ചാലക്കുടി: തുമ്പൂര്‍മുഴി വിനോദ സഞ്ചാര കേന്ദ്രം സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധന മേഖലയായി മാറുന്നു. ഗ്രീന്‍ പ്രോട്ടോക്കാള്‍ പദ്ധതി വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തുമ്പൂര്‍മുഴിയില്‍ പ്ലാസ്റ്റിക് നിരോധനം.
പ്ലാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളവുമായി തുമ്പൂര്മുഴിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇനിമുതല്‍ എളുപ്പം കടന്നുപോകാനാവില്ല. വിനോദ സഞ്ചാരികളില്‍ നിന്നു പ്രവേശന കവാടത്തില്‍ വച്ചുതന്നെ പ്ലാസ്റ്റിക് കുപ്പികള്‍ പിടിച്ചുവാങ്ങും. ആധുനിക സംവിധാനത്തില്‍ ശുദ്ധീകരിച്ച കുടിവെള്ളം ടൂറിസം വകുപ്പ് ഇവിടെ സൗജന്യമായി നല്‍കും. ഗാര്‍ഡനിലെ മൂന്നിടങ്ങളില്‍ ആര്.ഒ. ട്രീറ്റ്മെന്റ് നടത്തിയ കുടിവെള്ളം യഥേഷ്ടം കുടിയ്ക്കാനാവും. ആരോഗ്യ കാരണങ്ങളാല്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുന്നവരെ നിരാശപ്പെടുത്തി വിടില്ല. ഇവരില്‍ നിന്നു 20 രൂപ വാങ്ങി തിളപ്പിച്ചാറ്റിയ വെള്ളം നല്‍കും. കുപ്പികളില്‍ പ്രകൃതി സംരക്ഷണ വാചകം ആലേഖനം ചെയ്ത ലേബല്‍ പതിപ്പിക്കുകയും ചെയ്യും. തിരിച്ചുവരുമ്പോള്‍ കുപ്പി തിരികെ നല്‍കുന്നവര്‍ക്ക് രൂപ മടക്കി നല്‍കും. പ്രകൃതിദത്തമായ ഈപ്രദേശത്ത് പ്ലാസ്റ്റിക്ക് പൂര്‍ണമായും ഒഴിവാക്കാനാവുമെന്നാണ് തുമ്പൂര്‍മുഴി ഡി.എം.സി അധികൃതരുടെ പ്രതീക്ഷ. ഇതോടൊപ്പം പ്ലാസ്റ്റിക്ക് അടങ്ങുന്ന മറ്റു അവശിഷ്ടങ്ങള്‍ നിയന്ത്രിക്കുന്നതിനും സംവിധാനം ഒരുക്കുന്നുണ്ട്. തുമ്പൂര്‍മുഴിയില്‍ ഇനിമുതല്‍ മാലിന്യം നിക്ഷേപിക്കുന്നത് കളര്‍കോഡ് ബിന്നുകളിലായിരിക്കും. ചുവപ്പ് കുട്ടയില്‍ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങള്‍ ഇടുന്നതിന് നിര്‍ദ്ദേശിക്കും. നീലയില്‍ കടലാസ് ഇനങ്ങളും പച്ചയില്‍ ഭക്ഷണ അവശിഷ്ടങ്ങളുമാണ് ഇടേണ്ടത്. പ്ലാസ്റ്റിക്ക് സാധനങ്ങള്‍ തരംതരിച്ചു കയറ്റി അയയ്ക്കും. ഭക്ഷണയിനങ്ങളും ചിലതരം കടലാസുകളും സംസ്കരിച്ച് വളമാക്കി ഉപയോഗിക്കാനാണ് പദ്ധതി. ആവശ്യക്കാര്‍ക്ക് വളം വാങ്ങുകയും ചെയ്യാം. കുട്ടയില്‍ വീഴുന്ന തുണിയും മറ്റും പ്രത്യേക സ്ഥലത്ത് കത്തിച്ചുകളയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: