തൃശൂര്‍ : ചേരിപ്പോരിന്റെ പേരില്‍ അക്കാദമികളെ തകര്‍ക്കരുതെന്ന് തപസ്യ. കേരള ലളിതകലാ അക്കാദമിയില്‍ നടക്കുന്ന സംഭവവികാസങ്ങളുടെ യാഥാര്‍ത്ഥ്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ അക്കാദമി അധികൃതര്‍ തയ്യാറാകണമെന്ന് തപസ്യ ജില്ലാക്കമ്മിറ്റി ആവശ്യപ്പെട്ടു.
ചെയര്‍മാന്റെ രാജിയെതുടര്‍ന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ സാംസ്കാരിക കേരളത്തിന് നാണക്കേടാണ്.
അക്കാദമികളെ അഴിമതിയുടേയും ചേരിപ്പോരിന്റെയും കേന്ദ്രങ്ങളാക്കി അധപതിപ്പിച്ചിരിക്കുന്നു.
യഥാര്‍ത്ഥ കലാകാരന്മാരും കലയെ സ്നേഹിക്കുന്നവരും ഇതില്‍ നിരാശരാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ലളിതകലാ അക്കാദമിയില്‍ കാര്യമായ ഒരു പ്രവര്‍ത്തനവും നടക്കുന്നില്ല. പ്രഖ്യാപിച്ച പദ്ധതികള്‍ മുടങ്ങി. സംഗീത നാടക അക്കാദമിയിലും സ്ഥിതി ഇതുതന്നെയാണ്.
സാഹിത്യ അക്കാദമി രാഷ്ട്രീയ പ്രചരണത്തിനുള്ള കേന്ദ്രമാക്കുകയാണ്. മാര്‍ക്സിസം മാത്രമാണ് സാഹിത്യ അക്കാദമി ചര്‍ച്ച ചെയ്യുന്നത്. അക്കാദമികളില്‍ നിന്ന് കലയും സാഹിത്യവും പടിയിറങ്ങുകയും പാര്‍ട്ടിരാഷ്ട്രീയവും ചേരിപ്പോരും അഴിമതിയും നിറയുകയും ചെയ്യുന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്.
തപസ്യ ജില്ലാ പ്രസിഡന്റ് മാടമ്പ് കുഞ്ഞുകുട്ടന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹ സംഘടനാ സെക്രട്ടറി സി.സി.സുരേഷ്, ജില്ല ജനറല്‍ സെക്രട്ടറി ടി.എസ്.നീലാംബരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: