ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍, ഇന്ത്യന്‍ വ്യോമസേന കമാന്‍ഡോ (ഗരുഡ കമാന്‍ഡോ)ആയിരുന്ന ജ്യോതി പ്രകാശ് നിരാലയ്‌ക്ക് പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര നല്‍കി ആദരിക്കും. മരണാനന്തര ബഹുമതിയായാണ് നിരാലയ്‌ക്ക് ഇത് ലഭിക്കുക. ധീരതയോടെ പോരാടിയവര്‍ക്കും യുദ്ധഭൂമിയില്‍ ജീവത്യാഗം ചെയ്തവര്‍ക്കുമാണ് അശോക ചക്ര നല്‍കുക. വ്യോമസേനയില്‍ നിന്ന് അശോക ചക്രയ്‌ക്ക് അര്‍ഹനാകുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥനാണ് നിരാല.
നവംബറില്‍ ജമ്മുകശ്മീരിലെ ഹാജിന്‍ മേഖലയില്‍ ഏറ്റുമുട്ടലിനിടെ ഭീകരരുടെ വെടിയേറ്റായിരുന്നു അദ്ദേഹം വീരമൃത്യു വരിച്ചത്. വെടിയേറ്റിട്ടും, മുംബൈ ഭീകരാക്രമണ സൂത്രധാരനും ലഷ്‌ക്കര്‍ ഇ തോയ്ബ തലവനുമായ സഖിയൂര്‍ റഹ്മാന്‍ ലാഖ്‌വി യുടെ മരുമകന്‍ ഉള്‍പ്പടെ ആറു ഭീകരരെ അദ്ദേഹം അന്ന് ഒറ്റയ്‌ക്ക് വകവരുത്തിയിരുന്നു. പരിക്കേറ്റിട്ടും അവസാന നിമിഷം വരെ രാജ്യത്തിന് വേണ്ടി പോരാടിയ അദ്ദേഹത്തിന്റെ ധീരതയ്‌ക്കാണ് രാജ്യം അശോക ചക്ര നല്‍കി ആദരിക്കുന്നത്. ഭാര്യയും മകളും മാതാപിതാക്കളും മൂന്ന് അവിവാഹിതരായ സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മുപ്പത്തിയൊന്നുകാരനായ നിരാല. ബിഹാറിലെ രോഹ്താസ് സ്വദേശിയായിരുന്നു.
നവംബറില്‍ ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് ഹാജിനിലെ ചന്ദ്രഗഡ് മേഖലയിലെ ഒരു വീട് വളഞ്ഞ രാഷ്‌ട്രീയ റൈഫിള്‍സ് സംഘത്തിന് കനത്ത വെടിവെയ്‌പ്പാണ് വീടിനുള്ളില്‍ നിന്ന് നേരിടേണ്ടി വന്നത്. യന്ത്രത്തോക്കേന്തിയ നിരാല, വെടിയേറ്റിട്ടും അത് വകവയ്‌ക്കാതെ അതിസാഹസികമായാണ് ഭീകരരെ നേരിട്ടതും വധിച്ചതുമെന്ന് മറ്റ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
1984ല്‍ ബഹിരാകാശം കീഴടക്കിയ ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടത്തിന് അര്‍ഹനായ മുന്‍ വ്യോമസേന പൈലറ്റ് രാകേഷ് ശര്‍മ്മയും 1971 ഇന്ത്യ പാക് യുദ്ധത്തില്‍ ഒറ്റയ്‌ക്ക് പാക് എയര്‍ഫോഴ്‌സിനെ പ്രതിരോധിച്ച ഇരുപത്തിയാറുകാരനായിരുന്ന നിര്‍മ്മല്‍ജീത്ത് സിങ്ങ് ഷെയ്‌ഖോണുമാണ് അശോക ചക്രം നേടിയിട്ടുള്ള മറ്റ് രണ്ട് വ്യോമസേന ഉദ്യോഗസ്ഥര്‍.
















