ചെറുതുരുത്തി: അനുഷ്ഠാന തീവ്രതയുടെ ഭക്തിയും ഉന്മാദവും പകര്‍ന്ന് ഒരു കളിയാട്ടം കൂടി. ഇന്ന് ഉച്ച യ്ക്ക് മൂന്നു മുതല്‍ രാത്രി പന്ത്രണ്ടു വരെ തിരുവില്വാമല ഐവര്‍മഠം ശ്മശാനത്തില്‍ കളിയാട്ടം അരങ്ങേറും.
ചുടലക്കാളിയും ചുടലപ്പൊട്ടനുമാണ് ഇക്കൊല്ലമിറങ്ങുന്ന തെയ്യങ്ങള്‍. പരമേശ്വരന്റെ മൂന്നാം തൃക്കണ്ണില്‍ നിന്ന് ദാരികനിഗ്രഹത്തിനായി ജനിച്ചതാണ് മഹാഭദ്രകാളി. ദാരികനിഗ്രഹാനന്തരം ശ്മാശനമാണ് കാളിക്ക് അധിവാസസ്ഥാനമായി മഹാദേവന് കല്‍പ്പിച്ചത്. ശ്മശാനത്തില്‍ അധിവസിച്ച് അവിടെയെത്തുന്ന മൃതരെ ജനനമരണങ്ങളാകുന്ന കാലപാശത്തില്‍ നിന്നും മോചിപ്പിച്ച് മോക്ഷം നല്‍കിക്കൊണ്ട് ഭഗവതി വാണരുളുന്നു എന്നാണ് വിശ്വാസം.
ഭദ്രകാളീചരിത്രം തോറ്റമായിചൊല്ലി തെയ്യം ഭക്തരെയും ദേശത്തെയും അനുഗ്രഹിക്കുന്നു. ശ്രീ ശങ്കരാചാര്യരുടെ ജാതിചിന്ത നീക്കുവാന്‍ പരമേശ്വരന് കൈക്കൊണ്ട അവതാരഭാവമാണ് ചുടലപ്പൊട്ടന് എന്നാണ് വിശ്വാസം. പുലപ്പൊട്ടനൊപ്പം പാര്‍വ്വതിയുടെ പുലച്ചാമുണ്ഡിയും നന്ദികേശ്വരന്റെ പുലമാരുതനും ചേര്‍ന്നാണ് പൊട്ടന്‍തെയ്യം കെട്ടിയാടുന്നത്.
കോരപ്പുഴയ്ക്ക് തെക്ക് പൂര്ണ്ണാനുഷ്ഠാനങ്ങളോടെ കളിയാട്ടം നടക്കുന്ന ഏകസ്ഥലമാണ് ഐവര്‍മഠം ശ്മശാനം. ചുടലക്കളത്തില് ചുടലഭദ്രകാളിതെയ്യം കെട്ടുന്നതും ഇവിടെ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: