അരൂര്‍: കായലില്‍ പായല്‍ നിറഞ്ഞതോടെ എഴുപുന്ന പഞ്ചായത്തിലെ കാക്കത്തുരുത്ത് ദ്വീപ് നിവാസികള്‍ ദുരിതത്തിലായി. ദ്വീപ് നിവാസികള്‍ക്ക് മറുകര എത്താന്‍ ചെറുവള്ളങ്ങളെയാണ് ആശ്രയിക്കുന്നത്.
പായല്‍ നിറഞ്ഞതോടെ വള്ളത്തിലെ യാത്ര ദുസഹമായി. മറുകരതാണ്ടാന്‍ മണിക്കൂറുകളോളം സമയമെടുക്കുന്നതായാണ് ദ്വീപ് നിവാസികള്‍ ഉയര്‍ത്തുന്ന വിമര്‍ശനം. മുന്നൂറിലധികം കുടുംബങ്ങളാണ് കാക്കത്തുരുത്ത് ദ്വീപിലുള്ളത്. ഇവിടെ കഴിയുന്നവര്‍ ദൈനംദിന ആവശ്യങ്ങള്‍ക്കായി വള്ളത്തിലാണ് ചമ്മനാട്, എരമല്ലൂര്‍ എന്നിവിടങ്ങളിലെത്തുന്നത്.
പായല്‍ ഇല്ലാത്ത സമയങ്ങളില്‍ അഞ്ചുമിനിറ്റ് കൊണ്ട് യന്ത്രസംവിധാനമുള്ള വള്ളത്തില്‍ മറുകരയിലെത്താം. കടത്തിറക്ക് തൊഴിലാളികള്‍ തുഴയുന്ന വള്ളം പത്ത് മിനിറ്റ് സമയമെടുക്കും. കായലില്‍ പായല്‍ തിങ്ങിയതോടെ മറുകരയിലെത്താന്‍ ഏറെ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയാണെന്ന് ദ്വീപ് നിവാസികള്‍ പറഞ്ഞു. അത്യാസന്നനിലയിലുള്ള രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ ദുരിതം പേറേണ്ട സ്ഥിതിയാണ്.
ദ്വീപിലെ നൂറിലധികം വിദ്യാര്‍ഥികള്‍ക്കും എറണാകുളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജോലിക്ക് പോകുന്നവര്‍ക്കും കൃത്യ സമയത്ത് എത്താന്‍ കഴിയാത്ത സ്ഥിതിയാണ്. പായല്‍ നീക്കം ചെയ്യാന്‍ ത്രിതല പഞ്ചായത്ത് കര്‍മപദ്ധതി ആവിഷ്ക്കരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ദ്വീപ് നിവാസികളുടെ ചിരകാല അഭിലാഷമായ പാലം പണി നിലച്ചിട്ട് വര്‍ഷങ്ങളായി. പാലത്തിന്റെ പണി പുനരാരംഭിച്ച് ദ്വീപ് നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: