കൊടുങ്ങല്ലൂര്‍: പുല്ലൂറ്റ് ചാപ്പാറയില്‍ അനധികൃത പടക്കനിര്‍മ്മാണ കേന്ദ്രത്തില്‍ പൊട്ടിത്തെറി. പടക്കശാല നടത്തിപ്പുകാരി ഉള്‍പ്പടെ നാല് സ്ത്രീകള്‍ക്ക് പൊള്ളലേറ്റു. ചാപ്പാറ ഐ.ടി.സിക്ക് സമീപം മത്തക്കാതുരുത്തി ഷെര്ളിയുടെ ഉടമസ്ഥതയിലുള്ള പടക്കനിര്‍മ്മാണ കേന്ദ്രത്തിലാണ് പൊട്ടിത്തെറിയുണ്ടായത്.
പൊള്ളലേറ്റ ഷേര്‍ളി (44), കുമ്പളപ്പറമ്പില്‍ കാര്‍ത്ത്യായനി (50), പാലപ്പറമ്പില്‍ വിലാസിനി(65) എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും വെളുത്തേരി മുംതാസി(45) നെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കാര്‍ത്ത്യായനി, ഷേര്‍ളി എന്നിവര്‍ക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഓലപ്പടക്കങ്ങളും മറ്റുമാണ് ഇവിടെ പ്രധാനമായും നിര്‍മ്മിച്ചിരുന്നതെന്ന് പറയപ്പെടുന്നു. സ്ഫോടനത്തിന് ശക്തി കുറവായിരുന്നതിനാല്‍ കെട്ടിടത്തിനു കാര്യമായ നാശനഷ്ടം സംഭവിച്ചില്ല.
ഷേര്‍ളിയുടെ വീടിനടുത്ത് സ്വകാര്യ വിദ്യാലയത്തിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ മുകളിലാണ് പടക്കനിര്‍മ്മാണം നടന്നിരുന്നത്. ഉച്ചതിരിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. അപകടം നടന്നയുടനെ സംഭവ സ്ഥലം വൃത്തിയാക്കി കഴുകിയത് കേസന്വേഷണത്തിന് തടസ്സമായി.
കൊടുങ്ങല്ലൂര്‍ എസ്.ഐ കെ.ജെ ജിനേഷ്, അഡീഷണല്‍ എസ്.ഐ ജോഷി എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി.
ചാപ്പാറയില്‍ വീടുകള്‍ കേന്ദ്രീകരിച്ച് അനധികൃത പടക്കനിര്‍മ്മാണ ശാലകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കാര്യമായ സുരക്ഷയൊരുക്കാതെയാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: