തൃശൂര്‍: ജനുവരി ആറുമുതല്‍ പത്തുവരെ നടക്കുന്ന 58-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിനുള്ള പന്തല്‍കാല്‍നാട്ട് ഞായറാഴ്ച നടക്കും.
പകല്‍ 10.30 ന് പറമേക്കാവ് ക്ഷേത്രത്തിനു മുന്‍വശത്തെ പൂരം എക്സിബിഷന് മൈതാനിയില്‍ ഒരുക്കുന്ന പ്രധാനവേദിയുടെ പന്തലിന്റെ കാല്‍നാട്ടു കര്‍മം മന്ത്രി വി. എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ അജിതാ ജയരാജന് അധ്യക്ഷയാകും. എംപിമാര്‍, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ- സാംസ്കാരിക പ്രമുഖര്‍ തുടങ്ങിയവര്‍ കാല്‍നാട്ടുകര്‍മത്തില്‍ പങ്കെടുക്കും.
കാല്‍നാട്ടിനുശേഷം, പ്രധാനവേദിക്കരികില്‍ ഒരുക്കുന്ന മീഡിയ സെന്റര്‍, മറ്റു പവിലിയനുകള്‍ തുടങ്ങിയയിടങ്ങള്‍ മന്ത്രിയും ജനപ്രതിനിധികളും സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തും. അമ്പതു സ്റ്റാളുകളാണ് ദൃശ്യ-പത്ര മാധ്യമസ്ഥാപനങ്ങള്‍ക്കായി മാത്രം നിര്‍മിക്കുന്നത്.
കൂടാതെ, അനുബന്ധ സ്റ്റാളുകള്‍ വേറെയും ഒരുക്കുന്നുണ്ട്. സ്വരാജ് റൗണ്ടിനു ചുറ്റുമായി 25 വേദികളിലായാണ് സ്കൂള്‍ കലോത്സവം സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: