വാഷിങ്ടണ്‍ പോസ്റ്റിലാണ് ആ കഥവന്നത്. ഒരു കത്തും അതിനുള്ള മറുപടിയും. കൗതുകവും ഒപ്പം വേദനാജനകവുമായിരുന്നു ആ കത്ത്. ക്രിസ്തുമസിന്റെ പിറ്റേന്നാണ് ആ കത്തുവന്നത്. ഏഴുവയസുകാരി ആവ റോസിനുള്ളതായിരുന്നു ആ കത്ത്. ആവയുടെ അമ്മയാണ് വീടിനു പുറത്ത് കത്തു കിടക്കുന്നതുകണ്ടത്. ദ വൈറ്റ് ഹൗസ് എന്ന മൂന്നുവാക്കുകണ്ടാണ് ഭയന്നും കൗതുകത്തോടേയും അതിലേറെ ബഹുമാനത്തോടേയും കത്തു തുറന്നത്. പ്രസിഡന്റിന്റെ ഓഫീസില്‍നിന്നും മകള്‍ക്കുള്ളതാണെന്നുകണ്ട് അമ്മ മേരി ഓള്‍സന്‍ ആവയ്‌ക്കു കൊടുക്കുകയായിരുന്നു.
ദിവസങ്ങള്‍ക്കുമുന്‍പ് ആവ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെഴുതിയ അത്യന്തം വികാര നിര്‍ഭരമായ കത്തിനുള്ള മറുപടിയായിരുന്നു അത്. വലിപ്പച്ചെറുപ്പമില്ലാതെ അമേരിക്കയില്‍ തോക്കുകള്‍കൊണ്ടു കഥപറയുന്ന ക്രൂരതയില്‍നിന്നും കുട്ടികളെ രക്ഷിക്കണമെന്ന അഭ്യര്‍ഥനയായിരുന്നു സ്‌ക്കൂള്‍ വിദ്യാര്‍ഥിയായ ആവയുടെ എഴുത്തിന്റെ ഉള്ളടക്കം.
പതിനഞ്ചു മാസങ്ങള്‍ക്കു മുന്‍പായിരുന്നു ആ സംഭവം. ഒരുച്ചയ്‌ക്കുശേഷം. ആവ സ്‌ക്കൂളില്‍നിന്നും പുറത്തിറങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പതിന്നാലു വയസുള്ള ഒരു കൗമാരക്കാരന്‍ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നുപേര്‍ക്കാണ് വെടിയേറ്റത്. ആവയുടെ ഫസ്റ്റ് ഗ്രേഡ് ടീച്ചറിനും ഒരു വിദ്യാര്‍ഥിക്കും മൂന്നാമതായി സ്‌ക്കൂള്‍ വിദ്യാര്‍ഥിയും ആറുവയസുകാരനുമായ ജേക്കബ് ഹാളിനും. കട്ടിക്കണ്ണടവെച്ച കേവലം മൂന്നര അടിമാത്രം പൊക്കമുള്ള ജേക്കബ് മൂന്നാം ദിനം മരിച്ചു. മറ്റുരണ്ടുപേര്‍ക്കും ഗുരുതരമല്ലായിരുന്നു മുറിവുകള്‍. ജേക്കബിന്റെ മരണം ആ കുരുന്നുഹൃദയത്തെ വല്ലാതെ തകര്‍ത്തിരുന്നു. അതിനു തക്കതായ കാരണവും ഉണ്ടായിരുന്നു. ജീവിതത്തില്‍ ആവ ആദ്യമായി ചുംബിച്ചത് ജേക്കബിനെയായിരുന്നു. ഭാവിയില്‍ അവനെയാണ് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതും. പിന്നെങ്ങിനെ അവളുടെ മനസ് തകരാതിരിക്കും.
ദിവസങ്ങളോളം ആവയ്‌ക്കു പ്രശ്‌നങ്ങളായിരുന്നു. മനസ് നഷ്ടപ്പെട്ടപോലെ അവള്‍ വല്ലാതെ ഉലഞ്ഞു. മാനസികനില തെറ്റുന്നതിന്റെ മുന്നോടിയായ അവസ്ഥയിലൂടെയാണ് അവള്‍ കടന്നുപോകുന്നതെന്ന് ഡോക്ടറും വിധിച്ചു. പഴയ മാനസികാവസ്ഥയിലേക്കു തിരിച്ചുവരാന്‍ അവള്‍ കുറെ ദിവസങ്ങളോളം വീട്ടില്‍ വിശ്രമിച്ചു. വീടും സ്‌ക്കൂളും ഒന്നായി. അങ്ങനെയൊരു ദിവസമാണ് അവള്‍ അടുക്കളയില്‍വെച്ച് നോട്ട്ബുക്കില്‍നിന്നും കീറിയെടുത്ത പേപ്പറില്‍ പെന്‍സിലുകൊണ്ട് വലിയ അക്ഷരത്തില്‍ ട്രംപിനു കത്തെഴുതിയത്. ആ വെടിവയ്‌പ്പ് ഞാന്‍ കാണുകയും കേള്‍ക്കുകയുമായിരുന്നു. എന്നെ അതു തകര്‍ത്തു. എന്റെ പ്രിയ സ്‌നേഹിതന്‍ ജേക്കബ് വെടിവെപ്പില്‍ മരിക്കുകയായിരുന്നു. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. ഞാനവനെ വല്ലാതെ ഇഷ്ടപ്പെടുകയും ഒരു ദിവസം വിവാഹം കഴിക്കണമെന്നാഗ്രഹിക്കുകയും ചെയ്തിരുന്നു. ഞാന്‍ തോക്കിനെ വെറുക്കുന്നു. എനിക്കു നഷ്ടപ്പെട്ട ഒരാള്‍ പ്രിയപ്പെട്ടവനായിരുന്നു. അതായിരുന്നു ആവയുടെ എഴുത്ത്. ദയവുചെയ്ത് കുഞ്ഞുങ്ങളെ തോക്കില്‍നിന്നും രക്ഷിക്കൂ…എന്നു പറഞ്ഞാണ് ആ കത്ത് അവസാനിക്കുന്നത്.
ഇതിനുള്ള ട്രംപിന്റെ മറുപടി ഇങ്ങനെയായിരുന്നു. പ്രിയപ്പെട്ട ആവ. നിങ്ങളുടെ കത്തിനു നന്ദി. നിന്റെ കഥ എന്നോടു പങ്കുവെക്കാന്‍ നീ കാണിച്ചത് വലിയ ധൈര്യമാണ്. നിന്റെ കൂട്ടുകാരന്‍ ജേക്കബ് നിനക്കു നഷ്ടപ്പെട്ടതില്‍ ഞാനും ഭാര്യയും നിന്നോടു ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ പ്രാര്‍ഥന നിന്നോടും നിന്റെ സ്‌ക്കൂളിനോടും നിന്റെ കുടുംബത്തോടും ജേക്കബിന്റെ കുടുംബത്തോടും ഉണ്ടായിരിക്കും.സ്‌ക്കൂളുകള്‍ കുട്ടികള്‍ പഠിക്കാനും അവരുടെ കൂട്ടുകാരുമൊത്ത് കളിച്ചു വളരാനുമുള്ള സ്ഥലങ്ങളുമാണ്. പ്രസിഡന്റ് എന്ന നിലയില്‍ എന്റെ ചുമതല അമേരിക്കയിലെ കുട്ടികള്‍ ഭയമില്ലാതെ സ്വതന്ത്രരായി വളരാനുള്ള പരിതസ്ഥിതി ഒരുക്കുക എന്നുള്ളതാണ്. അവരുടെ പുരോഗതിക്കുള്ള ഏറ്റവും നല്ല അവസരം അവര്‍ക്കു ലഭിക്കുന്നുണ്ടെന്നു അവരെ ബോധ്യപ്പെടുത്തും. അമേരിക്കക്കാരെ സംരക്ഷിക്കുന്നതിലും അമേരിക്കയുടെ സുരക്ഷയിലുളള പുരോഗതിയിലും ഞാന്‍ ശ്രദ്ധയൂന്നും.
ഞാനും ഭാര്യയും നിന്നെ ഞങ്ങളുടെ ഹൃദയത്തോടു ചേര്‍ത്തുവെക്കുന്നു. ഞങ്ങള്‍ക്കു പ്രതീക്ഷയുണ്ട്, നീ ഭയക്കുംവിധമുള്ള കാര്യങ്ങള്‍ ഒന്നും സംഭവിക്കില്ലെന്ന്. നിന്നെ സ്‌നേഹിക്കുന്ന നിരവധി ആളുകള്‍ നിന്റെ ജീവിതത്തോടൊപ്പമുണ്ട്, നിന്നെ പിന്തുണയ്‌ക്കുന്നവര്‍, നിന്റെ മുഴുവന്‍ സ്വപ്നങ്ങളും പൂര്‍ത്തീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നവര്‍. ലോകത്തെ ഏറ്റവും ശക്തനായ മനുഷ്യന്റെ ഒപ്പോടുകൂടിയ ആ കത്തുവായിച്ചും നോക്കി അതിശയിച്ചും സന്തോഷിച്ചും ഔത്തിരി നേരം ആവ അങ്ങനെ ഇരുന്നിട്ടുണ്ടാവണം.
















