കൊച്ചി: ഐഎസ്എല്ലിലെ തുടരെ രണ്ടാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സിന് ഗോളില്ലാ സമനില. ആദ്യത്തേതില്‍ കളിയില്‍ പിന്നാക്കം പോയെങ്കില്‍, അടുത്തതില്‍ മികച്ചു കളിച്ചിട്ടും ഫലം മാറിയില്ല. പന്തടക്കത്തില്‍ മുന്‍തൂക്കം നേടിയെങ്കിലും ആസൂത്രിതമായ മുന്നേറ്റങ്ങള്‍ കുറവ്. ഗോള്‍ കണ്ടെത്തി ജയിക്കാനാകാത്തതിന്റെ കാരണം ഇതില്‍ നിന്നു വ്യക്തം, ലളിതം… കളി നിയന്ത്രിക്കാന്‍ മികച്ചൊരു പ്ലേമേക്കറില്ല, ഗോളടിക്കാന്‍ സ്‌ട്രൈക്കറും.
എടികെയ്‌ക്കെതിരെയും ജംഷഡ്പൂരിനെതിരെയും ഒരേ ശൈലിയിലാണ് റെനെ മ്യൂലെസ്റ്റീന്‍ ടീമിനെ ഇറക്കിയത്. രണ്ടാമത്തേതില്‍ ഒരു മാറ്റം, ബെര്‍ബറ്റോവിനെ സ്‌ട്രൈക്കറുടെ റോളില്‍ നിന്ന് മധ്യനിരയിലേക്ക് മാറ്റി. പകരം ഇയാന്‍ ഹ്യൂം സ്‌ട്രൈക്കറുടെ റോളിലെത്തി. ഇതുപക്ഷേ, പ്രകടനത്തില്‍ കണ്ടില്ല. 34 വയസുള്ള ഹ്യൂം പഴയ ഫോമിന്റെ നിഴലില്‍. 4-4-2 ശൈലില്‍ അണിനിരത്തിയാല്‍ ബ്ലാസ്‌റ്റേഴ്‌സിന് ഗുണമുണ്ടാകും. വയസന്മാരെങ്കിലും ബെര്‍ബറ്റോവിനെയും ഹ്യൂമിനെയും സ്‌ട്രൈക്കര്‍മാരായി വിന്യസിച്ചാല്‍ എതിര്‍ പ്രതിരോധത്തില്‍ വിള്ളലുണ്ടാക്കാനുമാകും. എന്നാല്‍, അങ്ങനെയൊരു നീക്കം രണ്ട് കളികളിലും കണ്ടില്ല.
ബെര്‍ബറ്റോവിനെ തുടര്‍ മത്സരങ്ങളിലും മധ്യനിരയില്‍ ഉപയോഗിക്കാനാണ് തീരുമാനമെങ്കില്‍ അത് സ്വയം കുഴിതോണ്ടലാകും. ബെര്‍ബറ്റോവ് ഒരു മിഡ്ഫീല്‍ഡ് ജനറലല്ല. ലെവര്‍ക്യൂസനും, ടോട്ടനത്തിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും, ബള്‍ഗേറിയക്ക് കളിച്ചപ്പോഴൊന്നും ബെര്‍ബറ്റോവ് ഈ റോളില്‍ പന്തുതട്ടിയിട്ടില്ല. സ്‌ട്രൈക്കര്‍ മാത്രമായിരുന്നു ഇദ്ദേഹം.
ജംഷഡ്പൂരിനെതിരെ മിഡ്ഫീല്‍ഡറുടെ റോളിലിറങ്ങിയ ബെര്‍ബറ്റോവ് വിയര്‍ത്തു കളിച്ചു എന്നത് സത്യം. അതേസമയം വണ്‍ ടച്ച് ഗെയിം കളിച്ച ബെര്‍ബറ്റോവിന് സുന്ദരമായ ഒരു മുന്നേറ്റം ആസൂത്രണം ചെയ്യാന്‍ കഴിഞ്ഞില്ല. കുത്തഴിഞ്ഞ മധ്യ-മുന്നേറ്റ നിരയാണ് ബ്ലാസ്‌റ്റേഴ്‌സിന്റേത്.
പ്രതിരോധത്തില്‍ കഴിഞ്ഞ കളിയിലെ പോലെ പെക്കുസണും സന്ദേശ് ജിംഗനും നെമന്‍ജ പെസിക്കും ഉണര്‍ന്നു കളിച്ചു. അതിനേക്കാളൊക്കെ എത്രയോ മുകളിലായിരുന്നു ഗോള്‍വലയ്‌ക്ക് മുന്നില്‍ ചോരാത്ത കൈകളുമായി നിലയുറപ്പിച്ച പോള്‍ റെച്ചൂബ്ക എന്ന ഇംഗ്ലീഷ് ഗോളിയുടെ സ്ഥാനം. ഈ കളിയിലെ സമനിലക്ക് ബ്ലാസ്‌റ്റേഴ്‌സ് ഈ ഗോള്‍ കീപ്പറോട് കടപ്പെടണം. അത്രയ്‌ക്ക് മികച്ച രക്ഷപ്പെടുത്തലുകളാണ് റെച്ചൂബ്ക നടത്തിയത്. രണ്ട് കളികളിലും ബ്ലാസ്‌റ്റേഴ്‌സിന്റെ ഹീറോയായത് റെച്ചൂബ്ക തന്നെ. അതേസമയം മലയാളി താരങ്ങളായ സി.കെ. വിനീതും റിനോ ആന്റോയും മിന്നിയതുമില്ല.
അധികൃതര്‍ക്ക് അഹങ്കാരം മാത്രം
കഴിഞ്ഞ മൂന്ന് സീസണിലും കാണാത്ത തരത്തില്‍ അത്രയ്‌ക്ക് മോശമാണ് സംഘാടകരുടെയും ബ്ലാസ്‌റ്റേഴ്‌സ് അധികൃതരുടെയും നിലപാട്. മത്സരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ദൃശ്യ-മാധ്യമ പ്രവര്‍ത്തകരോടും കളികാണാനെത്തിയ പതിനായിരക്കണക്കിന് ആരാധകരോടും തികഞ്ഞ അവജ്ഞയോടെയാണ് അവരുടെ പെരുമാറ്റം.
മാധ്യമപ്രവര്‍ത്തകരേക്കാള്‍ കഷ്ടമായിരുന്നു ആരാധകരുടെ കാര്യം. ടിക്കറ്റുമായി എത്തുന്നവര്‍ സ്‌റ്റേഡിയത്തില്‍ കയറാന്‍ കിലോമീറ്ററുകള്‍ നടക്കേണ്ട അവസ്ഥ. ഫിഫ ലോകകപ്പില്‍ പോലും ഇല്ലാതിരുന്ന രീതിയില്‍ അത്ര ധിക്കാരപരമായിരുന്നു സുരക്ഷയ്‌ക്കായി നിയോഗിക്കപ്പെട്ട സ്വകാര്യ ഏജന്‍സിയായ തണ്ടര്‍ ബോള്‍ട്ട് നിയോഗിച്ച ജോലിക്കാരുടെ പെരുമാറ്റം. വൈകിട്ട് നാലു മണിക്ക് ടിക്കറ്റുമായി സ്‌റ്റേഡിയം പരിസരത്തെത്തിയ കുട്ടികള്‍ അടക്കമുള്ള ആരാധകരെ മണിക്കൂറുകളാണ് റോഡില്‍ നിര്‍ത്തിയത്. ടിക്കറ്റുമായി സ്‌റ്റേഡിയത്തില്‍ എത്തിയാല്‍ ഗേറ്റ് കണ്ടെത്താന്‍ പിന്നെയും നെട്ടോട്ടം.
വാഹനങ്ങളില്‍ കളി കാണാനെത്തുന്നവരെ നെട്ടോട്ടം ഓടിക്കുന്നത് മറ്റൊരു വിനോദം. കഴിഞ്ഞ മൂന്ന് സീസണുകളിലും ഇതെല്ലാം കൃത്യമായി നടപ്പിലാക്കിയത് കേരള പോലീസായിരുന്നു. ഇത്തവണ പോലീസുകാരെ പോലും വിശ്വാസമില്ലെന്ന മട്ടിലാണ് അധികൃതരുടെ പെരുമാറ്റം. ചുരുക്കിപ്പറഞ്ഞാല്‍ പോലീസിനേക്കാള്‍ വലിയ ഭരണമാണ് ഈ സ്വകാര്യ ഏജന്‍സി നടത്തുന്നത്.
ഇത്തവണയും പോലീസ് ഉണ്ടെങ്കിലും സ്റ്റേഡിയത്തിന് പുറത്തു മാത്രമാണ് അവര്‍ക്ക് കാര്യം. പോലീസും സംഘാടകരുടെ സ്വകാര്യസേനയും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാതായതോടെ പീഡനം മുഴുവന്‍ ഏറ്റുവാങ്ങേണ്ടി വരുന്നത് കാണികളും. ഗ്യാലറിയിലേക്കുള്ള പ്രവേശന കവാടങ്ങള്‍ക്കു മുന്നില്‍ മസിലും പെരുപ്പിച്ച് കാവല്‍ നില്‍ക്കുന്ന ഇവര്‍ കാണികളോട് ശത്രുവിനോട് എന്നവിധമാണ് പെരുമാറുന്നത്.
സ്‌റ്റേഡിയത്തിലേക്കുള്ള പ്രധാന പാതകളടച്ച് പോലീസ് ഇടുങ്ങിയ വഴികളിലൂടെയാണ് കടത്തിവിടുന്നത്. പരമാവധി കാണികളെ വെറുപ്പിച്ച് സ്‌റ്റേഡിയത്തിലേക്ക് എത്തുന്നതില്‍ നിന്നു തടയാനുള്ള തന്ത്രമാണ് പോലീസ് പയറ്റുന്നത്. തങ്ങളെ നോക്കുകുത്തിയാക്കുന്ന ഐഎസ്എല്‍ സംഘാടകര്‍ക്കിട്ടു പണി കൊടുക്കാന്‍ പോലീസ് ശ്രമിക്കുമ്പോള്‍ പീഡനത്തിന്റെ ഇരകളാവുന്നത് മത്സരം കാണണമെന്ന ആഗ്രഹത്തോടെ എത്തുന്ന കാല്‍പ്പന്തുകളി ആരാധകര്‍.
















