മലയിന്‍കീഴ്: മൂക്കുന്നിമലയില്‍ പതിയിരിക്കുന്ന മരണമുഖങ്ങള്‍ അധികൃതര്‍ മനഃപൂര്‍വം മറക്കുന്നു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂപ്രദേശമായ മൂക്കുന്നിമലയില്‍ 200ലേറെ വരുന്ന പാറമടകളില്‍ പണിയെടുക്കുന്ന ആയിരത്തോളം തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങളില്‍ ഒരു തരത്തിലുമുള്ള സുരക്ഷയുമില്ല. അന്യസംസ്ഥാനതൊഴിലാളികളാണ് 90 ശതമാനവും. ഇവര്‍ക്കാര്‍ക്കും തൊഴില്‍കാര്‍ഡോ മറ്റ് ഔദ്യോഗികവിവരങ്ങളോ ഒന്നുമില്ലന്നതാണ് യാഥാര്‍ഥ്യം.
മൂക്കുന്നിമലയില്‍ തൊഴില്‍നിയമങ്ങള്‍ അപ്പാടെ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരാരും തൊഴിലാളിക്ഷേമം അന്വേഷിച്ച് ഇങ്ങോട്ട് വന്നിട്ടുമില്ല. കിഴക്കാംതൂക്കായ പടുകൂറ്റന്‍ മടകളില്‍ റോപ്പില്‍ തൂങ്ങിനിന്നാണ് തൊഴിലാളികള്‍ പണിയെടുക്കുന്നത്.
ഒരുതരത്തിലുമുള്ള സുരക്ഷാമാനദണ്ഡങ്ങളും ഇവിടെ പാലിക്കാറില്ല. നൂറുകണക്കിന് തൊഴിലാളികളാണ് ഇതിനോടകം പാറമടകളില്‍ അപകടത്തില്‍പെട്ട് പിടഞ്ഞുവീണ് മരിച്ചിട്ടുള്ളത്. ഇതില്‍ 90 ശതമാനവും അന്യസംസ്ഥാനക്കാരാണെന്നുള്ളതാണ് വസ്തുത. സുരക്ഷിതമല്ലാത്ത തൊഴിലിടങ്ങളില്‍ പണിയെടുത്ത് അപകടത്തില്‍പെട്ട് തൊഴിലാളിമരിച്ചതിന്റെ പേരില്‍ ഒരുപാറമട ക്രഷര്‍ ഉടമകളും ശിക്ഷിക്കപ്പെട്ടിട്ടുമില്ല.
ഏറ്റവും പുതിയ സര്‍വെപ്രകാരം മൂക്കുന്നിമലയില്‍ 425 ഏക്കര്‍ പാറമടമാഫിയകളുടെ കൈവശമാണ്. 125 കുടുംബങ്ങള്‍ക്ക് കൃഷിചെയ്യാന്‍ മാത്രമായി 1960 ല്‍ സര്‍ക്കാര്‍ വ്യവസ്ഥകള്‍ക്കനുസൃതമായി പതിച്ചുനല്‍കിയ വനഭൂമിയാണ് 40 വര്‍ഷമായി പാറമടമാഫിയ സ്വന്തമാക്കി ഖനനം നടത്തുന്നത്. അഞ്ച് വന്‍കിട പാറമടകളും ക്രഷര്‍ ഉടമകളും ചേര്‍ന്നാണ് സര്‍ക്കാര്‍ ഭൂമി പങ്കിട്ടെടുത്തിട്ടുള്ളത്.
















