ലണ്ടന്‍: സ്വന്തം മൈതാനത്ത്് സതാംപ്ടണുമായി ഗോള്‍ രഹിത സമനില പാലിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
യുണൈറ്റഡിന്റെ തുടര്‍ച്ചയായ മൂന്നാം സമനിലയാണിത്. ഇതോടെ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയെക്കാള്‍ പതിനാല് പോയിന്റ് പിന്നിലായി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇപ്പോള്‍ 44 പോയിന്റാണുള്ളത്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് 58 പോയിന്റുണ്ട്.
പ്രധാന സ്കോററായ റൊമേലു ലുക്കാക്ക ആദ്യ പകുതിയില്‍ തലയ്ക്ക് പരിക്കേറ്റ് പുറത്തായത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയമോഹങ്ങള്ക്ക്് തിരിച്ചടിയായി.
സ്റ്റോക്ക് സിറ്റിയെ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തുവിട്ട ചെല്‍സി പോയിന്റു നിലയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. നിലവിലെ ചാമ്പ്യന്മാരായ അവര്‍ക്ക് ഇപ്പോള്‍ 45 പോയിന്റായി.
മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചു. ഒരു ഗോളിന് പിന്നിട്ടു നിന്ന ലിവര്‍പൂള്‍ ശക്തമായ തിരിച്ചുവരവിലാണ് വിജയം പിടിച്ചെടുത്തത്. ലിവര്‍പൂളിന്റെ രണ്ട് ഗോളും മുഹമ്മദ് സലാഹിന്റെ ബൂട്ടില്‍ നിന്നാണ് പിറന്നത്. റെക്കോഡ് തുകയ്ക്ക് ലിവര്‍പൂള്‍ സ്വന്തമാക്കി പ്രതിരോധനിരക്കാരന്‍ വിര്‍ജില്‍ വാന്‍ ഡിക്ക് ലെസ്റ്ററിനെതിരെ കളിക്കാനിറങ്ങി.
പന്ത്രണ്ടു മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറുന്ന ലിവര്‍പൂള്‍ പോയിന്റു നിലയില്‍ നാലാം സ്ഥാനത്താണ്. അവര്‍ക്കിപ്പോള്‍ 21 മത്സരങ്ങളില്‍ 41 പോയിന്റുണ്ട്.
മറ്റൊരു മത്സരത്തില്‍ സ്വാന്‍സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വാറ്റ്ഫോര്‍ഡിനെ തോല്‍പ്പിച്ചു.ബോണ്‍മൗത്ത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എവര്‍ട്ടനെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: