തൃശൂര്‍: ആയിരത്താണ്ടുകള്‍ നീണ്ട അടിമത്തത്തിന്റെ ഉറക്കത്തില്‍നിന്നും ഇന്ത്യന്‍ ജനതയെ ഉണര്‍ത്തിയ മഹാനായ നവോത്ഥാനശില്പിയാണ് വിവേകാനന്ദനെന്ന് സ്വാമി നന്ദാത്മജാനന്ദ പറഞ്ഞു. കേരള സാഹിത്യ അക്കാദമി, വിവേകാനന്ദസ്പര്‍ശത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്വാമി വിവേകാനന്ദനും ഇന്ത്യന്‍ നവോത്ഥാനവും എന്ന സാംസ്കാരികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈദേശികവാഴ്ചയില്നിന്നും സ്വാതന്ത്ര്യം നേടാനും, സ്വാതന്ത്ര്യത്തിന് സാധാരണജനതയെ അര്ഹരാക്കാനുമുള്ള ബൗദ്ധികപ്രവര്‍ത്തനമാണ് വിവേകാനന്ദന് നിര്‍വ്വഹിച്ചത്. രോഗം, പട്ടിണി, അജ്ഞത എന്നീ കടുത്ത യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് ഇന്ത്യയെ മോചിപ്പിക്കാന്‍ വേദാന്തദര്‍ശനങ്ങളെ പ്രയോജനപ്പെടുത്തുകയായിരുന്നു അദ്ദേഹം. വലിയ മാറ്റങ്ങള്‍ക്ക് വേദിയായ ഇന്ത്യയെ സ്വന്തം സാംസ്കാരികപൈതൃകത്തില്‍ അഭിമാനിക്കാന്‍ പഠിപ്പിച്ചത് വിവേകാനന്ദനാണ്. ലഭിക്കുന്ന സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ സാധാരണജനങ്ങളെ സജ്ജമാക്കുകയായിരുന്നു അദ്ദേഹം. പുതിയലോകം നിര്‍മ്മിക്കാന്‍ മഹത്തായ വേദാന്തചിന്തകളെ പുനരുജ്ജീവിപ്പിച്ചു. ഗാന്ധിജി, സുഭാഷ്ചന്ദ്രബോസ്, അരബിന്ദോ, ടാഗോര്‍ തുടങ്ങിയ ദേശാഭിമാനികളുടെ സൃഷ്ടിക്ക് പിറകില്‍ വിവേകാനന്ദചിന്തകള്‍ ചെലുത്തിയ സ്വാധീനമാണുള്ളത്. ലോകജനതയെ പ്രചോദിപ്പിച്ച വിവേകാനന്ദസന്ദേശങ്ങള്ക്ക് കാലാതീതമായ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന് അധ്യക്ഷതവഹിച്ചു. ഡോ.കെ.ജി.പൗലോസ് മുഖ്യപ്രഭാഷണം നടത്തി. അക്കാദമി അംഗം ടി.ഡി.രാമകൃഷ്ണന് സ്വാഗതവും പുഷ്പജന്‍ കനാരത്ത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കേരള കലാമണ്ഡലം അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: