ചാവക്കാട് : പുന്നയൂര്‍ അവിയൂരില്‍ യുവാവിനെ ആക്രമിച്ച് ചീട്ടുകളിച്ചു കിട്ടിയ പണം കവര്‍ന്ന അഞ്ചംഗ സംഘത്തിലെ രണ്ടുപേരെ വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. അവിയൂര്‍ സ്വദേശിയായ വട്ടംപറമ്പില്‍ അദിനാന് ഷാഫി (32) യെ ആക്രമിച്ച് 93,000 രൂപ കവര്‍ന്ന കേസിലെ പ്രതികളാണ് അറസ്റ്റിലായത്.
അവിയൂര്‍ വെട്ടഞ്ചേരി ഷംജാദ് (30), കണ്ടാണത്ത് സുഹൈല്‍ (29) എന്നിവരെയാണ് എസ്ഐ എ.അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 30 ന് രാത്രി 11 മണിയോടെ അവിയൂര്‍ പതേരിക്കടവ് പാലത്തില്‍ ഇരിക്കുമ്പോള്‍ മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം അദിനാനെ ആക്രമിച്ച് പണം കവരുകയായിരുന്നു. അറസ്റ്റിലായവര്‍ നാല്, അഞ്ച് പ്രതികളാണ്. തട്ടിയെടുത്ത പണം ആദ്യ മൂന്ന് പ്രതികളുടെ പക്കലാണെന്നാണ് പിടിയിലായവരുടെ മൊഴി.
ഷംജാദിന്റെ നേതൃത്വത്തില്‍ അവിയൂര്‍ മേഖലയില്‍ വന്‍തോതില്‍ പണം വച്ച് ചീട്ടുകളി വ്യാപകമാണ്. വിദൂര പ്രദേശങ്ങളില്‍നിന്നുപോലും ഇവിടേക്ക് ചീട്ടുകളിക്കുന്നതിനായി നിരവധി പേരെത്തുന്നുണ്ട്. അവിയൂരിലെ കേന്ദ്രത്തില്‍ നിന്നു ചീട്ടുകളിച്ചു കിട്ടിയ പണമാണ് അദിനാന്റെ പക്കലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. അഡീഷനല്‍ എസ്ഐ പി.ടി.ജോസഫ്, സിപിഒ മാരായ ജോഫിരാജ്, എം.ജെ ജോഷി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. കേസില്‍ മൂന്ന് പേരെ കൂടി പിടി കിട്ടാനുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: