തൃശൂര്‍: കോര്പ്പറേഷന് വൈദ്യുതിവിഭാഗത്തില്‍ വന്ചൂഷണവും കൊള്ളയും നടക്കുന്നതായി വകുപ്പ് മേധാവി ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ടി.എസ്.ജോസ് അധ്യക്ഷനായ ഉപഭോക്തൃ സങ്കട പരിഹാര ഫോറം.
കോര്പ്പറേഷന് ചെലവില്‍ വൈദ്യുതിവീട്ടുപടിക്കല് എത്തിച്ചുനല്കേണ്ടതിന് പകരം, 680 മീറ്റര്‍ അകലെയുള്ള പോയിന്റില്‍നിന്നും കേബിള്‍ സ്ഥാപിച്ച് നല്കാന്, എം.ജി.റോഡിലെ ബ്രഹ്മസ്വം മഠത്തിന്, വൈദ്യുതി വിഭാഗം തയ്യാറാക്കി നല്കിയ 15,05,599 രൂപയുടെ എസ്റ്റിമേറ്റ് ഫോറം റദ്ദാക്കി. കെട്ടിടത്തിനു മുന്നിലൂടെയുള്ള ലൈനില്‍ നിന്നും നിയമാനുസൃത കണക്ഷന് നല്‍കാനും ഫോറം ഉത്തരവിട്ടു.
‘നിയമാനുസൃതം’ എസ്റ്റിമേറ്റ് തയ്യാറാക്കി ബ്രഹ്മസ്വം മഠത്തിന് നല്കിയ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ തന്നെയാണ് നടപടി നിയമാനുസൃതമല്ലെന്നന് കണ്ട് സ്വന്തം ഉത്തരവ് റദ്ദാക്കി വിധി പ്രസ്താവിച്ചതെന്നതാണ് ഏറെ കൗതുകകരം. ഉപഭോക്തൃ അവകാശ സംരക്ഷണ രംഗത്ത് കോര്‍പ്പറേഷനില്‍ ആദ്യത്തേതായ ഈ വിധി ഗുണകരമായ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
വടക്കേ ബസ്സ്റ്റാന്റിന് സമീപമുള്ള സൂപ്പര്‍മാര്‍ക്കറ്റിന് സമാനമായവന്‍ തുകയുടെ നിയമവിരുദ്ധ എസ്റ്റിമേറ്റ് നല്കിയതു ജന്മഭൂമി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.എം.ജി.റോഡില്‍ ബ്രഹ്മസ്വം മഠം പണിയുന്ന ഷോപ്പിങ്ങ് മാളിലേക്കു 200 കിലോവാട്ട് വൈദ്യുതിക്കായിരുന്നു അപേക്ഷ. അതിന് കുറുപ്പംറോഡിലെ തിരുവമ്പാടി കണ്വെന്ഷന് സെന്ററിന്റെ ആര്.എം.യു വില്‍ നിന്നും 680 മീറ്റര്‍ കേബിളിട്ട് കണക്ഷന് നല്‍കാനായിരുന്നു എസ്റ്റിമേറ്റ്.
ആദ്യം 27,26,327 രൂപയുടെ എസ്റ്റിമേറ്റാണ് നല്‍കിയതെങ്കിലും 15,04,999 രൂപയായി പിന്നീട് കുറച്ച് നല്കി. എം.ജി.റോഡില്‍ കെട്ടിടത്തിന് മുന്നില്‍ തന്നെ കണക്ഷന് നല്കാന് വൈദ്യുതി ഫീഡര്‍ ലഭ്യമാണെന്നിരിക്കേ 680 മീറ്റര്‍ ദൂരെനിന്നും വൈദ്യുതി എടുക്കുന്നതു സപ്ലൈകോഡിന് വിരുദ്ധമാണെന്ന് കാണിച്ചായിരുന്നു ബ്രഹ്മസ്വം മഠം പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: