ഇന്‍ഡോര്‍: രഞ്ജിട്രോഫിയില്‍ വിദര്‍ഭ കന്നിക്കിരീടത്തോടടുക്കുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാന് അക്ഷയ് വഡ്ക്കറിന്റെ സെഞ്ചുറിയില്‍ അവര്‍ ദല്‍ഹിക്കെതിരായ ഫൈനലില്‍ ശക്തമായ നിലയിലെത്തി.മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റിന് 528 റണ്‍സെന്ന നിലയിലാണ്. അവര്‍ക്കിപ്പോള്‍ 233 റണ്‍സിന്റെ ലീഡായി. ആദ്യ ഇന്നിങ്ങ്സില്‍ ദല്‍ഹി 295 റണ്‍സിന് പുറത്തായി.
ഈ സീസണിലെ അഞ്ചാം മത്സരം കളിക്കുന്ന അക്ഷയ് 133 റണ്‍സുമായി കീഴടങ്ങാതെ നില്‍ക്കുകയാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അക്ഷയിന്റെ ആദ്യ സെഞ്ചുറിയാണിത്. 16 ഫോറും ഒരു സിക്സറും അടിച്ചു.
അവസാന സെഷനില്‍ അടിച്ചു തകര്‍ത്ത സിദ്ധേഷ് നേറല്‍ 56 റണ്‍സുമായി ക്രീസിലുണ്ട്. 92 പന്ത് നേരിട്ട സിദ്ധേഷ് നാല് ഫോറും അത്രയും തന്നെ സിക്സറും പൊക്കി.
അക്ഷയ് ഏഴാം വിക്കറ്റില്‍ ആദിത്യ സര്വാന്റെക്കൊപ്പം 169 റണ്‍സ് കൂട്ടിചേര്‍ത്തു. സര്‍വാന്റെ 154 പന്തില്‍ 79 റണ്‍സ് നേടി. മുന്‍ ടെസ്റ്റ് താരം വസിം ജാഫര്‍ 78 റണ്‍സ് എടുത്തു.
നാലിന് 206 റണ്‍സ് എന്ന സ്കോറിനാണ് വിദര്‍ഭ ഇന്നലെ കളി തുടങ്ങിയത്.
ഏഴു തവണ രഞ്ജി ട്രോഫി കരസ്ഥമാക്കിയ ദല്‍ഹി ഇന്നലെ ഫീല്‍ഡിങ്ങില്‍ പരാജയപ്പെട്ടു.
ഒട്ടേറെ ക്യാച്ചുകള്‍ അവര്‍ നഷ്ടപ്പെടുത്തി. രണ്ട് ദിവസത്തെ കളിശേഷിക്കെ ദല്‍ഹിക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് തോന്നുന്നില്ല. വിദര്‍ഭ ഒന്നാം ഇന്നിങ്ങ്സ് ലീഡ് നേടിയ സാഹചര്യത്തില്‍ അവരെ തോല്‍പ്പിച്ചാലെ ദല്‍ഹിക്ക് രഞ്ജിട്രോഫി സ്വന്തമാക്കാനാകൂ.
സ്കോര്‍: ദല്‍ഹി: 295, വിദര്‍ഭ ഏഴ് വിക്കറ്റിന് 528
പ്രതികരിക്കാൻ ഇവിടെ എഴുതുക: