തിരുവനന്തപുരം: തലസ്ഥാനത്തെ സിപിഎം പ്രവര്‍ത്തകര്‍ക്ക് കണ്ണൂരിലെ നേതാവ് കാരായി രാജന്‍ നല്‍കിയ പരിശീലനത്തിന്റെ ബാക്കി പാഠങ്ങളും പ്രാവര്‍ത്തികമാക്കി തുടങ്ങി. കൊലപാതകത്തിനു പുറമെ കണ്ണൂര്‍ മോഡലില്‍ പ്രതിയോഗികളെ എങ്ങനെ കീഴ്‌പ്പെടുത്താം എന്ന പദ്ധതിയാണ് കാരായി രാജന്‍ തലസ്ഥാനത്ത് തമ്പടിച്ച് പരിശീലനം നല്‍കിയത്. കഴിഞ്ഞ രണ്ടുദിവസമായി തലസ്ഥാനത്ത് സിപിഎം നടത്തിയ അക്രമസംഭവങ്ങള്‍ കണ്ണൂര്‍ മോഡലിലേക്ക് വിരല്‍ ചൂണ്ടുന്നു.
പ്രതിയോഗികളെ ആദ്യം മാനസികമായി കീഴ്‌പ്പെടുത്തുക, സമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്തുക, എന്നിട്ടും തങ്ങളുടെ ചൊല്‍പ്പടിക്ക് നിന്നില്ലെങ്കില്‍ അവരെ വധിക്കുക. ഇതാണ് സിപിഎം കണ്ണൂരില്‍ നടത്തിവരുന്നത്. ആദ്യപടിയായി രാഷ്‌ട്രീയ ശത്രുക്കളുടെ വീടുകളിലെ കിണറുകളില്‍ തലമുടി കൊണ്ടിടും, കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കും. ഇതില്‍ നിന്നു പാഠം പഠിച്ചില്ലെങ്കില്‍ വീട്ടിലെ അംഗങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായി പ്രസ്താവനകള്‍ ഇറക്കി സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തും. ഇതും മനസ്സിലാക്കിയില്ലെങ്കില്‍ ജീവനു ഭീഷണിയാണെന്ന് വരുത്തിതീര്‍ക്കുന്ന തരത്തില്‍ ശത്രുവിന്റെ വീടിനുമുന്നിലെ ഗേറ്റില്‍ റീത്ത് വയ്‌ക്കും, ജന്തുക്കളെ കൊന്ന് വീടിനു മുന്നില്‍ കൊണ്ടിടും, കൂടാതെ ചുമപ്പ് പട്ടും വെള്ളതുണിയും ചേര്‍ത്ത് വിരിച്ചിടും.
കണ്ണൂരിലെ സിപിഎം അക്രമങ്ങളിലെ സൂത്രധാരന്‍ കാരായി രാജനെന്ന് സിബിഐ കണ്ടെത്തിയിരുന്നു. അറസ്റ്റിലാക്കി ജയിലിലടച്ച രാജന് കോടതി ജാമ്യം നല്‍കിയപ്പോള്‍ കണ്ണൂരില്‍ പ്രവേശിക്കരുതെന്ന് വിലക്ക് ഏര്‍പ്പെടുത്തി എറാണാകുളത്തേക്ക് മാറ്റി. എന്നാല്‍ പാര്‍ട്ടി പ്രസിദ്ധീകരണമായ ചിന്തയുടെ പ്രൂഫ് റീഡര്‍ ജോലി കിട്ടിയെന്ന വ്യാജേന കോടതി അനുമതിയോടെയാണ് തലസ്ഥാനത്ത് എത്തിയത്. തുടര്‍ന്ന് സിപിഎം ഗുണ്ടകളെ വിളിച്ചുകൂട്ടി കണ്ണൂര്‍ മോഡല്‍ അക്രമത്തിന് പരിശീശനം നല്‍കി. ഇതിനിടയില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ സിപിഎം ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തു. ജാമ്യവ്യവസ്ഥ ലംഘിച്ചതിന് തുടര്‍ന്ന് കോടതി ഇടപെട്ട് കാരായിയെ തലസ്ഥാനത്തു നിന്നു മാറ്റിയിരുന്നു. ഇപ്പോള്‍ റിമോര്‍ട്ട് കണ്‍ട്രോള്‍ അക്രമങ്ങളാണ് കരായി നടത്തിവരുന്നത്. ഇതിന് സിപിഎം ജില്ലാ നേതൃത്വത്തിന്റെ അനുമതിക്ക് കാത്ത് നില്‍ക്കുന്നുമില്ല.
ബിജെപി വനിതാ ജില്ലാ സെക്രട്ടറിയുടെ വീട്ടിലും നെടിയാം കോട്ട് ക്ഷേത്രത്തിലും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സിപിഎം കാട്ടികൂട്ടിയത് കാരായി രാജന്റെ പരിശീലനത്തിലെ പാഠങ്ങളാണെന്ന് വ്യക്തമാകുന്നു. കഴിഞ്ഞ ദിവസം ബിജെപി നേതാവിന്റെ വീട്ടില്‍ പട്ടും കച്ചയും കെട്ടിയെങ്കില്‍ ഇന്നലെ ക്ഷേത്ര കൊടിമരത്തില്‍ ചുവപ്പ് കൊടി കെട്ടി.
നെടിയാംകോട് കുരുന്തിയൂര്‍ അര്‍ദ്ധനാരീശ്വരി ക്ഷേത്രത്തില്‍ സിപിഎം ആക്രമണം നടത്തിയ ശേഷം ക്ഷേത്ര കൊടിമരത്തില്‍ സിപിഎം കൊടി കെട്ടി. ആറാട്ട് രഥം തകര്‍ത്തു. ക്ഷേത്ര ആചാരങ്ങള്‍ ലംഘിച്ച് കൊണ്ടുള്ള പ്രവര്‍ത്തികളായിരുന്നു സിപിഎം കാട്ടിക്കൂട്ടിയത്. ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലാണ് കുരുന്തിയൂര്‍ ക്ഷേത്രം പ്രവര്‍ത്തിക്കുന്നത്. ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി അടുക്കുമോ എന്ന ഭയമാണ് സിപിഎം ക്ഷേത്രത്തിന് എതിരെ തിരിയാന്‍ കാരണം. ഇത്തരം അക്രമങ്ങള്‍ നടക്കുമ്പോള്‍ ഭക്തജനങ്ങളെ ക്ഷേത്രത്തില്‍ വരാതെ അകറ്റി നിര്‍ത്താനുള്ള നീക്കമാണ് ഇതിനു പിന്നില്‍.
ബിജെപി ജില്ലാ സെക്രട്ടറി അഞ്ജന രഞ്ജിത്തിന്റ വീട്ടില്‍ കടുത്ത ക്രൂരതയാണ് സിപിഎം കാട്ടിയത്. വീടിന്റെ സിറ്റൗട്ടിലുളള തൂണില്‍ മരണം നടന്ന വീട്ടിലെന്നവണ്ണം ചുവപ്പ് പട്ടും വെളളത്തുണിയും കൂട്ടികെട്ടി. രക്തം ചിന്തുന്ന വിധത്തില്‍ ചുവന്ന പെയിന്റ് ചുമരിലും തറയിലും ഒഴിച്ചു.
അഞ്ജനയ്‌ക്ക് അപായ സൂചന നല്‍കുന്നത് ഇത് മൂന്നാം തവണ. കഴിഞ്ഞ ഓഗസ്റ്റില്‍ കാലുകള്‍ ഒടിഞ്ഞ നിലയിലുളള പട്ടിയെ വീടിനു മുന്നില്‍ കൊണ്ടിട്ടു. രണ്ട് മാസം മുമ്പ് പട്ടിയെ കൊന്ന് കൊണ്ടിട്ടു. സംഭവങ്ങള്‍ക്ക് വലിയ ഗൗരവം നല്‍കാത്തതിനെ തുടര്‍ന്നാണ് ചുവപ്പ് പട്ടുമായി എത്തിയത്. അഞ്ജനയുടെ വീട് സ്ഥിതിചെയ്യുന്ന പരുത്തിപ്പാറ പ്രദേശം സിപിഎം കോട്ടയായിരുന്നു. പ്രദേശത്ത് സംഘ പരിവാര്‍ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച സിപിഎമ്മിനെ കഴിഞ്ഞ കുറച്ച് നാളുകളായി വേട്ടയാടുന്നു. നഗരസഭയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സിപിഎം നടത്തിയ പ്രകടനത്തിനു പിന്നാലെ മറുപടിയായി ബിജെപിയും പ്രകടനം നടത്തിയിരുന്നു. നേതൃത്വം നല്‍കിയത് അഞ്ജനയും. അതിനാലാണ് വനിതാ നേതാവിനെ മാനസികമായി തളര്‍ത്താന്‍ തരംതാണ രാഷ്‌ട്രീയവുമായി സിപിഎം രംഗത്ത് ഇറങ്ങിയത്.
















