തൃശൂര്‍: സിപിഎം ജില്ലാസമ്മേളനം നാളെ തുടങ്ങാനിരിക്കെ പാര്‍ട്ടി ജില്ലാ നേതൃത്വം പൊട്ടിത്തെറിയുടെ വക്കില്‍. സംസ്ഥാന സെക്രട്ടറിയേറ്റംഗവും മുന്‍ ജില്ലാസെക്രട്ടറിയുമായ ബേബിജോണിനെ അനുകൂലിക്കുന്നവരാണ് എതിര്‍പ്പിന്റെ സ്വരമുയര്‍ത്തുന്നത്. സമ്മേളനത്തില്‍ ചേരിതിരിഞ്ഞുള്ള വോട്ടെടുപ്പ് ഒഴിവാക്കാന്‍ പാര്‍ട്ടി നേതൃത്വം എല്ലാശ്രമങ്ങളും നടത്തുന്നുണ്ട്. ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ഒരുക്കത്തിലാണ് ബേജിജോണ് പക്ഷം. ഇതൊഴിവാക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം.
എ.സി.മൊയ്തീനും കെ.രാധാകൃഷ്ണനും നേതൃത്വം നല്കുന്ന വിഭാഗത്തിനെതിരെ ഏരിയ കമ്മറ്റികളില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. മണ്ണുത്തി, പുഴയ്ക്കല്‍ ഏരിയ കമ്മറ്റികളില്‍ ജില്ലാനേതൃത്വം നിര്‍ദ്ദേശിച്ചവരെ മറികടന്ന് വോട്ടെടുപ്പിലൂടെ വിമത പക്ഷം സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കുകയുമുണ്ടായി.
നിലവിലുള്ള സെക്രട്ടറി കെ.രാധാകൃഷ്ണന് തന്നെ തുടരണമെന്ന അഭിപ്രായമാണ് ഔദ്യോഗിക നേതൃത്വത്തിനുള്ളത്. മത്സരമുണ്ടാകുന്ന പക്ഷം രാധാകൃഷ്ണന്റെ നില പരുങ്ങലിലാകും. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായിരുന്ന മാമക്കുട്ടിക്കെതിരെ കെ.അരവിന്ദാക്ഷന് മത്സരിച്ച് ജയിച്ച് സെക്രട്ടറിയായ ചരിത്രമുണ്ട് തൃശൂരിലെ സിപിഎമ്മിന്.
അന്ന് വി.എസ്.വിഭാഗമാണ് അരവിന്ദാക്ഷനുവേണ്ടി ചരട് വലിച്ചത്. അരവിന്ദാക്ഷന് ജില്ലാസെക്രട്ടറിയായി ജയിച്ചെങ്കിലും സംസ്ഥാന നേതൃത്വം പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല. ജില്ലാകമ്മറ്റി പിരിച്ചുവിട്ട് ഇ.പി.ജയരാജനെ തൃശൂര്‍ ജില്ലയുടെ ചുമതലയേല്‍പ്പിക്കുകയായിരുന്നു പിണറായി. സമാനമായ സാഹചര്യമാണ് ഇക്കുറിയും ജില്ലയില്‍ ഉണ്ടായിരിക്കുന്നത്.
വിഎസ് പക്ഷത്തിന് പകരം ഇക്കുറി വിമത നീക്കത്തിന് നേതൃത്വം നല്‍കുന്നത് ബേബിജോണ്‍ പക്ഷമാണെന്നുമാത്രം. വിമത നീക്കം മുന്നില്‍കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ മൂന്ന് ദിവസവും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന മുഖ്യമന്ത്രി പാര്‍ട്ടി ജില്ലാസമ്മേളനത്തിനുവേണ്ടി മൂന്ന് ദിവസം മാറ്റിവെച്ചതുതന്നെ അത്ഭുതമാണ്. അതും ഓഖി ദുരന്തമുള്‍പ്പടെ അടിയന്തരപ്രാധാന്യമുള്ള ഒട്ടേറെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന സന്ദര്‍ഭത്തില്‍.
ഏരിയകമ്മറ്റികളില്‍ പ്രാദേശികമായി നിലനില്‍ക്കുന്ന വിഭാഗീയതയും ജില്ലാതലത്തിലെ പോരിന് കരുത്തേകുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: