പത്തനംതിട്ട: കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നിരിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വികാസ് യാത്ര നയിച്ച് പത്തനംതിട്ടയിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ജിഹാദി, ചുവപ്പ് തീവ്രവാദികള്‍ കൈകോര്‍ത്ത് അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തി കേരളത്തില്‍ ശൈഥില്യം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു.
സൈ്വരമായും സമാധാനപരമായും ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് കേരളത്തില്‍. ജീവനും സ്വത്തിനും സംരക്ഷണമില്ല. പോലീസില്പോലും അസംതൃപ്തിയാണ്. പോലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യചെയ്യുന്നു. ക്രിമിനല്‍ കേസുകളില്‍ പോലീസുകാരും പ്രതികളാകുന്നു. പോലീസിലെ ഉന്നതസ്ഥാനങ്ങളില്‍ അഴിച്ചുപണി നടത്തി പലരേയും അപ്രധാന സ്ഥാനങ്ങളില്‍ നിയോഗിച്ചു. പോലീസ് സേനയുടെ കെട്ടുറപ്പും സുസ്ഥിരതയും നഷ്ടപ്പെട്ടുകഴിഞ്ഞു. ഇതുമൂലം ഒരു അനാഥാവസ്ഥയാണ് പോലീസ് സേനയില്‍ ഉള്ളത്. പോലീസ് ഉദ്യോഗസ്ഥന്മാര് സത്യസന്ധമായും ആത്മാര്‍ത്ഥമായും പ്രവര്‍ത്തിക്കാന്‍ ഭയപ്പെടുന്നു. മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ ഓഫീസുകളില്‍നിന്നും കിട്ടുന്ന നിര്‍ദ്ദേശമനുസരിച്ച് മാത്രം പ്രവര്‍ത്തിച്ചാലേ സര്‍വ്വീസില്‍ തുടരാന്‍ കഴിയൂ എന്ന അവസ്ഥയാണ് പോലീസുകാര്‍ക്കുള്ളത്.
തീവ്രവാദ പ്രവര്‍ത്തനങ്ങളെ ശക്തമായി നേരിടാനുള്ള ഇച്ഛാശക്തി കേരളത്തിലെ പോലീസിന് ഉണ്ടായിരുന്നു. തീവ്രവാദത്തിന്റെ അടിവേരുകള്‍ കണ്ടെത്തി കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുമുള്ള കുറ്റാന്വേഷണ വ്യഗ്രതയും കഴിവും പോലീസ് ഉദ്യോഗസ്ഥരില്‍ ഉണ്ടായിരുന്നിട്ടും അവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാതെ സിപിഎം നേതാക്കന്മാരുടെ ആജ്ഞാനുവര്‍ത്തികളായി പോലീസുകാര്‍ മാറിയിരിക്കുന്നതാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: