ചോരക്കൊതി തീരാത്ത കുറുനരികള്‍. അവര്‍ക്കൊരു രാഷ്‌ട്രീയ പാര്‍ട്ടി. അതിന്റെ പേരാണോ സിപിഎം. ചരിത്രവും സംഭവങ്ങളും വിശകലനം ചെയ്താല്‍ ചോദ്യത്തിന് ഉത്തരം ലഭിക്കും. കൊന്നും കൊലവിളിച്ചും നുണപ്രചാരണം നടത്തിയും കാലം തള്ളിവിടുന്ന ഈ പാര്‍ട്ടിയെ ജനങ്ങള്‍ മെല്ലെയാണെങ്കിലും തിരിച്ചറിയുന്നു. 34 വര്‍ഷം ബംഗാള്‍ ഭരണം കയ്യടക്കിയ സിപിഎം ഭരണകാലത്ത് നടത്തിയ പേക്കൂത്തുകള്‍ക്ക് കയ്യും കണക്കുമില്ല. സിപിഎമ്മിന് സിന്ദാബാദ് വിളിക്കാത്തവരെല്ലാം അവരുടെ മുന്നില്‍ വര്‍ഗശത്രുവാണ്. ശത്രുവിനെ പ്രഖ്യാപിച്ചാല്‍ തല്ലാം, കൊലവിളി നടത്താം, കൊന്നുതള്ളാം. ഒടുവില്‍ അവസരം ഒത്തുവന്നപ്പോള്‍ ബംഗാള്‍ സിപിഎമ്മിനെ തള്ളിക്കളഞ്ഞു.
ബംഗാള്‍ പാര്‍ട്ടി ദുര്‍ബലമായെന്ന് മാത്രമല്ല മുഴുസമയ പാര്‍ട്ടി സഖാക്കളുടെ ജീവിതംപോലും വഴിമുട്ടി. വൈദ്യുതി ബില്ലും വാട്ടര്‍ചാര്‍ജും അടയ്‌ക്കാന്‍പോലും ഗതിയില്ലാതെ ഓഫീസുകള്‍ വാടകയ്‌ക്ക് വച്ചിരിക്കുകയാണ് സിപിഎം. ഒറ്റയ്‌ക്ക് നില്‍ക്കാന്‍പോലും കെല്‍പ്പില്ലാത്ത പാര്‍ട്ടി, കോണ്‍ഗ്രസിന്റെ നാറിയ പീറക്കൊടിയെങ്കില്‍ അതുപോലുമായി കൂട്ടിക്കെട്ടാന്‍ കൊതിച്ചു നടക്കുന്നു. അതിനായി യാചിക്കുന്ന സ്ഥിതിപോലുമാണ്. ഇനി ആകെ അവശേഷിക്കുന്ന സംസ്ഥാനം കേരളമാണ്.
കേരളത്തില്‍ ഭരണം ലഭിച്ചതിന്റെ ഹുങ്കില്‍ എതിരാളികളെ മാത്രമല്ല, സഹയാത്രികരെപോലും എടങ്കോലിട്ട് വീഴ്‌ത്താന്‍ ശ്രമിക്കുന്നു. ഘടകകക്ഷികളെ അടിമകളെപ്പോലെ കണക്കാക്കുന്ന അവസ്ഥയില്‍ അല്‍പമെങ്കിലും പ്രതിരോധം സൃഷ്ടിക്കുന്നത് സിപിഐയാണ്. സിപിഐയെ ഒതുക്കിത്തീര്‍ക്കാന്‍ കെ.എം. മാണിയെ വെള്ളപൂശി കൂടെനിര്‍ത്താനുള്ള അടവുകള്‍ പയറ്റുകയാണ്. ബാര്‍കോഴ കേസിലും കോഴിക്കടത്തു കേസിലും കെ.എം. മാണിക്ക് ശരശയ്യ ഒരുക്കിയ സിപിഎം, മാണിയുടെ നേരെ തൊടുത്ത ശരങ്ങളോരോന്നും ഊരിക്കൊടുക്കുകയാണ്. മാണിയുടെ വീട്ടിലെ നോട്ടെണ്ണുന്ന യന്ത്രം എകെജി സെന്ററില്‍ എത്തിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.
മാണിയെ സന്തോഷിപ്പിക്കാന്‍ കോണ്‍ഗ്രസുകാരെ കൊന്നുതീര്‍ക്കുകയാണോ സിപിഎം? കണ്ണൂര്‍ ജില്ലയിലെ ഏറ്റവും ഒടുവിലത്തെ കൊലപാതകം അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മുപ്പതുവയസ്സുപോലും തികയാത്ത ഷുഹൈബ് എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെ 37 വെട്ടേല്‍പ്പിച്ചാണ് കൊന്നത്. കൈകാലുകള്‍ അറ്റുതൂങ്ങി. ജനനേന്ദ്രിയംപോലും നുറുക്കിയതിനെ തുടര്‍ന്ന് രക്തം വാര്‍ന്നൊഴുകി കൊല്ലപ്പെട്ട ഷുഹൈബ് നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് സിപിഎമ്മിന്റെ പുതിയ വാദം.
സിപിഎം സംസ്ഥാനഭരണം നയിക്കുന്ന കക്ഷിയാണ്. കേസുണ്ടെങ്കില്‍ നിയമത്തിന്റെ മുന്നിലെത്തിച്ച് ശിക്ഷ വാങ്ങിച്ചുകൊടുക്കാന്‍ അവസരമുള്ള കക്ഷി. എന്നിട്ടും ഗുണ്ടകളെ പറഞ്ഞയച്ച് നിഷ്ഠുരമായി കൊന്നുതള്ളുന്നത് ജനാധിപത്യ ശൈലിയാണോ? സംശയം സ്വാഭാവികമാണ്. എന്നാല്‍ ജനാധിപത്യം അടവുനയമായി കരുതുന്ന കക്ഷിക്ക് പഠിച്ചതേ പാടാനാകൂ.
തോക്കിന്‍ കുഴലിലൂടെ അധികാരം എന്ന് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവരാണ് കമ്മ്യൂണിസ്റ്റുകാര്‍. കൊല്‍ക്കത്താ തിസീസ് എന്ന മുറിവിപ്ലവത്തില്‍ ആവേശം കയറി തോക്കിന് പകരം വാരിക്കുന്തവുമായി രംഗത്തിറങ്ങി പോലീസുമായി ഏറ്റുമുട്ടി ചത്തുവീണ സഖാക്കള്‍ നിരവധിയാണ്. എന്നിട്ടും അധികാരം കിട്ടിയില്ല. ആ നിരാശയില്‍ നിന്നാണ് നക്‌സലൈറ്റുകളുണ്ടായത്. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസ് സെക്രട്ടറിയായിരുന്നല്ലോ വയനാട്ടില്‍ വിപ്ലവം നടത്താന്‍ ചെന്ന നക്‌സല്‍ വര്‍ഗീസ്. പോലീസ് വര്‍ഗീസിനെ വെടിവച്ച് കൊന്നപ്പോള്‍ ഒരു ചെമ്പട്ട് പുതപ്പിക്കാന്‍പോലും സിപിഎം ചെന്നില്ല.
ഇപ്പോഴും സിപിഎം മുഖ്യശത്രുവിനെ പ്രഖ്യാപിക്കുന്നു. കൊന്നും വെട്ടിനുറുക്കിയും എതിരാളികളെ നിശ്ശബ്ദരാക്കാന്‍ അണികളെ പ്രേരിപ്പിക്കുന്നു. കണ്ണൂരും കോഴിക്കോടും കേരളത്തിലെമ്പാടും ഇത് ആവര്‍ത്തിക്കുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മട്ടന്നൂരിലെ ഷുഹൈബ്.
