള് സിദ്ധിക്കുമെന്നാണ് വിശ്വാസം. ഇതിനുശേഷം മാത്രമാണ് നാലമ്പലത്തിന് പുറത്തുള്ള ബലിപീഠങ്ങളില്‍ ബലിതൂകുന്നത്. ക്ഷേത്രേശനെ എഴുന്നള്ളിച്ച് പുറത്തെ ബലി സമര്‍പ്പണം വടക്കു ഭാഗത്ത് എത്തുമ്പോള്‍ ക്ഷേത്രപാലന് പാത്രത്തോടെ ബലി സമര്‍പ്പിക്കുന്നതും പവിത്രമായ കാഴ്ചയാണ്. തുടര്‍ന്ന് ദേവനെ അകത്ത് എഴുന്നള്ളിച്ച് പൂജ നടത്തുന്നതോടെയാണ് ഉത്സവബലി പൂര്‍ണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: