തൃശൂര്‍: കുളപ്പായല്‍, കുളവാഴ എന്നിവ അനിയന്ത്രിതമായി കായലുകളിലേക്ക് ഒഴുക്കിവിടുന്നതുമൂലം കൊടുങ്ങല്ലൂര്‍, പുല്ലൂറ്റ്, ആല, ആനാപ്പുഴ മേഖലകളില്‍ പണിയെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍.
സമീപ പഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ നിന്നും ബണ്ടുകളില്‍ നിന്നുമാണ് കുളപ്പായലും കുളവാഴയും കായലുകളിലേക്ക് തള്ളിവിടുന്നത്. ഉത്ഭവ കേന്ദ്രങ്ങളില്‍ തന്നെ ഇവ ഇല്ലാതാക്കാന്‍ അധികാരികള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് വിവിധ തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു. അതിനായി പഞ്ചായത്ത് ഭരണസമിതികളും ബന്ധപ്പെട്ട വകുപ്പ് മേധാവികളും ശുഷ്കാന്തി കാണിക്കണം.
ഇപ്പോഴത്തെ അവസ്ഥയില്‍ വലിയ വിഭാഗം മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ ചെയ്യുവാന്‍ സാധിക്കുന്നില്ല. ഊന്നിവല, ഊന്നിക്കുറ്റികള്‍ എന്നിവയെല്ലാം തകര്‍ന്നിരിക്കുന്നു. ഒഴുക്കുവല, ചീനവല, ഊന്നിവല തുടങ്ങിയവയെല്ലാം നശിച്ചുപോയിട്ടുണ്ട്. കുളപ്പായല്‍ അടിഞ്ഞുകൂടി ചീയുന്നതുമൂലം വെള്ളത്തിലെ ഓക്സിജന്റെ സാന്നിദ്ധ്യം ഇല്ലാതാവുകയും കാര്‍ബണ്‍ഡൈഓക്സൈഡ് നിറയുകയും ചെയ്യുന്നു. ഇതുമൂലം മത്സ്യങ്ങള്‍ ഇവിടം വിട്ടുപോവുകയാണ്.
തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായവും തൊഴിലുപകരണങ്ങള്‍ നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരവും അനുവദിക്കണമെന്നും യൂണിയനുകള്‍ ആവശ്യപ്പെടുന്നു. ഈ മേഖലയിലെ ട്രേഡ് യൂണിയനുകള്‍ ചേര്‍ന്ന് രൂപീകരിച്ച മത്സ്യത്തൊഴിലാളി തൊഴില്‍ സംരക്ഷണ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ 28ന് രാവിലെ 10 മണിക്ക് തൃശൂര്‍ കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിക്കും.
കെ.എസ്.കൈസാബ്, കെ.സി.സതീശന്, കെ.വി.ബാലചന്ദ്രന്, പി.കെ.സജീവന്, പി.പി.അനില്‍കുമാര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: