നുണ കാതങ്ങള്‍ സഞ്ചരിച്ചുകഴിയുമ്പോഴാണ് സത്യം ചെരിപ്പിടാന്‍ തുടങ്ങുക എന്നുപറയാറുണ്ട്. ഏതാണ്ട് അതേ സ്ഥിതിയാണ് പാക്കിസ്ഥാന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. നാളിന്നോളം ലോകത്തെ തെറ്റിദ്ധരിപ്പിച്ചും വഞ്ചിച്ചും നടന്നിരുന്ന അവര്‍ ഇതാ അനാവൃതമാക്കപ്പെട്ടിരിക്കുന്നു. നുണയിലൂടെ അവര്‍ കെട്ടിമേഞ്ഞ കൊട്ടാരം തവിടുപൊടിയായ അവസ്ഥയായിരിക്കുന്നു. വസ്തുതയും സത്യവും മാത്രമേ ആത്യന്തിക വിജയം നേടുകയുള്ളൂ എന്നതിന്റെ യഥാര്‍ത്ഥ ചിത്രമാണ് നമ്മുടെ മുമ്പില്‍ തെളിഞ്ഞുവരുന്നത്.
പാക്കിസ്ഥാന് ഇതുവരെ നല്‍കിയിരുന്ന കോടിക്കണക്കിന് ഡോളര്‍ സഹായം പാഴായിപ്പോയെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ലോകത്തെ അറിയിച്ചത്. ഇനിയത് നിര്‍ത്തുകയാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ 2,14,500 കോടി രൂപയുടെ സഹായമാണ് അനുവദിച്ചിരുന്നത്. എന്നാല്‍ അതൊന്നും നല്ല ആവശ്യത്തിനായിരുന്നില്ല ചെലവഴിച്ചിരുന്നത്. അയല്‍ രാജ്യത്ത് അസ്വസ്ഥതയുണ്ടാക്കാനായി തീവ്രവാദികളെ പാലും തേനുമൂട്ടി വളര്‍ത്തുകയായിരുന്നു. ഒരു രാജ്യത്തന്റെ വളര്‍ച്ചയില്‍ കൈത്താങ്ങാവുകയെന്ന നയത്തിന്റെ ഭാഗമായാണ് അമേരിക്ക പാക്കിസ്ഥാനെ കൈയയച്ച് സഹായിച്ചത്.
എന്നാല്‍ അതൊക്കെ നീചപ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ വകമാറ്റുകയായിരുന്നു. ഇനി ഇത്തരം പരിപാടി നടക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ് അവരില്‍ നിന്ന് തിരിച്ചുകിട്ടുന്നത് കല്ലുവെച്ച നുണയും വഞ്ചനയുമാണെന്ന് ചൂണ്ടിക്കാട്ടി. മണ്ടന്മാരെപ്പോലെ തങ്ങള്‍ അവര്‍ക്ക് സഹായം നല്‍കുകയായിരുന്നു എന്ന അമേരിക്കയുടെ തിരിച്ചറിവ് വാസ്തവത്തില്‍ ലോകത്തിനുതന്നെ ഒരാശ്വാസമായിരിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ തങ്ങള്‍ കഷ്ടപ്പെട്ട് ഭീകരര്‍ക്കെതിരെ പോരാടുമ്പോള്‍ പാക്കിസ്ഥാന്‍ അത്തരക്കാര്‍ക്ക് അഭയവും ആശ്വാസവും പ്രദാനം ചെയ്യുന്നതാണ് അമേരിക്കയെ ചൊടിപ്പിച്ചത്.
പാക്കിസ്ഥാന്‍ എന്നും അങ്ങനെയാണ്. വിശ്വാസവഞ്ചന ആ രാജ്യത്തിന്റെ കൂടപ്പിറപ്പാണ്. ഭാരതത്തെ തകര്‍ക്കാന്‍ ഓരോ നിമിഷവും പുതുതന്ത്രങ്ങള്‍ മെനയുന്ന അവര്‍ ലോകത്തിനു മുമ്പില്‍ ആട്ടിന്‍തോലിട്ട ചെന്നായയുടെ സ്വഭാവമാണ് കാണിക്കുന്നത്. ജമ്മുകശ്മീരില്‍ നിരന്തരം ആക്രമം അഴിച്ചുവിടാന്‍ സാധാരണക്കാരെപ്പോലും കരുവാക്കുന്ന മ്ലേച്ഛസ്വഭാവമാണ് അവര്‍ക്കുള്ളത്. അവരുടെ തനിസ്വരൂപം ഭാരതം ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ അതൊക്കെ വിദഗ്ധമായി അട്ടിമറിക്കാന്‍ അവര്‍ രംഗത്തിറങ്ങാറുണ്ട്. യഥാര്‍ത്ഥ ചിത്രം അറിയാത്ത രാജ്യങ്ങള്‍ അവര്‍ പറയുന്നത് വിശ്വസിക്കുകയും ചെയ്യുന്നു.
അമേരിക്കയും ഇത്തരം നിലപാട് സ്വീകരിച്ചിരുന്ന അനുഭവവും നമുക്കു മുന്നിലുണ്ട്. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്നുപറഞ്ഞതുപോലെയായി ഇപ്പോഴത്തെ അനുഭവം. എക്കാലവും പാക്കിസ്ഥാന് താങ്ങും തണലുമായി നിന്ന ഒരു രാജ്യം കാര്യങ്ങള്‍ മനസ്സിലായതോടെ പഴയ നിലപാടില്‍നിന്ന് പിന്മാറുകയാണ്. ലോകം സംഘര്‍ഷത്തിന്റെ പിടിയിലേക്ക് അനുദിനം വഴുതിവീഴുമ്പോള്‍ അമേരിക്കയുടെ നിലപാട് തികച്ചും ആശ്വാസപ്രദമാണ്.
വാസ്തവത്തില്‍ അമേരിക്കയുടെ പുതിയ നയം ഭാരതത്തിന്റെ നിലപാടിനും നയതന്ത്രത്തിനുമുള്ള അംഗീകാരമാണ്.
നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണത്തിലേറിയതു മുതല്‍ മൊട്ടിട്ട വിദേശനയത്തിന്റെ ക്രമാനുഗതമായ വളര്‍ച്ച ആഹ്ലാദജനകമായ മുന്നേറ്റങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഭാരതത്തിന്റെ ആത്മാര്‍ത്ഥമായ ഇടപെടല്‍ എത്രയോ സമാധാന നീക്കങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കിം ജോങ് ഉന്നിനെപ്പോലെയുള്ള വിനാശകാരികളായ ഭരണാധികാരികള്‍ ഭൂമിയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിടുമ്പോള്‍ പാക്കിസ്ഥാനെപ്പോലുള്ള രാജ്യങ്ങള്‍ അത്തരക്കാര്‍ക്ക് പിന്തുണ നല്‍കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. അത്തരമൊരു നീക്കത്തിന് തടയിടാന്‍ അമേരിക്കയുടെ പുതിയ നയം സഹായകമാകും. ലോകാസമസ്താസുഖിനോ ഭവന്തു എന്ന ആപ്തവാക്യത്തില്‍ സ്വാസ്ഥ്യം നേടുന്ന ഭാരതത്തിന്റെ വഴിയാണ് യാഥാര്‍ത്ഥ്യബോധമുള്ളത് എന്ന തിരിച്ചറിവിലേക്കാണ് അമേരിക്ക ചരിക്കുന്നതെന്നത് ശുഭകരമാണ്.
