ആര്‍എസ്എസുകാര്‍ മുസ്ലിങ്ങളെ കൊന്നൊടുക്കുകയാണെന്ന കള്ളപ്രചാരണം ക്ലച്ച് പിടിക്കുന്നില്ല. കേരളത്തില്‍ സിപിഎം ശക്തമായതുകൊണ്ടാണ് മുസ്ലിങ്ങള്‍ കൊല്ലപ്പെടാത്തതെന്നാണ് അവകാശവാദം. മുസ്ലിം ന്യൂനപക്ഷത്തെ കൂട്ടുപിടിക്കാനാണ് ഈ നുണക്കഥ പറയുന്നത്. എന്നാല്‍ കേരളത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ മുസ്ലിം ചെറുപ്പക്കാരെ കൊന്നുതള്ളുന്ന ഏക രാഷ്‌ട്രീയപ്പാര്‍ട്ടി സിപിഎം ആണെന്ന് ബോധ്യമാകും.
മുമ്പ് വളപട്ടണത്തെ മഹമൂദിനെ വെട്ടിനുറുക്കിയത് സിപിഎമ്മാണ്. പയ്യന്നൂരിനടുത്ത് രാമന്തളി പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്ന പള്ളിമുക്രിയെ വെട്ടിക്കൊന്നതും സിപിഎമ്മുകാരാണ്. പഴയങ്ങാടിയിലും വടകര ഭൂമി വാതുക്കലും മുസ്ലിങ്ങളുടെ തെങ്ങും വാഴയും കവുങ്ങും വെട്ടിയിടുന്ന ലാഘവത്തോടെ നാദാപുരത്ത് മുസ്ലിം ചെറുപ്പക്കാരുടെ കഴുത്ത് വെട്ടിമാറ്റി. തെങ്ങിന്റെ കുലയും മനുഷ്യരുടെ തലയും സംരക്ഷിക്കപ്പെടണമെന്ന് സി.എച്ച്. മുഹമ്മദ് കോയയ്‌ക്ക് പറയേണ്ടിവന്നത് അന്നാണ്.
തലശേരിയില്‍ സിപിഎം ബന്ധം വിച്ഛേദിച്ച് ‘തേജസ്’ പത്രത്തിന്റെ ഏജന്‍സിയെടുത്ത ഫസലിനെ ഇരുളിന്റെ മറവിലാണ് തലങ്ങും വിലങ്ങും വെട്ടിക്കൊന്നത്. കൊന്നത് ആര്‍എസ്എസുകാരാണെന്ന് വരുത്താനുള്ള കുത്സിതശ്രമവും നടന്നു. അത് കയ്യോടെ പിടിക്കപ്പെട്ടെന്ന് മാത്രമല്ല. യഥാര്‍ഥപ്രതികള്‍ വലയിലുമായി.
തളിപ്പറമ്പില്‍ ഷുക്കൂര്‍ എന്ന എംഎസ്എഫുകാരനെ വളഞ്ഞിട്ട് തല്ലിക്കൊന്നത് പി. ജയരാജനെ ആക്രമിച്ചു എന്ന കള്ള പ്രചാരണം നടത്തിയാണ്. നാദാപുരത്തും സമാനമായ സംഭവമായിരുന്നല്ലോ. എ. കണാരന്‍ എംഎല്‍എയെ യൂത്ത് ലീഗുകാര്‍ ആക്രമിച്ചെന്ന് മൈക്കുകെട്ടി പ്രചരിപ്പിച്ചാണ് മുസ്ലിങ്ങള്‍ക്കെതിരെ കലാപമഴിച്ചുവിട്ടത്. ഒന്‍പത് ജീവനാണ് ഇതുമൂലം നഷ്ടപ്പെട്ടത്. നാദാപുരത്തെ കലാപം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. അതിനടുത്ത ഒഞ്ചിയവും ഓര്‍ക്കാട്ടേരിയും ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്നു. കൊല്ലേണ്ടവര്‍ക്ക് സിപിഎം ആദ്യം ചാപ്പ കുത്തുന്നു. ടി.പി. ചന്ദ്രശേഖരന്റെ തല പൂക്കുലപോലെ ചിന്നിച്ചിതറുമെന്ന് പരസ്യമായി പറഞ്ഞ് മൂന്നാംനാള്‍ 51 വെട്ട് വെട്ടി കൊന്നു. കെ.ടി. ജയകൃഷ്ണനെതിരെയും ഇതുതന്നെ സംഭവിച്ചു. ഇപ്പോള്‍ പലേടത്തും കൊല്ലുന്നതിനെക്കാള്‍ താത്പര്യം കയ്യും കാലും വെട്ടിയെടുക്കുന്നതിലാണ്. കതിരൂര്‍ മനോജിനെ കൊന്ന് വര്‍ഷമൊന്ന് തികയുന്ന ദിവസം നാലുപട്ടികളെ കഴുത്തറുത്ത് കൊന്ന് കെട്ടിത്തൂക്കിയ പൈശാചികത്വം ആരെങ്കിലും ഇതിന് മുമ്പ് നടത്തിയിട്ടുണ്ടോ?
ഇത്രയൊക്കെയായിട്ടും കേരളത്തിന്റെ ഭരണകൂടം ചലിച്ചോ? ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് വാ തുറക്കാന്‍ തോന്നിയോ? ഒരു പ്രണയ പാട്ടിനെതിരെ കേസുവന്നപ്പോള്‍ അതിനെതിരെ ഫെയ്‌സ്ബുക്കില്‍ പ്രതിഷേധിച്ച പിണറായി ത്രിപുരയില്‍ സിപിഎമ്മിനെ ജയിപ്പിക്കാന്‍ ബംഗാളിയില്‍ കുറിപ്പെഴുതി വാര്‍ത്തയാക്കി. ഈ മുഖ്യമന്ത്രി ഒരു മനുഷ്യനാണോ? മനുഷ്യത്വമെന്ന വികാരം ഇദ്ദേഹത്തിനുണ്ടോ? സ്വന്തം ജില്ലയില്‍ സംഘടിതമായി അക്രമികളെത്തി 37 വെട്ടു നല്‍കി കൊന്നപ്പോള്‍ അരുത് കാട്ടാളരെ എന്ന് പറയാന്‍ തോന്നിയോ? മുഖം നോക്കതെ നടപടി സ്വീകരിക്കുമെന്ന് ഫെയ്‌സ് ബുക്കിലെങ്കിലും എഴുതാന്‍ തോന്നിയോ? പാട്ടിനോടുള്ള പ്രണയമെങ്കിലും മുസ്ലിം ചെറുപ്പക്കാരന്റെ പ്രാണനോടുണ്ടായോ? ഇതെന്തൊരു ഭരണമാണ്. ഇതേതുതരം മുഖ്യമന്ത്രിയും പാര്‍ട്ടിയുമാണ്? മറ്റേതെങ്കിലും സംസ്ഥാനത്ത് കാളവണ്ടിക്കിടയില്‍പ്പെട്ട് മരിച്ചാല്‍ പോലും പ്രധാനമന്ത്രിക്കെന്തേ മൗനമെന്ന് ചോദിക്കുന്ന മനുഷ്യസ്‌നേഹികളും ബുദ്ധിജീവികളുമെല്ലാം കുറ്റിയറ്റു പോയോ? ഒന്നുറക്കെ കരയാന്‍പോലും സ്വാതന്ത്ര്യമില്ലാത്ത നാടായി കേരളം മാറിയോ? സച്ചിദാനന്ദന്മാരും അച്യുതാനന്ദന്മാരും ഇപ്പോഴും കേരളത്തിലുണ്ടോ?
















